Sunday, February 17, 2013

വിധുരന്‍


ചുടു നെടുവീര്‍പ്പുകള്‍ ഞെട്ടറ്റു വീഴുന്നു 
ചടുലമായ്‌ സജലമാം കണ്ണിമകളടയുന്നു 
ഉടയോന്റെ കോടതിപ്പടികള്‍ വിറക്കുന്നു 
ഉടവാളുമായെന്റെ മരണം രമിക്കുന്നു 

അരുതാത്തെന്തു ഞാന്‍ ചെയ്തുവെന്നറിയില്ല  
ഇരവിന്റെ കാവുകള്‍ ചിക്കിച്ചികഞ്ഞതോ..!
വയറിന്റെ വിളികേട്ടു മക്കളെപ്പോറ്റുവാന്‍
ഇരതേടിയാസ്ഥാനനഗരം വരിച്ചതോ..?

മധുരമെന്‍  ഗ്രാമത്തിനധരം മറന്നിട്ടു
നഗരം രുചിച്ചെന്‍റെ വിധിയെപ്പഴിച്ചു ഞാന്‍  
ഇരവും പകലുമെന്‍ കൊറ്റിനായ്‌പ്പുതുമണ്ണു
പരതിച്ചികഞ്ഞതോ വിധുരനായ്ത്തീര്‍ന്നതോ..?

ദുരമൂത്ത കശ്മലര്‍ കാവുകള്‍ തീണ്ടിയോര്‍ 
കടലില്‍ മഴക്കെവിടെ കാവെന്നു ചൊന്നവര്‍
ഇടതൂര്‍ന്ന നഗരത്തിനത്യുന്നതങ്ങളില്‍ 
സുഖിയരായ് അടിയാന്റെയുയിരൂറ്റിവാഴുന്നു  

എവിടെഞാനിരതേടുമിന്നെന്റെമക്കള്‍ക്കു
എവിടെഞാനഴലിന്നു നിഴല്‍തേടിയെത്തിടും?
ഉടലോടെ സ്വര്‍ഗ്ഗംവരിക്കുവാന്‍ കഴിയുമോ 
അടരാടി മൃത്യുവെപ്പുല്കിയാലെങ്കിലും..?
                     
                           *******