Friday, May 17, 2013

മുഖപടം



മറയുന്നു നീ നിന്റെ സ്വപ്നങ്ങളോടോത്തു 
മറയില്ല  നീ തന്ന മൃദുലമാം സ്മരണകള്‍

നിനവിന്റെയാകാശ വീഥിയില്‍ പാറി നീ 
കനിവിന്റെ കരിനീലമേഘം ചമ്യ്ക്കവേ

മഴനീരു പോലെ നീ ചൊരിയുന്ന നന്മകള്‍
മധുരമായ്‌ പുഞ്ചിരിച്ചുരയുന്ന വാക്കുകള്‍  

അഴലിന്റെ നിറതാപ തീരത്തിലുറയുന്ന 
മിഴിനീരിന്‍ സ്വേദമെന്നറിയുവാനായില്ല!  

ഒരുപാടു കദനങ്ങള്‍ ഉള്ളിലൊതുക്കി നീ
വെറുതേചിരിച്ചു മയക്കി നിന്‍ സഹജരെ 

ഒരുവാക്കു പറയുവാന്‍ ഹൃദയം തുറക്കുവാന്‍ 
ഒരു നല്ല സൌഹൃദം നേടാതെ പോയതോ..?

പുറമേ ചിരിച്ചു നിന്‍  തരളമാം മനസിന്റെ
അറകളില്‍ മധുരമായ്‌ നുള്ളി നോവിച്ചതോ..?

മധുരമായ് മൂകമായ്‌ അനുരാഗവീണയില്‍
ഉതിരുന്ന ഗീതകം അറിയാതെ  പോയതോ?

നിറയൌവനത്തിന്റെ ചടുലമാം തന്ത്രികള്‍ 
മുറുകുന്ന വേളയില്‍ ചിതറിത്തകര്‍ന്നുവോ ?

അറിയില്ലയാര്‍ക്കും നിന്നകതാരിലെരിവുള്ള
മരണമാം സ്വാന്ത്വനം മുങ്ങിക്കിടന്നതും !

വിടരുന്ന മലര്‍പോലെയൂറിച്ചിരിക്കുന്ന 
വടിവാര്‍ന്ന മുഖപടം പതിവായി വെച്ചു നീ 

മകനേ,  നിനക്കായി മാത്രമായ്‌ കരയുവാന്‍ 
അറിയുന്നോരമ്മയെപ്പോലും മറന്നുവോ ? 

അറിയില്ലയൊന്നുമീ മുഖപുസ്തകത്തില്‍ നീ
വിടവാങ്ങി ജീവിതം വെടിയുന്ന വേളയില്‍

അവസാന വാക്കുകള്‍ എഴുതി നിന്‍ മുഖപടം
ഒരു മുഴം കയറിന്റെ തുമ്പില്‍ കുരുക്കിയോ ?

Tuesday, May 7, 2013

നിസ്വാര്‍ത്ഥം


ഇടവഴി കയറ്റമാണ്...കുണ്ടനിടവഴിയെന്നു പണ്ടാരോ പേരിട്ടതാ..
കല്ലും മുള്ളും ചാണകവും മണ്ണിരപ്പുറ്റും..വള്ളികളും ..ഇടക്കൊക്കെ പാമ്പുകളും ...!

 മുന്നില്‍ നടക്കുന്നത് കുഞ്ഞാപ്പുവാണ് ....! ...അതങ്ങനെയായിരുന്നു ...എല്ലാ കാര്യത്തിലും അവനായിരുന്നു മുന്നില്‍ ...പഠനം ഒഴികെ..!

"കുരുത്തക്കേടിനു കൈയുംകാലും മുളച്ചതാണെ"ന്നു ഇടയ്ക്കു ഉമ്മ പറയുന്നത് കേട്ട് എല്ലാവരും ചിരിക്കാറുള്ളതു ഞാന്‍ ഓര്‍ത്തു..

ഇന്നേതായാലും, ഇതുവരെ കുഞ്ഞാപ്പു കുരുത്തക്കേടോന്നും ഒപ്പിച്ചിട്ടില്ല... വാ തോരാതെ സംസാരിക്കുന്നുണ്ട്..

ആകാശത്തിനു കീഴിലുള്ള എല്ലാ വിഷയവും അവന്റെ നാക്കില്‍ ചാടിക്കളിക്കുന്നു ...വെറുതെ ചിരിച്ചുകൊണ്ട്..എല്ലാം മനസ്സിലാവുന്ന മാതിരി ഞാന്‍ മൂളിക്കൊണ്ടിരുന്നു...


നല്ല വെയില് ... മൂര്‍ദ്ദാവില്‍ കത്തുന്നു..
തറവാട്ടില്‍ വിരുന്നു പാര്‍ക്കാന്‍ പോയതായിരുന്നു ...മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം അനുവദിച്ചു കിട്ടുന്ന ഭാഗ്യം.. വയറു നിറച്ചു ചക്കയും കഞ്ഞിയും കിട്ടുന്ന മാസത്തിലെ രണ്ടേ രണ്ടു ദിനങ്ങള്‍......,... ഇടയ്ക്കു അങ്ങുമ്മയുടെ വക,പ്രത്യേകം കരുതിവെക്കുന്ന പലഹാരങ്ങളും.. !

മിടുക്കനായി പഠിക്കുന്ന വിരിലില്‍ എണ്ണാവുന്നവരില്‍ ഒരാളായതിനാല്‍ തറവാട്ടില്‍ എപ്പോഴും ഒരു വി ഐ പി പരിഗണന എനിക്കു ലഭിച്ചിരുന്നു എന്നതും അത് മറ്റു പലര്‍ക്കും അത്ര സുഖിച്ചിരുന്നില്ല എന്നതും ഇതുവരെ പറയാത്ത സത്യം !


നേരം പത്തുമണിയായിട്ടും വല്ലിപ്പ പറമ്പില്‍ കിളക്കുകയാണ്...

ദേഹത്തുനിന്ന് ഉതിര്‍ന്നു വീഴുന്ന വിയര്‍പ്പു മഴയും കൈക്കൊട്ടിന്റെ താളത്തിനൊത്ത് ആടിക്കളിക്കുന്ന ആണ്മുലകളും വിട്ടുമാറാത്ത കൌതുകം പോലെ നോക്കി നില്‍ക്കുകയായിരുന്ന എന്നെ അങ്ങുമ്മ പതുക്കെ പിറകില്‍ നിന്ന് തോണ്ടി വിളിച്ചു.. ചുറ്റും നോക്കി പതുക്കെ എഴുന്നേറ്റു പിന്തുടര്‍ന്നപ്പോള്‍ പുറകില്‍ നിഴല്‍ പോലെ കുഞ്ഞാപ്പു.....! അവനറിയാം നിശബ്ദമായി എന്നെ അങ്ങുമ്മ വിളിച്ചത് എന്തെങ്കിലും പ്രത്യേകം ആഹാരം നല്കാനായിരിക്കും എന്ന്..

പള്ളിയില്‍ ഖത്തീബ് ജോലി ചെയ്യുന്ന വാപ്പക്ക് തന്റെ വലിയ കുടുംബം പോറ്റാനുള്ള പെടാപാടുകള്‍ മക്കളുടെ ഉന്തി നില്‍ക്കുന്ന വാരിയെല്ലുകളില്‍ നിന്ന് അങ്ങുമ്മ  എണ്ണിക്കണക്കാക്കിയിരുന്നു... അതുകൊണ്ട് തന്നെ വല്ലിപ്പ കാണാതെ പലപ്പോഴും തറവാട്ടിലെ തേങ്ങയും മരച്ചീനിയും ചേമ്പും കാച്ചിലും മറ്റും പോകുന്ന വഴിയില്‍ കരിയിലകള്‍ക്കുള്ളിലായി പാളക്കുറ്റിയിലാക്കി ഒളിപ്പിച്ചു വെക്കാറുണ്ടായിരുന്നു...
പറമ്പിലെ കൈക്കോട്ടുപണി  കഴിഞ്ഞ്‌ വല്ലിപ്പ കുളിക്കാന്‍ കിണറ്റു വക്കിലെത്തിയാല്‍ അങ്ങുമ്മ കൈകൊണ്ടും മുഖം കൊണ്ടും ഗോഷ്ടി കാട്ടി അടയാളം തരും..... പുറപ്പെടാന്‍..,...
എന്നോ വളഞ്ഞു പോയ, നിവര്‍ത്താന്‍ കഴിയാത്ത  ഊരയുമായി ധൃതിയില്‍ പുറകെ അകമ്പടിവെക്കും .. മകളുടെ കുടുംബത്തിനായി വഴിയില്‍ ഒളിച്ചുവെച്ച സമ്മാനം ചൂണ്ടിക്കാണിച്ചു അവര്‍ തിരിച്ചു പോരും..

എന്നോ തുടങ്ങിയ ഈ പതിവ് ഇന്നും തെറ്റില്ല എന്ന് നിനച്ചു കൊണ്ടായിരുന്നു അങ്ങുമ്മയെ പിന്തുടര്‍ന്നത്...

" ദേത്താണ്ടാ ..ന്നത്തെ കോള്.. അന്റൊരു ഭാഗ്യം..."

കുനിഞ്ഞുകൊണ്ടല്ലാതെ അകത്തുകടക്കാന്‍ പറ്റാത്ത അടുക്കളവാതില്‍ കടന്ന് അകത്തെ അന്ധകാരത്തില്‍ ലയിക്കുമ്പോള്‍ പുറകിലെത്തിയ കുഞ്ഞാപ്പു നൊടിഞ്ഞു....

കരിപിടിച്ച മഞ്ചപ്പെട്ടി തുറന്നു അങ്ങുമ്മ ഒരു പാളക്കുറ്റി പുറത്തെടുത്തു....
അടുക്കളമൂലയില്‍ തൂങ്ങിയാടുന്ന ഉറിയില്‍ നിന്നും മണ്‍തൂക്ക് പുറത്തെടുക്കാന്‍ എന്നോട് പറഞ്ഞു..പാവം നിവര്‍ന്നു നില്ക്കാന്‍ കഴിയാഞ്ഞിട്ടാണ് ..

കടന്നു കയറി എന്നേക്കാള്‍ മുന്നേ സഹായത്തിനായി കുഞ്ഞാപ്പു എത്തി..

മോര്...
മണം അടിച്ചപ്പോള്‍ തന്നെ മോരിന്റെ പുളിപ്പ് മനസ്സിലായി... മണ്‍തൂക്കില്‍ നിന്ന് മുക്കാല്‍ ഭാഗവും പാളക്കുറ്റിയിലേക്ക് പകര്‍ന്നു ..

" പാത്ത്വോ....."  കിണറ്റുകരയില്‍ നിന്ന് വല്ലിപ്പയുടെ നീണ്ട വിളി..

ഇംഗ്ലീഷ്‌ അക്ഷരമാലയിലെ  "G " പോലെ വളഞ്ഞു നടന്നു അങ്ങുമ്മ പുറത്തേക്ക്...

വല്ലിപ്പയുടെ ഉച്ചത്തിലുള്ള ശകാരവാക്കുകളില്‍ ആവിയായിപ്പോയി പ്രതീക്ഷകള്‍...,...

പിറുപിറുത്തു കൊണ്ട് മടങ്ങി വന്ന അങ്ങുമ്മ കരയുന്നുണ്ട്ടായിരുന്നു....

" തന്ത എത്താ കച്ചറണ്ടാക്ക്ണു ..?  നൊടിഞ്ഞു കൊണ്ട് കുഞ്ഞാപ്പു അടുക്കളയില്‍ നിന്ന് പുറത്തു കടന്നു..

അങ്ങുമ്മയുടെ വിളറി വെളുത്ത മുഖം കണ്ടപ്പോള്‍ ഉറപ്പായി , ഇന്നത്തെ പലഹാരം കിട്ടിക്കഴിഞ്ഞു.. ഇനി പോകാന്‍ നോക്കാം ...

നെറ്റിയില്‍ ഒരു ഉമ്മയും തന്നു അങ്ങുമ്മ  എന്നെ വലിപ്പ കാണാതെ എറാപുറത്തുകൂടെ  യാത്രയാക്കിയതാണ് ...

യാത്രയില്‍ വേതാളം പോലെ കുഞ്ഞാപ്പു കൂടെ കൂടിയത് അങ്ങുമ്മ അറിഞ്ഞിട്ടുണ്ടാവില്ല..!

കത്തുന്ന വെയിലിനെ വകവെക്കാതെ കുണ്ടനിടവഴി കുന്നുകയറിക്കയറി,  കുഞ്ഞാപ്പുവിന്റെ ബടായിക്കു മൂളി മൂളി   പഴംപറമ്പ് മലയുടെ  മുകളില്‍ എത്തിയപ്പൊഴേക്കും ഞാന്‍ തളര്‍ന്നു കഴിഞ്ഞിരുന്നു..

" കുഞ്ഞാപ്പ്വോ ...കൊറച്ച് ബടെ കുത്തിര്ക്ക്വാ..."

കഴിഞ്ഞ ആഴ്ച മുക്കത്ത് റിലീസായ തമിഴ് പടത്തിലെ സ്റ്റണ്ട് രംഗം വിവരിച്ചു കൊണ്ട് യാതൊരു ക്ഷീണവും അറിയാതെ മുന്നില്‍ നടക്കുന്ന കുഞ്ഞാപ്പു എന്റെ രോദനം കേട്ടില്ല..

വേനല്‍ചൂടില്‍ കരിഞ്ഞുണങ്ങിയ എയ്യംതടപുല്ലിന്റെ നരച്ച പരവതാനിക്കിടിയില്‍  പറങ്കിമാവുകളുടെ തണലില്‍ അരിമ്പാറ പോലെ മുഴച്ചു നിന്ന കറുത്ത ഒരു പാറക്കല്ലില്‍ ഞാനിരുന്നു ..

പാറക്കല്ല്കുത്തി ചന്തിയിലെ പൊതിയാന്‍ ഇറച്ചിയില്ലാത്ത തൊലി വേദനിക്കുന്നുണ്ടായിരുന്നു ..

മൂളല്‍ കേള്‍ക്കാതായപ്പോള്‍ ..തിരിഞ്ഞുനോക്കിയ കുഞ്ഞാപ്പു  എന്റെ അടുത്തേക്ക് തിരിച്ചു വന്നു..

"  ന്തേയ്..ജ്ജി കൊയങ്ങിയോ..? "  വാക്കുകളില്‍ സഹതാപം..!

ക്ഷീണം മാത്രമായിരുന്നില്ല .. ദാഹവും വിശപ്പും ...അലട്ടിയിരുന്നു..

"ന്തേ ..ബിച്ചാ അനക്ക് വെസക്കുണുണ്ടോ..? "

തല കുലുക്കി.. വിശപ്പിനേക്കാളധികം  ദാഹമായിരുന്നു ... എന്ത് ചെയ്യാനാ.. ഈ കുന്നില്‍ മുകളില്‍ ഒരു കിണറു പോലും ഉള്ളതായി ആരും പറഞ്ഞുപോലും കേട്ടിട്ടില്ല..

" അഞ്ചെട്ടു കോണകം അയലുമക്കെടക്കുണ് ... ഞാനൊരുത്തന്‍ ഉടുക്കാതെ നടക്കണ്.." 
 കുഞ്ഞാപ്പുവിന്റെ പാട്ട് കേട്ട് ഞാന്‍ ഞെട്ടി ...ഇവനന്താ പിരാന്തായോ..?

പതുക്കെ അടുത്ത് വന്നിരുന്നു കുഞ്ഞാപ്പു മോറ്റിന്‍പാളയില്‍ കൈവെച്ചപ്പോഴാണ് ..പാട്ടിന്റെ അര്‍ഥം എനിക്ക് പിടി കിട്ടിയത്..!

സര്‍വ ശക്തിയും ഉപയോഗിച്ചു എതിര്‍ത്തു.... തരികിടയില്‍ എന്റെ പ്രോഫസ്സറാകാന്‍ യോഗ്യതുള്ള കുഞ്ഞാപ്പുവുണ്ടോ വിടുന്നു.. അവനത് പിടിച്ചു വാങ്ങിയില്ല... നാവുകൊണ്ട് പയറ്റി വാങ്ങി.. !

"കുഞ്ഞാപ്പ്വോ.. അങ്ങുമ്മ പൊറുക്കൂലട്ടോ ..."  

എന്റെ താക്കീതു ഗൌനിക്കാതെ അവന്‍ ആ പാളക്കുഞ്ചിയുടെ അടിയില്‍ ഒരു ഓട്ട കുത്തി ...എന്നിട്ട് അമ്മിഞ്ഞ കുടിക്കുംപോലെ വലിച്ചു കുടിക്കാന്‍ തുടങ്ങി.. 

തൊണ്ട പൊള്ളുന്ന ദാഹം എന്നെ ശാന്തനാക്കി.. കുഞ്ഞാപ്പു കുടിച്ചു കഴിയാന്‍ ഞാന്‍ കാത്തിരുന്നു.. ഉരുണ്ടു കയറിയിറങ്ങുന്ന അവന്റെ തൊണ്ടമുഴ  നോക്കി ഞാന്‍ മോരിന്റെ പുളിയുള്ള സ്വാദ് നുണഞ്ഞിറക്കി.. 

"ന്നാ ഞ്ഞി ജ്ജി കുടി..."

വച്ച് നീട്ടിയ പാളക്കുഞ്ചി വാങ്ങി ദ്വാരം വായിലാക്കി വലിച്ചു.. 

ഹാവൂ... മോരിന് അമൃതിന്റെ സ്വാദ്.. ഒരു കവിളിറക്കി...പിന്നെയും വലിച്ചപ്പോള്‍ ...............

ശൂന്യം...! .വായു മാത്രം ....! ഒരിക്കല്‍ കൂടി വലിച്ചു നോക്കി... പാളക്കുഞ്ചിയുടെ മുഖം തുറന്നു ..നോക്കി.. ശൂന്യം....!

കരഞ്ഞുപോയി.. ഇവനിത് ഇങ്ങനെ കുടിച്ചു വറ്റിച്ചു കളയും എന്ന് സ്വപ്നേപി കരുതിയില്ല ... പഹയന്‍.. ...,....
എന്തൊക്കെയോ....ചീത്ത വാക്കുകള്‍ വിളിച്ചു പറയണം എന്ന് തോന്നി.. ചീത്ത വാക്കുകള്‍ ഓര്‍ത്തപ്പോള്‍ ... നല്ലത് മാത്രം പഠിപ്പിക്കുന്ന ബാപ്പയെ ഓര്‍മ്മ വന്നു.. ഒന്നും  ഉരിയാടാന്‍ തോന്നിയില്ല ...കരച്ചില്‍ മാത്രം പുറത്തു വന്നു...

തലേക്കെട്ടുമായി ഒരാള്‍ അത് വഴിക്ക് വന്നു.. കിഴക്കെലെ അയ്ദൃമാന്‍ കാക്കയാണ് ....എന്റെ കണ്ണീരു കണ്ടിട്ടാവണം അടുത്തേക്ക് വന്നു .. കാര്യം തിരക്കി.. 

കുഞ്ഞാപ്പു എടുത്തു ചാടി ..ഇടപെട്ടു..

 " വല്ലിമ്മ ഓന്റെ കുടീക്ക് കൊറച്ചു മോര് കൊടുത്തേച്ചിനി, മതില് കേറി ഏറങ്ങിയപ്പം വേലിമുള്ള് കൊണ്ട് പാളക്കുഞ്ചി ഓട്ടയായി..  പാളന്റെ ഓട്ട അടക്കാന്‍ പറ്റൂലാലോ... അപ്പം ഞങ്ങളത് കുടിച്ച് തീര്‍ത്തതാ.. "

ഹും... " മോറ്റും കൊടം ഒടഞ്ഞാല്‍ ചോററ്ക്ക്  " ഏതായാലും ങ്ങളത് കുടിച്ച് തീര്‍ത്തല്ലോ.. മുട്ക്കമ്മാര് ..."  അയ്ദൃമാന്‍ക്ക നടന്നകന്നു.. 

അണ്ടി പോയ അണ്ണാനായി ..ദാഹം മുറിയാതെ,  കാളുന്ന വയറുമായി വിഷണ്ണനായി നില്‍ക്കുന്ന എന്നെ നോക്കി കുഞ്ഞാപ്പു പറഞ്ഞു.. 

 " തലച്ചോറ്ണ്ടായിട്ടെന്താ ..തലയിലെഴുത്തും കൂടി നേരെയാവണം" 

പാളക്കുഞ്ചി എടുത്തു അതിന്റെ തുന്നു പൊട്ടിച്ചു  വിടര്‍ത്തി കുഞ്ഞാപ്പു എന്റെ നേരെ നീട്ടി 

" ഇന്ന ഇതങ്ങട്ടു നക്കിക്കോ ..." 
                                                      
                                                                ******