Friday, May 17, 2013

മുഖപടം



മറയുന്നു നീ നിന്റെ സ്വപ്നങ്ങളോടോത്തു 
മറയില്ല  നീ തന്ന മൃദുലമാം സ്മരണകള്‍

നിനവിന്റെയാകാശ വീഥിയില്‍ പാറി നീ 
കനിവിന്റെ കരിനീലമേഘം ചമ്യ്ക്കവേ

മഴനീരു പോലെ നീ ചൊരിയുന്ന നന്മകള്‍
മധുരമായ്‌ പുഞ്ചിരിച്ചുരയുന്ന വാക്കുകള്‍  

അഴലിന്റെ നിറതാപ തീരത്തിലുറയുന്ന 
മിഴിനീരിന്‍ സ്വേദമെന്നറിയുവാനായില്ല!  

ഒരുപാടു കദനങ്ങള്‍ ഉള്ളിലൊതുക്കി നീ
വെറുതേചിരിച്ചു മയക്കി നിന്‍ സഹജരെ 

ഒരുവാക്കു പറയുവാന്‍ ഹൃദയം തുറക്കുവാന്‍ 
ഒരു നല്ല സൌഹൃദം നേടാതെ പോയതോ..?

പുറമേ ചിരിച്ചു നിന്‍  തരളമാം മനസിന്റെ
അറകളില്‍ മധുരമായ്‌ നുള്ളി നോവിച്ചതോ..?

മധുരമായ് മൂകമായ്‌ അനുരാഗവീണയില്‍
ഉതിരുന്ന ഗീതകം അറിയാതെ  പോയതോ?

നിറയൌവനത്തിന്റെ ചടുലമാം തന്ത്രികള്‍ 
മുറുകുന്ന വേളയില്‍ ചിതറിത്തകര്‍ന്നുവോ ?

അറിയില്ലയാര്‍ക്കും നിന്നകതാരിലെരിവുള്ള
മരണമാം സ്വാന്ത്വനം മുങ്ങിക്കിടന്നതും !

വിടരുന്ന മലര്‍പോലെയൂറിച്ചിരിക്കുന്ന 
വടിവാര്‍ന്ന മുഖപടം പതിവായി വെച്ചു നീ 

മകനേ,  നിനക്കായി മാത്രമായ്‌ കരയുവാന്‍ 
അറിയുന്നോരമ്മയെപ്പോലും മറന്നുവോ ? 

അറിയില്ലയൊന്നുമീ മുഖപുസ്തകത്തില്‍ നീ
വിടവാങ്ങി ജീവിതം വെടിയുന്ന വേളയില്‍

അവസാന വാക്കുകള്‍ എഴുതി നിന്‍ മുഖപടം
ഒരു മുഴം കയറിന്റെ തുമ്പില്‍ കുരുക്കിയോ ?

Tuesday, May 7, 2013

നിസ്വാര്‍ത്ഥം


ഇടവഴി കയറ്റമാണ്...കുണ്ടനിടവഴിയെന്നു പണ്ടാരോ പേരിട്ടതാ..
കല്ലും മുള്ളും ചാണകവും മണ്ണിരപ്പുറ്റും..വള്ളികളും ..ഇടക്കൊക്കെ പാമ്പുകളും ...!

 മുന്നില്‍ നടക്കുന്നത് കുഞ്ഞാപ്പുവാണ് ....! ...അതങ്ങനെയായിരുന്നു ...എല്ലാ കാര്യത്തിലും അവനായിരുന്നു മുന്നില്‍ ...പഠനം ഒഴികെ..!

"കുരുത്തക്കേടിനു കൈയുംകാലും മുളച്ചതാണെ"ന്നു ഇടയ്ക്കു ഉമ്മ പറയുന്നത് കേട്ട് എല്ലാവരും ചിരിക്കാറുള്ളതു ഞാന്‍ ഓര്‍ത്തു..

ഇന്നേതായാലും, ഇതുവരെ കുഞ്ഞാപ്പു കുരുത്തക്കേടോന്നും ഒപ്പിച്ചിട്ടില്ല... വാ തോരാതെ സംസാരിക്കുന്നുണ്ട്..

ആകാശത്തിനു കീഴിലുള്ള എല്ലാ വിഷയവും അവന്റെ നാക്കില്‍ ചാടിക്കളിക്കുന്നു ...വെറുതെ ചിരിച്ചുകൊണ്ട്..എല്ലാം മനസ്സിലാവുന്ന മാതിരി ഞാന്‍ മൂളിക്കൊണ്ടിരുന്നു...


നല്ല വെയില് ... മൂര്‍ദ്ദാവില്‍ കത്തുന്നു..
തറവാട്ടില്‍ വിരുന്നു പാര്‍ക്കാന്‍ പോയതായിരുന്നു ...മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം അനുവദിച്ചു കിട്ടുന്ന ഭാഗ്യം.. വയറു നിറച്ചു ചക്കയും കഞ്ഞിയും കിട്ടുന്ന മാസത്തിലെ രണ്ടേ രണ്ടു ദിനങ്ങള്‍......,... ഇടയ്ക്കു അങ്ങുമ്മയുടെ വക,പ്രത്യേകം കരുതിവെക്കുന്ന പലഹാരങ്ങളും.. !

മിടുക്കനായി പഠിക്കുന്ന വിരിലില്‍ എണ്ണാവുന്നവരില്‍ ഒരാളായതിനാല്‍ തറവാട്ടില്‍ എപ്പോഴും ഒരു വി ഐ പി പരിഗണന എനിക്കു ലഭിച്ചിരുന്നു എന്നതും അത് മറ്റു പലര്‍ക്കും അത്ര സുഖിച്ചിരുന്നില്ല എന്നതും ഇതുവരെ പറയാത്ത സത്യം !


നേരം പത്തുമണിയായിട്ടും വല്ലിപ്പ പറമ്പില്‍ കിളക്കുകയാണ്...

ദേഹത്തുനിന്ന് ഉതിര്‍ന്നു വീഴുന്ന വിയര്‍പ്പു മഴയും കൈക്കൊട്ടിന്റെ താളത്തിനൊത്ത് ആടിക്കളിക്കുന്ന ആണ്മുലകളും വിട്ടുമാറാത്ത കൌതുകം പോലെ നോക്കി നില്‍ക്കുകയായിരുന്ന എന്നെ അങ്ങുമ്മ പതുക്കെ പിറകില്‍ നിന്ന് തോണ്ടി വിളിച്ചു.. ചുറ്റും നോക്കി പതുക്കെ എഴുന്നേറ്റു പിന്തുടര്‍ന്നപ്പോള്‍ പുറകില്‍ നിഴല്‍ പോലെ കുഞ്ഞാപ്പു.....! അവനറിയാം നിശബ്ദമായി എന്നെ അങ്ങുമ്മ വിളിച്ചത് എന്തെങ്കിലും പ്രത്യേകം ആഹാരം നല്കാനായിരിക്കും എന്ന്..

പള്ളിയില്‍ ഖത്തീബ് ജോലി ചെയ്യുന്ന വാപ്പക്ക് തന്റെ വലിയ കുടുംബം പോറ്റാനുള്ള പെടാപാടുകള്‍ മക്കളുടെ ഉന്തി നില്‍ക്കുന്ന വാരിയെല്ലുകളില്‍ നിന്ന് അങ്ങുമ്മ  എണ്ണിക്കണക്കാക്കിയിരുന്നു... അതുകൊണ്ട് തന്നെ വല്ലിപ്പ കാണാതെ പലപ്പോഴും തറവാട്ടിലെ തേങ്ങയും മരച്ചീനിയും ചേമ്പും കാച്ചിലും മറ്റും പോകുന്ന വഴിയില്‍ കരിയിലകള്‍ക്കുള്ളിലായി പാളക്കുറ്റിയിലാക്കി ഒളിപ്പിച്ചു വെക്കാറുണ്ടായിരുന്നു...
പറമ്പിലെ കൈക്കോട്ടുപണി  കഴിഞ്ഞ്‌ വല്ലിപ്പ കുളിക്കാന്‍ കിണറ്റു വക്കിലെത്തിയാല്‍ അങ്ങുമ്മ കൈകൊണ്ടും മുഖം കൊണ്ടും ഗോഷ്ടി കാട്ടി അടയാളം തരും..... പുറപ്പെടാന്‍..,...
എന്നോ വളഞ്ഞു പോയ, നിവര്‍ത്താന്‍ കഴിയാത്ത  ഊരയുമായി ധൃതിയില്‍ പുറകെ അകമ്പടിവെക്കും .. മകളുടെ കുടുംബത്തിനായി വഴിയില്‍ ഒളിച്ചുവെച്ച സമ്മാനം ചൂണ്ടിക്കാണിച്ചു അവര്‍ തിരിച്ചു പോരും..

എന്നോ തുടങ്ങിയ ഈ പതിവ് ഇന്നും തെറ്റില്ല എന്ന് നിനച്ചു കൊണ്ടായിരുന്നു അങ്ങുമ്മയെ പിന്തുടര്‍ന്നത്...

" ദേത്താണ്ടാ ..ന്നത്തെ കോള്.. അന്റൊരു ഭാഗ്യം..."

കുനിഞ്ഞുകൊണ്ടല്ലാതെ അകത്തുകടക്കാന്‍ പറ്റാത്ത അടുക്കളവാതില്‍ കടന്ന് അകത്തെ അന്ധകാരത്തില്‍ ലയിക്കുമ്പോള്‍ പുറകിലെത്തിയ കുഞ്ഞാപ്പു നൊടിഞ്ഞു....

കരിപിടിച്ച മഞ്ചപ്പെട്ടി തുറന്നു അങ്ങുമ്മ ഒരു പാളക്കുറ്റി പുറത്തെടുത്തു....
അടുക്കളമൂലയില്‍ തൂങ്ങിയാടുന്ന ഉറിയില്‍ നിന്നും മണ്‍തൂക്ക് പുറത്തെടുക്കാന്‍ എന്നോട് പറഞ്ഞു..പാവം നിവര്‍ന്നു നില്ക്കാന്‍ കഴിയാഞ്ഞിട്ടാണ് ..

കടന്നു കയറി എന്നേക്കാള്‍ മുന്നേ സഹായത്തിനായി കുഞ്ഞാപ്പു എത്തി..

മോര്...
മണം അടിച്ചപ്പോള്‍ തന്നെ മോരിന്റെ പുളിപ്പ് മനസ്സിലായി... മണ്‍തൂക്കില്‍ നിന്ന് മുക്കാല്‍ ഭാഗവും പാളക്കുറ്റിയിലേക്ക് പകര്‍ന്നു ..

" പാത്ത്വോ....."  കിണറ്റുകരയില്‍ നിന്ന് വല്ലിപ്പയുടെ നീണ്ട വിളി..

ഇംഗ്ലീഷ്‌ അക്ഷരമാലയിലെ  "G " പോലെ വളഞ്ഞു നടന്നു അങ്ങുമ്മ പുറത്തേക്ക്...

വല്ലിപ്പയുടെ ഉച്ചത്തിലുള്ള ശകാരവാക്കുകളില്‍ ആവിയായിപ്പോയി പ്രതീക്ഷകള്‍...,...

പിറുപിറുത്തു കൊണ്ട് മടങ്ങി വന്ന അങ്ങുമ്മ കരയുന്നുണ്ട്ടായിരുന്നു....

" തന്ത എത്താ കച്ചറണ്ടാക്ക്ണു ..?  നൊടിഞ്ഞു കൊണ്ട് കുഞ്ഞാപ്പു അടുക്കളയില്‍ നിന്ന് പുറത്തു കടന്നു..

അങ്ങുമ്മയുടെ വിളറി വെളുത്ത മുഖം കണ്ടപ്പോള്‍ ഉറപ്പായി , ഇന്നത്തെ പലഹാരം കിട്ടിക്കഴിഞ്ഞു.. ഇനി പോകാന്‍ നോക്കാം ...

നെറ്റിയില്‍ ഒരു ഉമ്മയും തന്നു അങ്ങുമ്മ  എന്നെ വലിപ്പ കാണാതെ എറാപുറത്തുകൂടെ  യാത്രയാക്കിയതാണ് ...

യാത്രയില്‍ വേതാളം പോലെ കുഞ്ഞാപ്പു കൂടെ കൂടിയത് അങ്ങുമ്മ അറിഞ്ഞിട്ടുണ്ടാവില്ല..!

കത്തുന്ന വെയിലിനെ വകവെക്കാതെ കുണ്ടനിടവഴി കുന്നുകയറിക്കയറി,  കുഞ്ഞാപ്പുവിന്റെ ബടായിക്കു മൂളി മൂളി   പഴംപറമ്പ് മലയുടെ  മുകളില്‍ എത്തിയപ്പൊഴേക്കും ഞാന്‍ തളര്‍ന്നു കഴിഞ്ഞിരുന്നു..

" കുഞ്ഞാപ്പ്വോ ...കൊറച്ച് ബടെ കുത്തിര്ക്ക്വാ..."

കഴിഞ്ഞ ആഴ്ച മുക്കത്ത് റിലീസായ തമിഴ് പടത്തിലെ സ്റ്റണ്ട് രംഗം വിവരിച്ചു കൊണ്ട് യാതൊരു ക്ഷീണവും അറിയാതെ മുന്നില്‍ നടക്കുന്ന കുഞ്ഞാപ്പു എന്റെ രോദനം കേട്ടില്ല..

വേനല്‍ചൂടില്‍ കരിഞ്ഞുണങ്ങിയ എയ്യംതടപുല്ലിന്റെ നരച്ച പരവതാനിക്കിടിയില്‍  പറങ്കിമാവുകളുടെ തണലില്‍ അരിമ്പാറ പോലെ മുഴച്ചു നിന്ന കറുത്ത ഒരു പാറക്കല്ലില്‍ ഞാനിരുന്നു ..

പാറക്കല്ല്കുത്തി ചന്തിയിലെ പൊതിയാന്‍ ഇറച്ചിയില്ലാത്ത തൊലി വേദനിക്കുന്നുണ്ടായിരുന്നു ..

മൂളല്‍ കേള്‍ക്കാതായപ്പോള്‍ ..തിരിഞ്ഞുനോക്കിയ കുഞ്ഞാപ്പു  എന്റെ അടുത്തേക്ക് തിരിച്ചു വന്നു..

"  ന്തേയ്..ജ്ജി കൊയങ്ങിയോ..? "  വാക്കുകളില്‍ സഹതാപം..!

ക്ഷീണം മാത്രമായിരുന്നില്ല .. ദാഹവും വിശപ്പും ...അലട്ടിയിരുന്നു..

"ന്തേ ..ബിച്ചാ അനക്ക് വെസക്കുണുണ്ടോ..? "

തല കുലുക്കി.. വിശപ്പിനേക്കാളധികം  ദാഹമായിരുന്നു ... എന്ത് ചെയ്യാനാ.. ഈ കുന്നില്‍ മുകളില്‍ ഒരു കിണറു പോലും ഉള്ളതായി ആരും പറഞ്ഞുപോലും കേട്ടിട്ടില്ല..

" അഞ്ചെട്ടു കോണകം അയലുമക്കെടക്കുണ് ... ഞാനൊരുത്തന്‍ ഉടുക്കാതെ നടക്കണ്.." 
 കുഞ്ഞാപ്പുവിന്റെ പാട്ട് കേട്ട് ഞാന്‍ ഞെട്ടി ...ഇവനന്താ പിരാന്തായോ..?

പതുക്കെ അടുത്ത് വന്നിരുന്നു കുഞ്ഞാപ്പു മോറ്റിന്‍പാളയില്‍ കൈവെച്ചപ്പോഴാണ് ..പാട്ടിന്റെ അര്‍ഥം എനിക്ക് പിടി കിട്ടിയത്..!

സര്‍വ ശക്തിയും ഉപയോഗിച്ചു എതിര്‍ത്തു.... തരികിടയില്‍ എന്റെ പ്രോഫസ്സറാകാന്‍ യോഗ്യതുള്ള കുഞ്ഞാപ്പുവുണ്ടോ വിടുന്നു.. അവനത് പിടിച്ചു വാങ്ങിയില്ല... നാവുകൊണ്ട് പയറ്റി വാങ്ങി.. !

"കുഞ്ഞാപ്പ്വോ.. അങ്ങുമ്മ പൊറുക്കൂലട്ടോ ..."  

എന്റെ താക്കീതു ഗൌനിക്കാതെ അവന്‍ ആ പാളക്കുഞ്ചിയുടെ അടിയില്‍ ഒരു ഓട്ട കുത്തി ...എന്നിട്ട് അമ്മിഞ്ഞ കുടിക്കുംപോലെ വലിച്ചു കുടിക്കാന്‍ തുടങ്ങി.. 

തൊണ്ട പൊള്ളുന്ന ദാഹം എന്നെ ശാന്തനാക്കി.. കുഞ്ഞാപ്പു കുടിച്ചു കഴിയാന്‍ ഞാന്‍ കാത്തിരുന്നു.. ഉരുണ്ടു കയറിയിറങ്ങുന്ന അവന്റെ തൊണ്ടമുഴ  നോക്കി ഞാന്‍ മോരിന്റെ പുളിയുള്ള സ്വാദ് നുണഞ്ഞിറക്കി.. 

"ന്നാ ഞ്ഞി ജ്ജി കുടി..."

വച്ച് നീട്ടിയ പാളക്കുഞ്ചി വാങ്ങി ദ്വാരം വായിലാക്കി വലിച്ചു.. 

ഹാവൂ... മോരിന് അമൃതിന്റെ സ്വാദ്.. ഒരു കവിളിറക്കി...പിന്നെയും വലിച്ചപ്പോള്‍ ...............

ശൂന്യം...! .വായു മാത്രം ....! ഒരിക്കല്‍ കൂടി വലിച്ചു നോക്കി... പാളക്കുഞ്ചിയുടെ മുഖം തുറന്നു ..നോക്കി.. ശൂന്യം....!

കരഞ്ഞുപോയി.. ഇവനിത് ഇങ്ങനെ കുടിച്ചു വറ്റിച്ചു കളയും എന്ന് സ്വപ്നേപി കരുതിയില്ല ... പഹയന്‍.. ...,....
എന്തൊക്കെയോ....ചീത്ത വാക്കുകള്‍ വിളിച്ചു പറയണം എന്ന് തോന്നി.. ചീത്ത വാക്കുകള്‍ ഓര്‍ത്തപ്പോള്‍ ... നല്ലത് മാത്രം പഠിപ്പിക്കുന്ന ബാപ്പയെ ഓര്‍മ്മ വന്നു.. ഒന്നും  ഉരിയാടാന്‍ തോന്നിയില്ല ...കരച്ചില്‍ മാത്രം പുറത്തു വന്നു...

തലേക്കെട്ടുമായി ഒരാള്‍ അത് വഴിക്ക് വന്നു.. കിഴക്കെലെ അയ്ദൃമാന്‍ കാക്കയാണ് ....എന്റെ കണ്ണീരു കണ്ടിട്ടാവണം അടുത്തേക്ക് വന്നു .. കാര്യം തിരക്കി.. 

കുഞ്ഞാപ്പു എടുത്തു ചാടി ..ഇടപെട്ടു..

 " വല്ലിമ്മ ഓന്റെ കുടീക്ക് കൊറച്ചു മോര് കൊടുത്തേച്ചിനി, മതില് കേറി ഏറങ്ങിയപ്പം വേലിമുള്ള് കൊണ്ട് പാളക്കുഞ്ചി ഓട്ടയായി..  പാളന്റെ ഓട്ട അടക്കാന്‍ പറ്റൂലാലോ... അപ്പം ഞങ്ങളത് കുടിച്ച് തീര്‍ത്തതാ.. "

ഹും... " മോറ്റും കൊടം ഒടഞ്ഞാല്‍ ചോററ്ക്ക്  " ഏതായാലും ങ്ങളത് കുടിച്ച് തീര്‍ത്തല്ലോ.. മുട്ക്കമ്മാര് ..."  അയ്ദൃമാന്‍ക്ക നടന്നകന്നു.. 

അണ്ടി പോയ അണ്ണാനായി ..ദാഹം മുറിയാതെ,  കാളുന്ന വയറുമായി വിഷണ്ണനായി നില്‍ക്കുന്ന എന്നെ നോക്കി കുഞ്ഞാപ്പു പറഞ്ഞു.. 

 " തലച്ചോറ്ണ്ടായിട്ടെന്താ ..തലയിലെഴുത്തും കൂടി നേരെയാവണം" 

പാളക്കുഞ്ചി എടുത്തു അതിന്റെ തുന്നു പൊട്ടിച്ചു  വിടര്‍ത്തി കുഞ്ഞാപ്പു എന്റെ നേരെ നീട്ടി 

" ഇന്ന ഇതങ്ങട്ടു നക്കിക്കോ ..." 
                                                      
                                                                ******

Wednesday, April 17, 2013

വഴി പിഴച്ച വരികള്‍










അരങ്ങിന്‍ തിരശ്ശീലയുയരുന്നു, മൌനത്തി -
നടിവേരു മുറിയുന്നു, അലറുന്നു കരയുന്നു
വെറുതേ ചിരിക്കുന്നു, പാഴ്വാക്കുമൊഴിയുന്നു
പഴിചാരിയന്യോന്യമൊളിയമ്പുമെയ്യുന്നു!
വിധുരനായ്‌, വ്രണിതനായ്‌, കുപിതനായ്‌,
മധുരമായ്‌ പണ്ടുനീ പാടിയ പാട്ടുകള്‍
ലഹരിതന്നഴിമുഖത്തലമാല നെയ്തിവര്‍
വികൃതമായ് അനുകരിച്ചവതാളമാക്കുന്നു !

കവിതയുടെ മൃദുലോല നാഭിച്ചുഴിയിലി-
ന്നെരിയുന്ന തീക്കുറ്റി കുത്തി നോവിക്കുന്നു !
പറയുന്നതൊക്കെയും കവിതയാമെങ്കിലേ-
തുന്മാദചിത്തരും കവികളാമല്ലയോ ?

വിരിയുന്ന പോളയില്‍ മധുരം കുറുക്കിയ
കുലവാഴപ്പൂവുകള്‍ തിരയുന്ന വണ്ടുകള്‍
മുരളുന്നു, മധുപാന മൊഴിവാക്കിയകലുന്നു
കശപ്പുള്ള നഞ്ഞിന്‍ രസച്ചാറുമോന്തുന്നു

എവിടെന്റെ സൌന്ദര്യധാമമെന്നകതാപ -
മലിവാല്‍ക്കെടുത്തുന്ന ഹിമബിന്ദുസ്പര്‍ശനം?
എവിടെയാ ശില്‍പ്പങ്ങള്‍?, അടിമക്കളങ്ങളില്‍
കുടിനീരുപകരുന്ന പാനപാത്രങ്ങളും ?

അവസാന വിശ്രമം തേടിയലഞ്ഞിട്ടു
ഗുരുസാഗരത്തിന്റെയഴിമുഖത്തെത്തിയോര്‍
പരമാണുപരിണാമഗമനം ഗ്രഹിച്ചവര്‍
പലഭാവതാളത്തിലര്‍പ്പിച്ച ഗീതകം ?

ചടുലതാളങ്ങളും ചുടല നാട്യങ്ങളും
സഹനരോഷത്തിന്റെ വനരോദനങ്ങളും...
നവയുഗപ്പിറവിതന്‍ സങ്കല്പ്പനങ്ങളും
സമരവീര്യത്തിന്റെ ചുടുചോറുചികയലും ?

ഇവിടിന്നു മരണം നടന്ന വീടിന്‍തിണ്ണ നിറയുന്നു
വരികളും വഴികളും ജലരേഖയാവുന്നു....
ഒടുവിലരങ്ങത്തുയവനിക മാറിയാല്‍ കവിതയും,
വഴിപിഴച്ചലയുന്ന വരികളായ്‌ത്തീരുന്നു ..!
                               
                                 ****
2Like ·  · Unfollow Post · Promote · 

Sunday, April 14, 2013

മേടപ്പക്ഷി , അന്നും ഇന്നും

അച്ഛന്‍ കൊമ്പത്ത്, 
അമ്മ വരമ്പത്ത്,
മക്കള് ചാരത്ത് , 
ചൂടി കൊന്നപ്പൂ , 
പാടി ചെമ്പോത്ത്
വിത്തും കൈക്കോട്ടും,
എത്താറായല്ലോ 
തക്കം നോക്കാതെ 
വെക്കം വന്നോളൂ
കൊത്താറായല്ലോ..
മണ്ണിനെ, മുത്താറായല്ലോ 

***

അച്ഛന്‍ കമ്പത്ത്
അമ്മ വിദേശത്ത്
മക്കള് തേനിയില്
വാടിയ കൊന്നപ്പൂ..
ചൂടിലുണങ്ങുന്നു
വിത്തും കൈക്കോട്ടും
പത്തായപ്പുരയില്‍ 
മൊത്തം കച്ചവടം
കത്തിക്കേറുന്നു
വെള്ളരി വാങ്ങണ്ട
നിറപറ വേണ്ടല്ലോ
നല്ക്കണി കാണിക്കാം 
കണ്ണ് തുറന്നോളൂ 
ടി വി ക്കോവിലിലെത്തുമ്പോള്‍ 

****

Friday, March 22, 2013

കണ്ണുകള്‍ അടയാതെ വെക്കുക


നീ നിന്റെ കണ്ണുകള്‍ അടയാതെ വെക്കുക ..
കനലായെരിഞ്ഞതാം  കഥകള്‍ നീയോര്‍ക്കുക 

കരിവീട്ടിയുടലുള്ള അടിയാച്ചെറുക്കനെ
ചളികൂട്ടിയന്തിക്കുമടവീണചിറയിലിട്ട-
ണതീര്‍ത്തകേമന്‍റെ ചതിനീമറന്നുവോ? 

മംഗല്യരാവിലപ്പുല്‍പ്പായ മെത്തയില്‍ 
മണവാളനറിയേണ്ടമലരിന്റെ കൌതുകം 
മുതലാളിയറിയുവാൻ ഗതി വന്നതെങ്ങനെ? 

അരിവാളുകൊണ്ടവളഴകുള്ള കൊങ്കകള്‍ 
അരിയുന്നു, ഇലയിലിയിട്ടധികാരിയിങ്കലേക്കണയുന്നു,
മൊഴിയുന്നു... 
"കരമേറ്റെടുക്കുവാന്‍ ഇനിയില്ല...മാറിടം" !

കത്തുന്നവെയിലത്തുമഴിയുംനിലാവത്തും 
അകത്തമ്മമാരെ നുകത്തിന്നു പൂട്ടിയിട്ടുടയോന്റെ
പാടങ്ങളോരോന്നുമുഴുതു മറിച്ചതുമോര്‍ക്കുക.

പതിരൊക്കെ മാറ്റിയളന്നിട്ട നെല്ലിന്റെ 
പാട്ടം വടിക്കുന്ന കങ്കാണി മൂപ്പനെ  
പറവടിക്കോലിനാല്‍ പണിതീര്‍ത്തതോര്‍ക്കുക.











കഥകള്‍...,...കടുംതുടികൊട്ടുന്ന വഴികളില്‍
കരവിരുതു വിളയുന്ന വയലുകള്‍ ചോമന്റെ
കതിരുകള്‍ നിറയുന്ന മനമായ് പ്രതീക്ഷയായ്‌.,.....(?)

ഒരുപാടു ദൂരം നടന്നു നാം സന്തതം,  
തുടിയൊച്ചകേള്‍ക്കാതെയാവുന്നു, കാണുന്നു 
അരുതാത്ത കാഴ്ചകകള്‍ നിത്യം നിരന്തരം..!

ഇടതൂര്‍ന്ന കാടുകള്‍ മരുഭൂമിയായതും 
ഇടപാടുചെയ്തവര്‍ ശതകോടി കൊയ്തതും
ഇടപടാന്‍ ചെന്നവര്‍ കുരുടരായ്പ്പോയതും 

മഴയില്ല ,മണലില്ല, നീരില്ല, നേരില്ല 
അകവും പുറവും കറുപ്പും വെളുപ്പമായ്
അടിവേരുപോലും മുറിക്കുന്ന സ്വാര്‍ത്ഥത..!

കടമെടുത്താദ്യത്തെ വിളയിട്ട കര്‍ഷകന്‍
മുടിയുന്ന പലിശയും ഇടിയുന്ന വിലകളും 
ഒടുവില്‍ക്കഴുമരം തനിയേ വരിക്കുന്നു ..

അരുമക്കുരുന്നിനെ  വില്‍ക്കുന്നൊരമ്മയും
ലഹരിക്കയങ്ങളില്‍, മൃഗമായി മാറിതന്‍
മകളെപ്പിഴപ്പിക്കുമച്ചനും മാന്യനായ്..!

ധര്‍മ്മിഷ്ടരാവും  പുരോഹിതസ്രേഷ്ട്ടരും
ധര്‍മ്മം വെടിഞ്ഞിട്ടു കാമാര്‍ത്തിയാലിന്നു
കൊന്നു തള്ളിപ്പിന്നെ  കള്ളസാക്ഷ്യം ചൊന്നു 

"ഉന്നതര്‍"," തിന്നിട്ട ഉച്ചിഷ്ടമെത്തയില്‍ 
നിന്ദിതര്‍ ശയനപ്രദക്ഷിണം ചെയ്യുന്നു
ഉന്നതം ഭരതന്റെ സാമ്രാജ്യമോഹങ്ങള്‍ !

തൊഴില്‍ തേടിയുഴറുന്ന അറിവിന്റെ ഭാരവും 
വഴിതേടിയലയുന്ന യുവതയും ലഹരിയും 
മഴവില്ലു വിരിയുന്ന പുതുചക്രവാളവും ..

ഖജനാവു ചോര്‍ത്തുന്ന അഴിമതിക്കഥകളാല്‍
നിറയുന്ന വളരുന്ന ദേശീയപൈതൃകം 
ഉടുമുണ്ടു വീണ്ടും മുറുക്കുന്ന പൊതുജനം !

പല ജാതി പല ദേശ പല വര്‍ഗ്ഗ ചിന്തകള്‍ 
എരിതീയിലെണ്ണ പകരുന്ന സംഘങ്ങള്‍ 
അരുതെന്നു പറയാത്ത നീതിപീഠങ്ങളും..!

എവിടെയാണിനിയെന്റെ അവസാന രക്ഷകര്‍,
കരയുന്നയമ്മതന്‍ അഭിമാന മോചകര്‍,
ഒരുനാള്‍ തിരിച്ചെത്തുമടിമതന്‍ നായകര്‍ ?

നീ നിന്റെ കണ്ണുകള്‍ അടയാതെ വെക്കുക ..
കനലായെരിഞ്ഞു കൊണ്ടണയാതിരിക്കുക... 

                           ****

Saturday, March 9, 2013

ഞാനാരാവണം....?


ഞാനാരാവണമെന്നാണ്
ഞാനാലോചിക്കുന്നത് ..!

അച്ഛനായാല്‍ ഞാനെന്റെ മോളെ
മദ്യലഹരിയില്‍ വേട്ടയാടും..
മോള്‍ക്ക്‌ അച്ഛന്റെ കുഞ്ഞു പിറക്കും !

അമ്മയായാല്‍ ഞാന്‍ മോളെ,
അറുപതു വെള്ളിക്കാശിനു വേണ്ടി
അങ്ങാടിയില്‍ വിറ്റു വെറ്റില വാങ്ങി മുറുക്കും !

ആങ്ങളയായാല്‍ ഞാന്‍ പെങ്ങളെ
മൈസൂര്‍ച്ചേരികളിലെ മണവാളന് വിറ്റ്
കാമുകിയുടെ വീട്ടിലേക്കു വണ്ടി വിളിക്കും

അമ്മാവനായാല്‍ ഞാന്‍ മരുമകളെ
ഒറ്റക്കുകിട്ടിയാല്‍ അനുഭവിക്കും, പിന്നെ
കൊന്നു കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയും

സഹോദരീ ഭര്‍ത്താവായാല്‍ ഞാന്‍
ഊമയായ ഭാര്യാസഹോദരിയെ
നിശ്ശബ്ദനായി നശിപ്പിച്ചു കൈകഴുകും

അധികാരം കൈയിലുള്ള ഞാന്‍
സൂര്യതേജസ്സ് പങ്കിട്ടു നിരപരാധിയെന്ന്
നിയമംകൊണ്ട് എഴുതിപ്പിക്കും

നാടുഭരിക്കുന്ന ജാരന്‍ ഞാന്‍
ഭാര്യയുടെ കൈവിരലാലെന്‍
കവിളില്‍ പാടുകള്‍ കോറിയിടും

ദേശാഭിമാനിയാം ഭരതപുത്രന്‍ ഞാന്‍
അച്ഛനെ വെട്ടി അമ്മയെ സാക്ഷിയാക്കി
കൊച്ചിളംകുഞ്ഞിനെ പച്ചയ്ക്ക് തിന്നു തീര്‍ക്കും

ഞാനാരാവണം എന്നെനിക്കറിയില്ല
ആരെങ്കിലും വഴികാട്ടുമോ
ഞാനാരാവണം എന്ന് വരച്ചു കാട്ടുമോ..?

*****

Wednesday, March 6, 2013

അമരന്‍:


നീ മൂന്നാമനായി വന്നു..

ഒന്നാമന്‍,

വസന്തത്തിന്‍റെ ഇടിമുഴക്കമായിവന്നു,

ഇയ്യാംപാറ്റ പോലെ 

പ്രതിരോധത്തിന്റെ അഗ്നിനാളങ്ങളില്‍

മലയിടുക്കില്‍ കരിഞ്ഞു പോയി

രണ്ടാമന്‍,

ഒരു ലോകത്തിന്റെ സ്വപ്‌നങ്ങള്‍

മുഴുവന്‍ സഞ്ചിയിലാക്കി

വേട്ടയാടുന്ന കഴുകന്റെ

ചോര വറ്റാത്ത നഖങ്ങളില്‍പ്പെടാതെ

ബഹുദൂരം സഞ്ചരിച്ചു.

ഒടുവിലൊരിക്കല്‍

നീ തളര്‍ന്നു വീഴുമ്പോള്‍

കഴുകനും തളര്‍ന്നു പോയിരുന്നു.

മൂന്നാമന്‍,

ഒരഗ്നിസ്ഫുലിമ്ഗമായി,

നരച്ച ചക്രവാളത്തില്‍

അങ്കം കുറിച്ചപ്പോള്‍,

കോട്ടകൊത്തളങ്ങള്‍ വിറച്ചു !

കല്ത്തൂണുകള്‍ ഇളകിയാടി

പ്രതീക്ഷയുടെ വെള്ളിനക്ഷത്രം

കിഴക്കുനിന്നും വിദ്വാന്മാര്‍

അടയാളം വെച്ച് നടന്നപ്പോള്‍

ഇരുട്ടിന്റെ കാവല്‍ക്കാര്‍

കാല്‍വരിക്കുന്നില്‍

കുരിശു മലകള്‍ തീര്‍ക്കുകയായിരുന്നു.

ഒടുവിലിന്നു നീ എരിഞ്ഞടങ്ങുമ്പോള്‍

അന്ധകാരപര്‍വങ്ങള്‍ക്കമേല്‍

ഒരു സ്വര്‍ണ്ണ താരകമായ്‌

അമരത്വം പൂകിയിരുന്നു...

ആയിരം നക്ഷ്ത്രങ്ങള്‍ക്ക് നീ

രക്ത ശോഭയേകിയിരുന്നു..!

****

Tuesday, February 26, 2013

പളുങ്കുപാത്രം

മരുഭൂമിയുടെ,

വരണ്ട നിശ്ശബ്ദതയില്‍,
നരകത്തിന്റെ പാറക്കെട്ടുകളില്‍,
വീണുടയുന്നു...പളുങ്കുപാത്രം!

ആകാശനീലിമ
ആദ്യമായ്കാണുന്ന കണ്ണുകളില്‍
വിരിഞ്ഞുതളിര്‍ത്ത കൌതുകം 
വര്‍ണസ്വപ്നങ്ങളുടെ
നറുനാമ്പുകളില്‍  
വീഴാനൊരുങ്ങിനിന്ന
ഒരു ഹിമബിന്ദു..
ചത്ത പകലിന്റെ
നിറം കെട്ട നെറ്റിയിലെ
മായാനൊരുങ്ങുന്ന
സിന്ദൂരരേഖകള്‍.....
എരിഞ്ഞുതീര്‍ന്ന കനലിന്റെ
കണ്ണിലെ മരണത്തിളക്കം..
മൃതിരാഗം  മൂളുന്ന തണുത്തകാറ്റിന്റെ
ആലിംഗനങ്ങളില്‍
ഞെരിഞ്ഞമര്‍ന്ന തീനാളങ്ങള്‍

വിടവാങ്ങുന്ന നിമിഷങ്ങളുടെ 
ഗദ്ഗതങ്ങളില്‍ ഉഴറി വീഴുന്ന
രാത്രിയുടെ മൌനരോദനം..
പ്രതീക്ഷകളുടെ  പ്രഭാതങ്ങളില്‍ 
പടം പൊഴിക്കുന്ന യൌവനം.
ഉണ്മയുടെ ഉയിരില്‍ 
നിറയുന്ന പാനപാത്രങ്ങളില്‍
നുരയുന്ന ജീവിതം...
ഒടുവില്‍ .......
നരകത്തിന്റെ കാവല്‍ക്കാര്‍
മയക്കം തുടങ്ങുമ്പോള്‍ 
വിസ്മൃതിയുടെ
അനന്ത തീരങ്ങളില്‍
എവിടെയോ വീണുടയുന്നു
ഒരു പളുങ്കുപാത്രം...!
തിരിനാളമണഞ്ഞുപോയ
ആ... പളുങ്കുപാത്രം !

           ******

Sunday, February 17, 2013

വിധുരന്‍


ചുടു നെടുവീര്‍പ്പുകള്‍ ഞെട്ടറ്റു വീഴുന്നു 
ചടുലമായ്‌ സജലമാം കണ്ണിമകളടയുന്നു 
ഉടയോന്റെ കോടതിപ്പടികള്‍ വിറക്കുന്നു 
ഉടവാളുമായെന്റെ മരണം രമിക്കുന്നു 

അരുതാത്തെന്തു ഞാന്‍ ചെയ്തുവെന്നറിയില്ല  
ഇരവിന്റെ കാവുകള്‍ ചിക്കിച്ചികഞ്ഞതോ..!
വയറിന്റെ വിളികേട്ടു മക്കളെപ്പോറ്റുവാന്‍
ഇരതേടിയാസ്ഥാനനഗരം വരിച്ചതോ..?

മധുരമെന്‍  ഗ്രാമത്തിനധരം മറന്നിട്ടു
നഗരം രുചിച്ചെന്‍റെ വിധിയെപ്പഴിച്ചു ഞാന്‍  
ഇരവും പകലുമെന്‍ കൊറ്റിനായ്‌പ്പുതുമണ്ണു
പരതിച്ചികഞ്ഞതോ വിധുരനായ്ത്തീര്‍ന്നതോ..?

ദുരമൂത്ത കശ്മലര്‍ കാവുകള്‍ തീണ്ടിയോര്‍ 
കടലില്‍ മഴക്കെവിടെ കാവെന്നു ചൊന്നവര്‍
ഇടതൂര്‍ന്ന നഗരത്തിനത്യുന്നതങ്ങളില്‍ 
സുഖിയരായ് അടിയാന്റെയുയിരൂറ്റിവാഴുന്നു  

എവിടെഞാനിരതേടുമിന്നെന്റെമക്കള്‍ക്കു
എവിടെഞാനഴലിന്നു നിഴല്‍തേടിയെത്തിടും?
ഉടലോടെ സ്വര്‍ഗ്ഗംവരിക്കുവാന്‍ കഴിയുമോ 
അടരാടി മൃത്യുവെപ്പുല്കിയാലെങ്കിലും..?
                     
                           *******

Thursday, February 14, 2013

അമ്മ നൊമ്പരം


നൊന്തുപെറ്റമ്മതന്‍ മാറിലുറങ്ങുന്ന
കുഞ്ഞിളം പൈതലെക്കട്ടെടുത്താല്‍ .
നൊമ്പരം കൊണ്ടവള്‍ തട്ടിത്തകര്‍ക്കു
മേതംബരം വാഴുന്ന രാജനേയും.

പൊണ്ണനുറുമ്പുതൊട്ടാനയുമീച്ചയും 
വണ്ണം പെരുത്തതിമിംഗലവും
പെണ്ണല്ല യുണ്ണിക്കു ജന്മംകൊടുക്കുകില്‍  
മണ്ണിലും വിണ്ണിലുമമ്മതന്നെ...

അമ്മതന്‍ സ്നേഹം നശിക്കില്ലോരിക്കലും  
യമ്മിഞ്ഞപ്പാലിന്‍ വിശുദ്ധി പോലെ..
അമ്മതന്‍ ശൌര്യം ശമിക്കില്ലൊരിക്കലും 
അമ്മധരിത്രിതന്നുണ്‍മ്മയോളം 

കണ്ണിണ കത്തിച്ചോരീറ്റപ്പുലിയായി
ഉണ്ണിയെത്തേടിയലയുമെന്നും 

അവള്‍  ഉള്ളിണതേടി.. അലയുമെന്നും..
                               ****

Saturday, February 2, 2013

അസ്ഥിച്ചിരി..


അസ്ഥി,...!
ഒരസ്ഥിമാത്രം മതി 
കാലം കുപ്പയിലേക്ക്
ചവച്ചു തുപ്പിയ 
വെന്ത മാംസത്തിന്റെ കഥകള്‍ 
നഗ്നലോകത്തോട്
വിളിച്ചു പറയാന്‍,
അതേറെ വൈകിയാണെങ്കിലും!

ഇരതേടി
അവര്‍ കൂട്ടമായല്ല
ഒറ്റതിരിഞ്ഞു വന്നപ്പോള്‍,
ഓടിയൊളിക്കുവാന്‍
പ്രാണഭയമല്ലാത്ത
മറ്റു മാളങ്ങളില്ലാതെ,
അലിവു തേടി,
ഓരോ വേട്ടാളന്‍റെയും 
കണ്ണുകളിലുറ്റു നോക്കി
യാചിച്ചപ്പോള്‍,
നിര്‍വികാരത 
നിസ്സഹായതയായ്‌  
കണ്ണിലെണ്ണയൊഴിച്ച്
ഇരയെ കാത്തു സൂക്ഷിച്ചപ്പോള്‍,
വെന്തു പാകമാവുന്ന
മാംസ ഗന്ധം,
പുറത്തു കാത്തു നിന്നവര്‍ 
നുണഞ്ഞിറക്കുകയായിരുന്നു..!

തിന്നു മടുത്തപ്പോള്‍ 
ബാക്കി വന്ന മാസം 
വേട്ടനായ്ക്കള്‍ക്ക് 
വലിച്ചെറിഞ്ഞു കൊടുത്തതും 
വേട്ടക്കാരുടെ പൊയ്മുഖങ്ങള്‍ 
അഴിയാതിരിക്കുവാനായിരുന്നു. 
കൊന്നാല്‍ പാപം തിന്നാല്‍ തീരും 
എന്നല്യോ പഴമൊഴി ..
എന്നാല്‍ 
കൊന്നില്ലെങ്കിലോ..?

വേട്ടനായ്ക്കള്‍  വലിച്ചെറിഞ്ഞ 
അസ്ഥിക്കഷ്ണങ്ങളില്‍ 
മണ്മറഞ്ഞു പോയ ഒന്ന്,  
ഓര്‍മ്മയുടെ ചാരം നീക്കി 
നമ്മെ നോക്കി ചിരിക്കുന്നു..
അസ്ഥിയുടെ പുഞ്ചിരി...!
ആരെയോ അസ്വസ്ഥമാക്കുന്ന
അസ്ഥിച്ചിരി...