Tuesday, July 10, 2012

മുറിവേറ്റ പക്ഷി



കരയുവാന്‍ കണ്ണീരുകിനിയാതെ വരളുന്ന 
സ്മൃതികള്‍തന്നുറവകള്‍ തൊട്ടുനോക്കി
ഒരുചുടുനെടുവീര്‍പ്പിതു  കടമായി വാങ്ങി ഞാന്‍
കടമകള്‍ തര്‍പ്പണം ചെയ്തിടട്ടെ..

പതിതര്‍ക്കു പടയണിതീര്‍ക്കുവാന്‍ മോഹിച്ച
പുലര്‍കാല സ്വപ്‌നങ്ങള്‍ പൂത്തുനില്‍ക്കെ
പടവെട്ടി നേടുവാന്‍ ജീവിതം കുമ്പിളില്‍ 
വരമായി നല്‍കിയീ പൈതൃക സ്ഥാപനം

നിറവാര്‍ന്ന സൌഹൃദം  പുകയുന്നഹൃദയത്തില്‍
ജലധാരപോലെയൊഴുക്കിയെന്‍ ഗുരുജനം 
അറിയാതെയെപ്പോഴോ അവിവേകിയായിഞാന്‍ 
അമിതമാമാവേശപ്പെരുവഴി കേറിയോ ..?

അറിവിന്റെ നിറവിന്റെ പെരുമലങ്കാടുകള്‍
അതിരുകളില്ലാത്ത കടലുകള്‍ താണ്ടുവാന്‍
അരുമകള്‍ പൈതങ്ങളോരുപാടുകൂടുവാന്‍
അറിയാതെ മോഹിച്ചു ദാഹിച്ചിരുന്നു ഞാന്‍..

അളവറ്റോരാനന്ദം പുതുമാരി ചൊരിയുമ്പോള്‍
അവരിലൊരാളായ്‌ ഞാന്‍തീര്‍ന്നിരുന്നു 
അവിരാമമറിവിന്റെയുലയൂതിക്കനലിന്റെ
നിറതാപമായി ജ്വലിച്ചിരുന്നു..

ഇടവേളയിലെവിടെയോ താളം പിഴച്ചപ്പോള്‍ 
ഇടിവാള് തട്ടിയോ മുറിവേറ്റുവോ..
പടിവാതില്‍ കേറിയടുത്തെത്തി ദുര മൂത്ത 
വികലമാം വ്യര്‍ത്ഥമാം സ്വാര്‍ത്ഥലോഭം..! 

മുറിവേറ്റു ചിറകറ്റു പെരു മണല്‍ക്കാട്ടില്‍ ഞാന്‍
പുരുഷായുസൊന്നു പിടഞ്ഞു തീര്‍ത്തു..
പതിയെ തിരിഞ്ഞു ഞാന്‍ അരിയെണ്ണി നോക്കുന്നു 
പതിരല്ലാതൊന്നുമേ കയ്യിലില്ല..!

ദുരമൂത്ത ജീവിതം വീണ്ടുമിപ്പക്ഷിക്കു
മുറിവുകള്‍ നല്‍കുന്നിതനവദ്യമായ്‌ 
ഒരുനാളും കരിയാത്ത ചുടുചോരയുതിരുന്ന 
മുറിവുകള്‍ തടവി ഞാന്‍ തേങ്ങിടട്ടെ 

ഒരുചുടുനെടുവീര്‍പ്പിതു കടമായി വാങ്ങി ഞാന്‍
കടമകള്‍ തര്‍പ്പണം ചെയ്തിടട്ടെ..
എന്‍.....,..... കടമകള്‍ തര്‍പ്പണം ചെയ്തീടട്ടെ.