Saturday, May 26, 2012

1. ലോറി


ഉച്ചഗോതമ്പ് വെന്തു കഴിഞ്ഞു ..

പുഴുങ്ങിയ നുറുക്ക് ഗോതമ്പ് ഉള്ളി മൂപ്പിച്ചു അമേരിക്കന്‍ സോയാബീന്‍ എണ്ണയില്‍ വറവിട്ടു കഴിഞ്ഞാലുണ്ടാവുന്ന  മത്ത്  പിടിപ്പിക്കുന്ന  മണം...ആവുന്നത്ര ഉള്ളിലേക്ക് വലിച്ചെടുത്തു..

ഉഷ്ണക്കാറ്റു വീശിയടിക്കുന്നു.. വേനലിനു ചൂട് കൂടുകയാണ്.."വെയിലത്ത്‌ കളിക്കരുത്"  എന്ന് ഉമ്മ പറഞ്ഞത്  ബാവുട്ടന്‍ ഓര്‍ത്തു.."നീരിറങ്ങും .". "പനിയും തൊണ്ടവേദനയും വരും" ..ഉമ്മ  പേടിപ്പിച്ചിരുന്നു....!

നാലാം പിരീഡ്  അവസാനിക്കാറാവുന്നു .. കുട്ടികളെല്ലാം കോട്ടുവായിടാന്‍ തുടങ്ങിക്കഴിഞ്ഞു .. "ഇനി പഠനവും പഠിപ്പിക്കലും ഒന്നും നടക്കില്ല" ആത്മഗതം ചെയ്തു ഉണ്ണിമായ ടീച്ചര്‍ ക്ലാസിനു പുറത്തേക്കിറങ്ങി .. പുറകെ ഒറ്റയും ഇരട്ടയുമായി കുട്ടികളും..
ഇടംകണ്ണ്കൊണ്ട്  ഉണ്ണിമായ  ടീച്ചറിന്റെ ക്ലാസ്സിലേക്ക് തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്ന  ആലിക്കുട്ടി മാഷ്‌ പിന്നെ അമാന്തിച്ചില്ല .. എഴുന്നേറ്റു , മൂട്ടിലെ പൊടിതട്ടി .. മേശപ്പുറത്തിരുന്ന  പത്രത്താളുകള്‍ പെറുക്കിയെടുത്തു.. കയ്യിലിരുന്ന  ചൂരല് കൊണ്ട്  മേശപ്പുറത്ത്  ഒന്നുറക്കെ അടിച്ചു ..! 
കലപില കൂട്ടിയിരുന്ന  കുട്ടികള്‍ ഒരു നിമിഷം നിശ്ശബ്ദരായി..
" പുറത്തിറങ്ങി ആരും ബഹളം ഉണ്ടാക്കരുത് " " അടങ്ങിയിരിക്കണം " ഗോതമ്പിന് സമയമായാല്‍ ഞാന്‍ വിളിക്കാം " 
കുട്ടികള്‍ തലയാട്ടി
ആലിക്കുട്ടി മാഷ്‌ പുറത്തേക്കിറങ്ങി
.."പ്തോം ......."
മൂന്നു കാലില്‍ ബാലന്‍സ് ചെയ്തു നിന്നിരുന്ന പെണ്‍കുട്ടികളുടെ ബെഞ്ച് മറിഞ്ഞു വീണു ..!പുറത്തേക്കിറങ്ങിയ മാഷ്‌ തിരിച്ചു കയറി"
ആരുടെയെങ്കിലും കാലിമ്മേ വീണോ " മാഷ് ഒച്ചയുയര്‍ത്തി
 "ഇല്ല സേര്‍"കുട്ടികള്‍ ഒന്നിച്ചു പറഞ്ഞു..
" ആ ബെഞ്ചിന്റെ കാല് ഏഴാം ക്ലാസ്സിലെ കുട്ടികള്‍ കൊണ്ടോയതാ സേര്‍"
"ഹും.......മാഷ് തിരിച്ചിറങ്ങി
ചുരുട്ടിപ്പിടിച്ച പത്രം ഒരാചാരം പോലെ സൂര്യന് മറ പിടിച്ചു കത്തുന്ന വെയിലിലേക്കിറങ്ങി മാഷ്‌ സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി നീങ്ങി ..
ആരവത്തോടെ കുട്ടികള്‍ കരണം മറിയാന്‍ തുടങ്ങി ..
സ്വാതന്ത്ര്യത്തിന്റെ ആഘോഷം ..!

 "ചന്തപ്പുര" ........."ത്ഫൂ ..."
ഉറക്കെ കാര്‍ക്കിച്ചു.. കഫം വായിലിട്ടു ഉരുട്ടി നീട്ടിത്തുപ്പി . പള്ളീന്നെറങ്ങി ചെലവുകുടിയിലേക്ക് ലക്‌ഷ്യം വെച്ച മൊല്ലാക്കയും കൂട്ടരും .
"നരകത്തിലെ ബാസ പടിപ്പിച്ചു പടിപ്പിച്ചു ഞമ്മളെ കുട്ട്യോള്‍ക്ക് അദബില്ലാണ്ടായിപ്പോയി"
"കണ്ടില്ലേ ആണ്കുട്ട്യോളും പെങ്കുട്ട്യോളും കുതിരം കുത്ത്ണ്..!" 
".അസ്ത്വൊഫിറുള്ളാ.... "  
മുന്നില്‍ നടക്കുന്ന സദര്‍ മുദരിസ് കൂടിച്ചേര്‍ത്തു..

ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികള്‍ ഗോതമ്പത്തിനായി വരി നിന്ന് കഴിഞ്ഞു . അലൂമിയപാത്രങ്ങളുടെ കലപില നാദം അന്തരീക്ഷത്തെ സംഗീത സാന്ദ്രമാക്കി.
അലൂമിനിയം വാങ്ങാന്‍ കഴിവില്ലാത്ത കുട്ടികള്‍ മണ്പാത്രങ്ങളും ചിലര്‍ ഇപ്പൂത്തി ഇലയുമായും വരി നില്ക്കുന്നു .. 
ചെമ്പില്‍ ഇറ്റു വീഴുന്ന നെറ്റിയിലെ വിയര്‍പ്പ് ഇടയ്ക്കിടെ തോളിലിട്ട പരുക്കന്‍ മുണ്ട് കൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് പ്യൂണ്‍ മമ്മദുക്ക ഒന്നൊന്നായി പാത്രങ്ങള്‍ നിറച്ചു കൊടുക്കുന്നു ..

"ഈ അമേരിക്ക എന്ന ഒരു രാജ്യം ഇല്ലായിരുന്നെങ്കില്‍" ആലിക്കുട്ടിമാഷ്‌ ആരോടെന്നില്ലാതെ പറഞ്ഞു.. 
ഉറപ്പായും ഉണ്ണിമായ ടീച്ചര്‍ കേള്‍ക്കാന്‍ വേണ്ടി തന്നെയാവും ..മറ്റു മാഷുമാരും ടീച്ചര്‍മാരും മനസ്സില്‍ പറഞ്ഞു..

" ഇന്ത്യക്കാരന്റെ ബുദ്ധി മരവിപ്പിക്കാന്‍ മുതലാളിത്തം വിളമ്പുന്ന കൊലച്ചോറ്" 
ഉണ്ണിമായ ടീച്ചര്‍ വിട്ടു കൊടുക്കില്ല ..

അതങ്ങനെയാണത്രേ.. എന്നോ തുടങ്ങിയ  പകയാണ്  ഇരുവര്‍ക്കുമിടയില്‍ ..!
എന്ന് തുടങ്ങി എപ്പോള്‍ തുടങ്ങി.. എങ്ങനെ തുടങ്ങി എന്നൊന്നും ചോദിക്കരുത്..അത്ര ആഴത്തില്‍ അറിയില്ല  .. 
രണ്ടു പേരും ഒരു പൊടി വിട്ടു കൊടുക്കില്ല ..
കേട്ടെഴുത്ത്‌ എഴുതി എഴുതി നാലാം തരം ബി യിലെയും മൂന്നാം തരം എ യിലെയും കുട്ടികള്‍ എടെങ്ങേറാവുന്നത്  ബാവുട്ടന്‍ പലപ്പോഴും കണ്ടിട്ടുണ്ട്..

"എയ്തീ സേര്‍" 
"എഴുത്യോ " 

"ദുഷ്ടന്‍ "
 തോളില്‍ കുത്തി വെച്ച  സ്ലേറ്റ്  കഴിയുന്നത്ര മറച്ചു പിടിച്ചു കൊണ്ടും ഇടക്കണ്ണി ട്ട്  അടുത്ത കു ട്ടിയുടെ സ്ലേറ്റില്‍ നോക്കിയും മൂന്നു എ യിലെ കുട്ടികള്‍  എഴുതി..

"വഞ്ചകി" 
നാല്  ബിയില്‍ നിന്ന്  ആലിക്കുട്ടിമാഷ്‌ .....
"എയ്തീ സേര്‍" 

"കാട്ടാളന്‍"  ഉണ്ണിമായ  ടീച്ചര്‍ 
"എയ്തീ സേര്‍" 

"ശൂര്‍പ്പണഖ"    നാല്  എ യിലെ കുട്ടികള്‍ തമ്മില്‍ മിഴിച്ചു നോക്കി .. ആദ്യമായി കേള്‍ക്കുകയാണ്  .. എങ്കിലും അവര്‍ എന്തോ  എഴുതി ...
"എയ്തീ സേര്‍" 
........
അടുത്ത  ക്ലാസ്സില്‍ നിന്ന്  മുംതാസ്‌ ടീച്ചര്‍ മുറുക്കി തുപ്പാനെന്നോണം പുറത്തേക്കിറങ്ങി ഒന്ന് പാറ്റിത്തുപ്പി.
കുട്ടികള്‍ക്കും ഇത് ശീലമായിരിക്കുന്നു.. എന്നും ആവര്‍ത്തിക്കുന്ന  നാടകം ..!

മമ്മദാക്ക  ഗോതമ്പം വിളമ്പി  മൂന്നാം ക്ലാസ്സും കഴിഞ്ഞിരിക്കുന്നു ... 

"സേര്‍ പോട്ടെ സേര്‍."  കുട്ടികള്‍ സമ്മതം വാങ്ങാന്‍ സ്റ്റാഫ്‌ റൂമിനു പുറത്തു എത്തിയിരിക്കുന്നു .  പത്രത്തില്‍ ഊളിയിട്ട ആലിക്കുട്ടി മാഷ്‌  കേള്‍ക്കുന്നില്ല...

 " എന്തൊരു ഉത്തരവാദിത്വം "  
ഉണ്ണിമായ  ടീച്ചറുടെ വിമര്‍ശനം കുറിക്കു കൊണ്ടു.. പത്രം മടക്കി വെച്ച്  കണ്ണട ശരിയാക്കി മുണ്ട്  മാടിക്കുത്തി മാഷ്‌ പുറപ്പെട്ടു .. പുറകെ നാല്  ബി യും .. 

" എന്തൊരു ഉത്തരവാദിത്വം "  - ഈ പോക്ക് കണ്ടു മുംതാസ്‌ ടീച്ചറും മാഷിനെ ഒന്നിളക്കി ..!

പെട്ടെന്നാണ്  അത്  സംഭവിച്ചത് .. !
ഒരു മുരള്‍ച്ച  ആയി അത്  തുടങ്ങി.. കൂടെക്കൂടെ ഉച്ചത്തിലായി ..
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന  മൊല്ലാക്കയുടെ മോന്‍.. ഉറക്കെ കരയാന്‍ തുടങ്ങി.. ! ലോകാവസാനം ആയി എന്നോ മറ്റോ ആ കുട്ടി പേടിച്ചു കാണണം ...! 
ആകെ നിശ്ശബ്ദത ...
ഗോതമ്പ്  തിന്നുകൊണ്ടിരിക്കുന്ന  പാത്രങ്ങളുടെ കലപില ഒച്ചകള്‍  പോലും നിലച്ചു .. 
ആ മുഴക്കം കൂടിക്കൂടി വന്നു .. 
കുട്ടികള്‍ റോഡിലേക്ക്  ഓടാന്‍ തുടങ്ങി.. 
ആലികുട്ടി മാഷ്‌ ചൂരലുമായി കുട്ടികളെ തടയാന്‍ നോക്കി .. നിഷ്ഫലം !
ഒടുവില്‍ മാഷമ്മാരും ടീച്ചര്‍മാരും   കുട്ടികളുടെ പിറകെ റോഡിലെത്തി.. !
 കുഞ്ഞാലിക്കന്റെ മക്കാനിയില്‍ നിന്നും ആളുകള്‍ റോഡിലേക്കിറങ്ങി ..നെറ്റിയില്‍ കൈപ്പത്തി ചെരിച്ചു വെച്ച്  ദൂരേക്ക്‌ നോക്കി ..
എല്ലാരും നോക്കുന്നത്  വടക്കോട്ട് ... അവിടന്നാണ്  ശബ്ദം വരുന്നത്.. അങ്ങകലെ കാപ്പിലെ ഇറക്കത്തില്‍ നിന്ന്  പൊടി ഉയരുന്നു .. ശക്തിയായ  വേനല്‍ചൂടില്‍ പൊടി വെട്ടിത്തിളങ്ങുന്നു ..

അധ്യാപകര്‍ കുട്ടികളെ നിയന്ത്രിക്കാന്‍ പാട് പെട്ടു ...   പൊടിപടലം നീങ്ങി നീങ്ങി ഇറക്കം ഇറങ്ങി വന്നു .. 
ശബ്ദം ഉച്ചസ്ഥായിയില്‍ ആയി ...
ആരോ പറഞ്ഞു 
" ലോറി " 
 ബാവുട്ടന്റെ  മനസ്സില്‍ ഒരു പൂത്തിരി കത്തി.. 
ഉപ്പാന്റെ കൂടെ സൈക്കിളിന്റെ തണ്ടിലിരുന്ന്  ഒരിക്കല്‍ നഗരത്തിലേക്ക്  ബസ്സ് കയറാന്‍ പോയപ്പോഴാണ്  ആദ്യമായി ലോറി കണ്ടത്.. !
മുന്നിലൂടെ ലോറി പോയപ്പോഴുള്ള  നല്ല  ആ  മണം ഇന്നും മറന്നിട്ടില്ല ..
ബസ്സില്‍ കേറി ഉപ്പയുടെ മുണ്ടും പിടിചു ബസ്സിന്റെ ആട്ടത്തിനൊത്ത്  പിടിച്ചു നില്ക്കാന്‍ പാട് പെട്ടതും സീറ്റ്‌ ഒഴിഞ്ഞു ഇരുന്നപ്പോഴേക്കും ഉപ്പാന്റെ മുണ്ടില്‍ ചര്‍ദ്ദിച്ചു വൃത്തികേടാക്കിയതും .. വായിലൂറിയ കയ്പോടെ ബാവുട്ടന്‍ ഓര്‍ത്തു...

കുട്ടികള്‍ വിളിച്ചു കൂവി.. "ഞമ്മളെ അങ്ങാടീല്‍ ലോറി മന്നൂ .."
ലോറി സ്കൂളിന്റെ മുന്‍പില്‍ തന്നെ നിര്‍ത്തി.. ശബ്ദം നിലച്ചു.. കുട്ടികള്‍ കത്തിയ ഡീസലിന്റെ മണം മൂക്കിലൂടെ മത്സരിച്ചു വലിച്ചു കേറ്റി ...

"പാറമടക്കലില്‍  റോഡു ശരിയായി അമ്ബയ്ക്ക്  ആദ്യായിട്ട്  ലോറി കൊണ്ടോന്നു 'ഡ്രൈവര്‍ കെ.പി' " ആരോ പറഞ്ഞു 

കുട്ടികള്‍ ലോറി തൊട്ടു നോക്കി ..ചിലരൊക്കെ കട്ടിപിടിച്ച  പൊടിയില്‍ വിരല് കൊണ്ട്  ചിത്രങ്ങള്‍ വരച്ചു ..
ലോറിയുടെ ഡ്രൈവര്‍ സീറ്റില്‍ നിന്ന്  വാതില്‍ തുറന്നു നിലത്തേക്ക്  ഊര്‍ന്നു ചാടിയ  ഡ്രൈവര്‍ കെ.പി , താരമായി.. കുട്ടികള്‍ അയാളുടെ  മദ്രാസ് കൈലിയെ അതിക്രമിച്ചു തൂങ്ങി നില്‍ക്കുന്ന വലിയ  കാക്കി  ട്രൌസറും തൊട്ടു നോക്കി ! 

"അരിയും പലചരക്കും " ആണ്  .. നഗരത്തില്‍  നിന്ന്  ആദമായാണ്  കര വഴി ചരക്കു വരുന്നത്  ഞങ്ങളുടെ ഗ്രാമത്തില്‍ ..!

"തോണിക്കാരുടെ പള്ളക്കാ  അടി" - ഉണ്ന്യേയിന്‍ കുട്ടിയുടെ ശബ്ദം ഉറക്കെയായിരുന്നു 

പ്യൂണ്‍ മമ്മദാക്ക  നീട്ടി ബെല്ലടിച്ചു .. 
കുട്ടികളാരും റോഡില്‍ നിന്ന്  കയറിയില്ല ..
ഹെഡ്‌മാസ്റെര്‍ പുറത്തേക്കു വന്നു .. വലിയ ചൂരലുണ്ട് കയ്യില്‍ ..! 
അധ്യപകര്‍ ഒറ്റയായും ഇരട്ടയായും സ്റ്റാഫ്‌ റൂമിലേക്ക്‌ തിരിച്ചു .. 
ഹെഡ്‌മാസ്റ്റരെ കണ്ടതും കുട്ടികള്‍ പരക്കം പാച്ചില്‍ തുടങ്ങി.. ഇത് സാരമില്ല  ഇനി പുറകെ വരും വേലായുധന്‍ മാഷ്‌.. !
അതാണ്‌ കുട്ടികളെ പേടിപ്പിച്ചതു..

കുട്ടികള്‍ ക്ലാസ്സുകളില്‍ ഒതുങ്ങി.. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും അവരുടെ ശ്രദ്ധ റോഡിലായിരുന്നു.. 
ലോറിയില്‍ നിന്ന്  ചരക്കിരക്കാന്‍ തുടങ്ങി ..
ഡ്രൈവര്‍ കെ.പി  പാസിംഗ് ഷോ കത്തിച്ചു..പുക  വിട്ടുകൊണ്ട്  റേഷന്‍ ഷാപ്പിലെ മേശപ്പുറത്ത്  ചമ്രം പടിഞ്ഞു ഇരുന്നു.. 
കുഞ്ഞാലിക്ക  പാലൊഴിച്ച  ഒരു ചായ  കൈകൊണ്ടു ഗ്ലാസിനെ ഒന്ന്  ഉഴിഞ്ഞു കൊണ്ട്  ഡ്രൈവര്‍ കെ.പി  ക്ക് വെച്ച്  നീട്ടി...
ഒരു കാല്‍ ചന്തിക്കടിയിലേക്ക്  തിരുകി വിരലുകള്‍ക്കിടയില്‍ സിഗരറ്റും മറ്റേ കയ്യില്‍ ചായ ഗ്ലാസുമായി ഡ്രൈവര്‍ കെ.പി  മേശപ്പുറത്ത്  ഒന്ന് കൂടി സൌകര്യമായി ഇരുന്നു ..

(തുടരും...)