Sunday, July 22, 2012

വേര്‍പാടുകള്‍


ഒരുബീജമായ് അരജീവനായ് 
മല്‍സരിച്ചോടിയൊന്നാമനായ് 
പൂമെത്ത വിരിച്ചു കാത്തിരിക്കു 
മൊരണ്ഡത്തെ പുല്‍കിയെങ്കിലും 
എന്‍ പൊന്‍ പൂവാലിനോട് ഞാന്‍ 
വിടപറയേണ്ടി വന്നു !

സിക്താണ്ഡമായൊരുണ്മയായ്‌
കണ്ണായി കരളായി ഹൃദയമായ്‌ 
അമ്മതന്‍ രുധിരത്തിലുതിരുന്ന 
ശ്വാസത്തിനൂര്‍ജ്ജത്തിലൂന്നി വളര്‍ന്നപ്പോള്‍ 
ആ ഗര്‍ഭഗേഹം വെടിയേണ്ടി വരുമെന്ന് 
നിനച്ചതേയില്ലയെന്റെയമ്മേ...!
നിന്‍ജീവരക്തമെന്നിലേക്കൊഴുകിയ  
പൊക്കിള്‍ കൊടിയോടുപോലും  
എനിക്ക് വിടപറയേണ്ടി വന്നു..!

തളിരിലച്ചുണ്ടിനാല്‍ നൊട്ടിനുണഞ്ഞതാം  
അമ്മതന്നനവദ്യ സ്നേഹം ചുരത്തുന്ന 
കലിക പോല്‍ മൃദുലമാമമ്മിഞ്ഞയോടും 
ആരോ പറിച്ചെറിഞ്ഞതു  പോലെ 
എനിക്ക് വിടചോല്ലേണ്ടി വന്നു..!

തിന്നതെന്തോ ദഹിച്ചില്ലയെന്നും
ഉവ്വ് നോവുമാ പെരുവയറെന്നും
ചൊല്ലിയെന്നെയമ്മതന്‍ മാറിടം
വിട്ടുമാറ്റിക്കിടത്തിയനാള്‍ മുതല്‍ 
സുഖമുള്ളയാചൂടുംചൂരുമിയലും
മടിത്തട്ടിനോടെന്നെന്നേക്കുമായ് 
എനിക്ക് വിട പറയേണ്ടി വന്നു ..!

ഓര്‍മ്മകളോളങ്ങളായ് തീര്‍ന്ന നാള്‍ മുതല്‍ 
കണ്ണിലെയുണ്ണിയായ്‌ കരളിലെയരുവിയായ്‌ 
കണ്ടു വളര്‍ന്നോരെന്‍ കളിക്കൂട്ടുകാരിയെ 
വയസ്സറിഞ്ഞെന്നു കേട്ടനാള്‍ മുതല്‍ 
എനിക്ക് പിരിയേണ്ടി വന്നു..!

കണ്ണടക്കാതെയും  കണ്ണുകാണാതെയും 
കണ്ണില്‍ കണ്ടതോരാഘോഷമാക്കിയും 
മെയ്യില്‍പ്പാതി മനസ്സില്‍പ്പാതിയായ് 
ഉണ്ടുറങ്ങിയോര്‍  നല്ല ചങ്ങാതിമാര്‍
മംഗളാശംസകള്‍ മംഗല്യരാത്രിയില്‍
ചൊല്ലിയെന്നേക്കുമായ്
എന്നെപ്പിരിഞ്ഞു പോയ്‌ ..!

എന്റെയൂഴം കഴിഞ്ഞു പോയ്‌ മക്കളേ ..
നിന്നില്‍ എന്റെതായതെല്ലാമേല്‍പ്പിക്കുന്നു
എന്നവസാനമായ്‌ ചൊല്ലിപ്പിരിഞ്ഞു പോയ്‌ 
എന്നെ ഞാനാക്കിയാളാക്കി മാറ്റിയെന്നച്ച്ചനും ..!

നന്മകള്‍ മാത്രം പുകഴ്ത്തിപ്പറഞ്ഞിട്ടു 
ആയുരാരോഗ്യസൌഖ്യവും  നേര്‍ന്നിട്ടു
ലാവണം നിര്‍ത്തിപ്പടികളിറങ്ങവേ 
ഒന്നിച്ചു നിന്നവര്‍ കണ്ണുനീര്‍ നേദിച്ചു 
വിട ചൊല്ലി പതിരില്ലാ ചിരി തൂകി
പാതിവഴിയില്‍ പതിയെപ്പിരിഞ്ഞുപോയ്‌ ..!

വേര്‍പാടിന്‍ വേദന  വേറിട്ടറിയുമ്പോള്‍  
പതിവായി ജീവനില്‍  കൊതിയൂറിയേറുന്നു 
പിരിയാത്ത അഴിയാത്തയിഴചേര്‍ത്തുമൃത്യുവെ
പ്പടിവാതില്‍ കേറ്റാതെ പുറമേയിരുത്തുവാന്‍ 
"കഴിയില്ലെനിക്ക്" എന്നു ചൊല്ലിപ്പിരിയുന്നു..