Thursday, August 30, 2012

7- മാനേജര്‍

ഈങ്ങല്ലീരി സ്കൂളിന്റെ കഷ്ടകാലങ്ങള്‍ തുടങ്ങിയത് അങ്ങനെയായിരുന്നു ..

തണുപ്പുകാലം കഴിഞ്ഞു ..മീനച്ച്ചൂടില്‍  മേല്‍ക്കൂരയില്ലാത്ത സ്കൂളില്‍ ഞങ്ങളുടെ  നാളത്തെ പൌരന്മാര്‍ ചൊറിഞ്ഞും മാന്തിയും തമ്മില്‍കൊത്തിയിരുന്നു.. പഠിക്കാന്‍ താല്പര്യമുള്ള ചിലെരെല്ലാം അങ്ങ് ദൂരെ വലിയ പുഴയ്ക്കുമക്കരെ  വാഴക്കാട്ടെ  സ്കൂളിലേക്ക് നടന്നു പോയി പഠിക്കാന്‍ തന്നെ തീരുമാനിച്ചു.. അക്കൂട്ടത്തില്‍  ബാവുട്ടന്റെ ഉപ്പയും ഉണ്ടായിരുന്നു ..

ശുഭസൂചകമായി മേടപ്പക്ഷി രാവും പകലുമറിയാതെ പാടാന്‍ തുടങ്ങി ..

കിഴക്കന്‍ മലകളില്‍ കാട് വെട്ടിമാറ്റി കൂപ്പുറോഡുകള്‍ ഉണ്ടായി.. ഇറക്കുമതി ചെയ്ത ഫാര്‍ഗോ എഞ്ചിനുള്ള ലോറികള്‍ മുക്കിയും മുരണ്ടും കാടുകളെ ചവച്ചരച്ചു... നാലോ അഞ്ചോ പേര്‍ കൈകോര്‍ത്തു പിടിച്ചാല്‍ പിടികൂടാത്ത ആകാശം മുത്തി കാറ്റി്നോടൊത്ത്  ലാസ്യനൃത്തം ചെയ്തിരുന്ന വന്മരങ്ങള്‍ മൂര്‍ച്ചയുള്ള മഴുവിനാല്‍ മുറിവേറ്റു പിടഞ്ഞു ..പിന്നെ പതുക്കെ അടിയറവു ചൊല്ലി ചാഞ്ഞു ചെരിഞ്ഞു മറിഞ്ഞു വീണു...! വാറ്റു ചാരായത്തിന്റെ ലഹരിയില്‍ നെറ്റിയിലൂടെ ഒഴുകിയിറങ്ങുന്ന വിയര്‍പ്പു കുടിച്ചു കൊണ്ട് മഴുക്കാരന്‍ കുഞ്ഞാലിക്കയും അനുചരന്‍മാരും,  അവരറിയാതെ, മുക്കിലങ്ങാടിയിലെ പ്രമാണിമാരും ആ വന്‍വീഴ്ചകളുടെ ലഹരിയില്‍ ആര്‍ത്തു ചിരിച്ചു ! 

അളവുകാരും രയ്ട്ടര്‍്മാരും  തലങ്ങും വിലങ്ങും ഓടിനടന്നു. പ്രകൃതിയുടെ വരദാനങ്ങളെ  ട്ടിമ്പറും കട്ടന്സും കുവീക്കുമാക്കി മലയിറക്കി കല്ലായിലേക്കും ഫറൂക്കിലേക്കും എത്തിച്ചു .
മരമില്ലുകള്‍ രാപ്പകലില്ലാതെ വാളുകള്‍ മൂര്‍ച്ചകൂട്ടി ഇരമ്പികൊണ്ടിരുന്നു ..ബേപ്പൂരില്‍ പായക്കപ്പ്ലുകള്‍ക്ക് ആവിക്കപ്പലുകള്‍ വഴിമാറാന്‍ തുടങ്ങി.. നാട് വളരുകയായിരുന്നു ..അതിവേഗത്തില്‍ ..!          കാട് വെട്ടിത്തെളിയുകയും !

മരക്കച്ചവടം കൂടിക്കൂടി വന്നത് നാടിന്‍റെ സമ്പത് വ്യവസ്ഥക്ക് കൈത്താങ്ങായി മാറിയിരുന്നു ..അനേകം ചെറുപ്പക്കാര്‍ക്ക് കൂപ്പുകളില്‍ മരം വെട്ടും ലോറിയില്‍  മരം കയറ്റലും  ആനപ്പണിയും  ലോറിപ്പണിയും കിട്ടി ..ഒന്നും അറിയാത്തവര്‍ക്ക് ഊട്ടുപുരകളില്‍ അരിവെപ്പ് ജോലിയും !

നാടുവാഴികളില്‍ നിന്ന് ചാര്‍ത്തിക്കിട്ടിയ വനഭൂമി‍ തറവാട്ട് സ്വത്തായി കിട്ടിയ മാപ്പിളപ്രഭുക്കള്‍ സാമ്പാദ്യം ആയിരങ്ങളില്‍ നിന്ന് ലക്ഷങ്ങളാക്കി അവയുടെ പുറത്തു അടയിരിക്കാന്‍ തുടങ്ങി !
അതോടൊപ്പം അല്ലാഹുവിന്റെ പ്രീതിക്കായും സമ്പാദ്യങ്ങളുടെ രക്ഷക്കായും സമ്പത്തിന്റെ ചെറിയ ഭാഗം ചെലവഴിക്കാനും അതു സില്‍ബന്ധികള്‍ വഴി പെരുമ്പറ കൊട്ടി നാട്ടുകാരെ അറിയിക്കാനും വ്യഗ്രത കാട്ടി..!

മാനക്കേട് മൂലം കുഞ്ഞായന്‍ മുസ്ലിയാര്‍ മുക്കിലങ്ങാടിയില്‍ ഇട്ടേച്ചു പോയ ഞങ്ങളുടെ സ്വന്തം വിദ്യാലയത്തിനും അങ്ങനെ ഒരു മരക്കച്ചവടക്കാരന്‍ തുണയായി വന്നു..!
മുക്കിലങ്ങാടിയിലെ വലിയ  ഹൈദരുട്ടിഹാജി !
ഹാജി കാര്യസ്ഥന്മാരെ അയച്ചു കാര്യങ്ങള്‍ പഠിച്ചു..
മുളയുമായി ഒരു തെരപ്പം കിഴക്കന്‍ മലയില്‍ നിന്ന് ഒഴുക്കിനൊത്ത് തുഴഞ്ഞു നീന്തിവന്നു.
പിന്നാലെ കെട്ടിമേയാന്‍ പനയോലയുമായി കാളവണ്ടികള്‍ പുഴ കടന്നെത്തി..
പള്ളിയാളിക്കാര്‍ ഒരിക്കല്‍ കൂടി ആഘോഷമായി അവരുടെ ഉപരി വിദ്യാലയം പുതുക്കിപ്പണിതു.. അപ്പോഴും കാലില്ലാത്ത ബെഞ്ച്കളും വക്കുപൊട്ടിയ മേശയും കുട്ടികളെയും അധ്യപകരെയും നോക്കി  ഇളിച്ചു കാട്ടിക്കൊണ്ടിരുന്നു!
മാസാവസാനം ശമ്പളം കിട്ടാന്‍ അധ്യാപകര്‍ക്ക് വിഷമിക്കേണ്ടി വന്നില്ല ....ഹൈദരുട്ടിഹാജിയുടെ വാ ല്യക്കാര്‍ അത് കൃത്യമായി ഒന്നാം തിയതി തന്നെ എത്തിച്ചു കൊടുത്തു. 

 "ന്റെ പടച്ചോനെ ച്ചിഞ്ഞി മെരിച്ചാലും മാണ്ടില" 

ആദ്യമായി  മുഴുവനായി കയ്യില്‍ കിട്ടിയ നാല്‍പ്പതു ഉറുപ്പിക മുത്തിക്കൊണ്ട് കൊണ്ടോട്ടിക്കാരന്‍ മുഹമൂദ്‌ മാസ്റ്റര്‍ കണ്ണില്‍ നിന്ന് സന്തോഷാശ്രുക്കള്‍ പൊഴിച്ചു....
കാട്ടിലെ മരത്തിന്റെ ചോരക്കറയുള്ള ആ പച്ചനോട്ടുകള്‍ അധ്യാപകര്‍ കുറയേറെ താലോലിച്ചു.. 

അധ്യാപകര്‍ക്ക് കിട്ടിയ നവോന്മേഷം കുട്ടികളിലെക്കും പകര്‍ന്നു.. ആകെക്കൂടി വിദ്യാലയാന്തരീക്ഷം ഒന്നുണര്‍ന്നു..!

അക്കൊല്ലം  എഴാംതരത്തിലെ പൊതുപരീക്ഷ കഴിഞ്ഞാല്‍ ആദ്യത്തെ തലമുറ ഉപരിവിദ്യാഭ്യാസം തേടി പോകേണ്ടതായിരുന്നു..എന്നാല്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ  വാഴക്കാട്ടെക്ക് പോകാന്‍ തയ്യറായുള്ളൂ ..!
മറ്റുള്ളവര്‍ വയലിലും പറമ്പിലും കൃഷിയിറക്കാന്‍ വീട്ടുകാരെ സഹായിക്കാന്‍ വേണ്ടി പരുക്കന്‍ മുണ്ട് ഉടുക്കാന്‍ തുടങ്ങി ..!
"കാലം നന്നാവുമ്പം  വിത്തിറക്കാഞ്ഞാല്‍ കാലക്കേട് മാറൂല മക്കളേ...... "
കാര്‍ന്നോന്മാര്‍ ഫത്വ്വ ഇറക്കി.  
കൃഷി നിറുത്തി വെച്ചിട്ട് നടുകടന്നു പഠിക്കാന്‍ പോവുക ..! അവര്‍ക്കതിന്റെ സാംഗത്യം ഒരിക്കലും പിടികിട്ടിയില്ല ....!
അത്രമാത്രം കാര്‍ഷികവൃത്തിയില്‍ അധിഷ്ടിതമായിരുന്നു അക്കാലത്ത് ഗ്രാമങ്ങള്‍.

കഷ്ടിച്ച് ഒരു കൊല്ലം കൂടിയേ ഹൈദരുട്ടിഹാജി സ്കൂളിന്റെ നടത്തിപ്പുകാരനായി ഉണ്ടായുള്ളൂ.. കാര്യസ്ഥന്മാരിലുള്ള വിശ്വാസക്കൂടുതല്‍ കൊണ്ടാണോ.. അതോ കാട്ടില്‍നിന്ന് വരുന്ന വരുമാനം ചോര്‍ന്നു പോകുന്ന ഓട്ട അടക്കുവനാണോ എന്നറിയില്ല,  ആരും അറിയാതെ ഹാജിയാര്‍ സ്കൂളിന്റെ ഉടമസ്ഥത ആയിടക്ക് ഗ്രാമാധികാരിയായി ചുമതലയേറ്റ ഉണ്ണിയാലികാക്കയെ ഏല്പ്പിച്ചിരുന്നു .. 
പതിവ് തെറ്റിച്ചു മാസാവസാനം ശമ്പളവുമായി വാല്യക്കാര്‍ മുക്കിലങ്ങാടിയില്‍ നിന്ന് വരാതായപ്പോഴാണ് അധ്യാപകര്‍ ഇക്കാര്യം അന്വേഷിക്കുന്നതും,  സത്യം മന്സ്സിലാക്കിയതും..!
എങ്കിലും തട്ടിയും മുട്ടിയും തിയതികള്‍ തെറ്റിയും അവര്‍ക്ക് മാസപ്പടി കിട്ടിക്കൊണ്ടേയിരുന്നു..

അധികാലം കഴിഞ്ഞില്ല,  വീണ്ടുമൊരു അധികാരക്കൈമാറ്റം നടന്നു..!
ഉണ്ണിയാലി അധികാരിക്കും മടുത്തു കാണണം .. ഒരു പക്ഷെ ഹൈദരുട്ടിഹാജി നിര്‍ബന്ധിച്ചു പറഞ്ഞതിനാലാവം അദ്ദേഹം ഈ ഭാരം തലയില്‍ഏറ്റിയത്..!
സ്വന്തം തറവാട്ട്‌ മുതല്‍ നാട് നന്നാക്കാന്‍ കൊടുത്തു മുടിക്കാന്‍ അദ്ദേഹം ഏതായാലും തയ്യാറല്ലായിരുന്നു ..
തന്നെയുമല്ല, ഗ്രമാഭരണത്തിന്റെ പൊല്ലാപ്പുകളും പ്രശ്നപരിഹാരങ്ങളും പാട്ടക്കുടിയാന്‍മാരുടെ കേസുകളുമായി തിരക്കോട് തിരക്കായിരുന്നു അദ്ദേഹത്തിന്റെ ജീവിതം ..
ഇങ്ങനെയൊക്കെ ആണെങ്കിലും  നാടുവാഴിത്വത്തിന്റെ  അവശേഷിപ്പുകളായി അന്നും ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ഗ്രാമമുഖ്യന്‍ എന്ന  മഹത്സ്ഥാനത്തിന്റെ അധികാരസുഖം അദ്ദേഹം നന്നായി ആസ്വദിക്കുന്നത്പലപ്പോഴും ബാവുട്ടന്‍ തന്നെ നോക്കി നിന്ന് പോയിട്ടുണ്ട്..!

ചുരുക്കിപ്പറഞ്ഞാല്‍  നാടിന്‍റെ അഭിമാനമായി മാറേണ്ടിയിരിക്കുന്ന വിദ്യാലയം പിന്നെയും നാഥനില്ലാക്കളരിയായി മാറുന്ന കാഴചയും എന്റെ നാട്ടുകാര്‍ നിസ്സംഗതയോടെ കണ്ടു കൊണ്ട് നിന്നു..!

ചെറുകരയിലെ സ്ഥിതി മറ്റൊരു വിധത്തിലായിരുന്നു ..
കാര്‍ഷികസംകാരത്തോടൊപ്പം വാണിജ്യവും പച്ചപിടിച്ച ചെറുകരയിലെ  ചാലിയാറിന്റെ ഫലപുഷ്ടിയുള്ള എക്കല്‍ മണ്ണ് വീണുറങ്ങുന്ന ഭൂമി ഏവരുടെയും മോഹനസ്വപ്നം ആയിരുന്നു ..! ക്ഷാമകാലത്ത് കരിംചന്തയിലൂടെയും കച്ചവടത്തിലൂടെയും സമ്പന്നരായ വിരലിലെണ്ണാവുന്ന ചില കുടുംബങ്ങള്‍ കയ്യടക്കി വെച്ചിരുന്നു ചെറുകരയിലെ പൊന്നുവിളയുന്ന മണ്ണ്..!

പുഴ കടന്നു വന്നു വെട്ടിപ്പിടിച്ച ഭൂമിയില്‍ പാട്ടക്കുടിയാന്മാരുടെ അധ്വാനത്താല്‍  പാട്ടം വടിച്ചു കിട്ടുന്ന വിളകള്‍ കൊണ്ട് വെച്ചടി വെച്ചടി ഉയരങ്ങളിലേക്ക് കയറിയവരും ഉണ്ടായിരുന്നു ഇക്കൂട്ടത്തില്‍ ..! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നാടുവാഴിത്തം അവസാനിക്കാത്ത അംശമായിരുന്നു അന്നും ചെറുകര!
അവിടെ ജീവിച്ചിരുന്നു...ഞങ്ങളുടെ നാടിന്റെ ചരിത്രത്തിനു മറക്കാനാവാത്ത ഒരാള്‍ :
"കൊള്ളിക്കാട്ടു പോക്കരെന്ന"  കിരീടം വെക്കാത്ത നാടുവാഴി.!
പോക്കര്‍ക്ക അകലത്തെ പേരുകേട്ട സെഷന്‍സ്‌ കോടതി വക്കീലായിരുന്നു .. ഒരു പക്ഷെ ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള വ്യക്തി!

"വിദ്യാഭ്യാസം കൊണ്ട് മനുഷ്യന്‍ ഉന്നതമായ മൂല്യങ്ങള്‍ നേടുകയും മാനുഷികത വളരുകയും ..........."
ഒലക്ക ...!
ഇതൊന്നും ശരിയല്ല .. പോക്കര്‍ക്കയുടെ ജീവിതം അറിയുന്ന എന്റെ നാട്ടിലെ ബുദ്ധിയുള്ള ഒരു മനുഷ്യനും ഇത് സമ്മതിച്ചു തരില്ല..
ശരിയാണ്,.. വിദ്യ ഒരു വരം തന്നെയാണ് ..പക്ഷെ,   വരം കിട്ടിയത് രാവണനാണ് !  അപ്പോഴോ..?
ശരിക്കും പറഞ്ഞാല്‍ ഒരു വ്യാഴവട്ടക്കാലം ഈ രാവണപ്രഭു ഞങ്ങളുടെ ഗ്രാമത്തെ വിറപ്പിച്ചു വാണിരുന്നു..!
കൂടുതല്‍ പറയാനുണ്ട് ..വഴിയെ വന്നു കൊള്ളും..
വക്കീലായതിനാല്‍ ആയിരിക്കാം,  അല്ലെങ്കില്‍ നാടുവഴിത്വം ഉള്ളത് കൊണ്ടാവാം .....ആര്‍ക്കും വലിയ നിശ്ചയം ഇല്ല..........എങ്ങനെയോ ഞങ്ങളുടെ വിദ്യാലയത്തിന്റെ ഉടമസ്ഥത  കൊള്ളിക്കാട്ടുകാരന്റെ കയ്യിലെത്തി.

" ന്യൂസൗത്ത്‌ ഹയര്‍ എലെമെന്റെറി സ്കൂള്‍ " 

എന്ന ഒരെഴുത്ത് പലക ഒരു ദിവസം ഈങ്ങലീരിക്കാര്‍  സ്കൂളിന് മുന്നില്‍ കണി കണ്ടു..!

അങ്ങനെയാണ് ഞങളുടെ പള്ളിയാളിയെന്ന ഈങ്ങലീരി " ന്യൂ സൗത്ത്‌ " ആയി മാറുന്നതും !

നോക്കണേ കാലം ചെയ്തു കൂട്ടുന്ന ഓരോ വികൃതികള്‍ ..!
അറിവിന്റെ മഹത്വം ഉദ്ഘോഷിച്ച പ്രവാചകന്റെ മാതൃക പിന്‍പറ്റി, നാടിനു നന്മ്മ മാത്രം ആഗ്രഹിച്ച കുഞ്ഞായന്‍ മുസ്ലിയാരുടെ തറവാട്ടു മുതല്‍ ,  സ്വസഹോദരങ്ങളുടെ ചുമടെടുത്തുള്ള അധ്വാനത്തിന്റെ , അവരുടെ വിയര്‍പ്പിന്റെ , അവരുടെ അര്‍പ്പണബോധത്തിന്റെ മൂല്യം ഇതാ കൊള്ളിക്കാട്ടു ജന്മിയുടെ വീട്ടുമുറ്റത്ത്‌ ഒരലങ്കാരം പോലെ ..എത്തിച്ചേര്‍ന്നിരിക്കുന്നു!

ഭൂമിയില്‍ ദൈവം ബര്‍ക്കത്ത് കൊടുക്കുക ഇബിലീസിന്റെ ഉപാസകര്‍ക്കാണെന്നു പണ്ടാരോ പറഞ്ഞത് ഓര്‍ത്തു പോയി..

ഇടവപ്പാതി കനത്തു.. വേനലവധി കഴിഞ്ഞു സ്കൂളുകള്‍ തുറന്നതെയുള്ളൂ ..ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിനുള്ളില്‍ കുട്ടികളെ അടക്കിയിരുത്താന്‍ അധ്യാപകര്‍ പാടുപെടുകയായിരുന്നു.  മഴയുടെ ആരവത്തിനിടയില്‍ സ്കൂളിലെ ബഹളങ്ങള്‍ പുറത്ത്‌ നാട്ടുകാര്‍ ആരും അറിഞ്ഞില്ല.. 

നാലാം ക്ലാസില്‍ നിന്നും അയ്മുട്ടിമാഷ് ആദ്യം പുറത്തേക്കിറങ്ങി.  ഓഫീസ്മുറിയായി ഉപയോഗിച്ചിരുന്ന കുടുസ്സുമുറിയില്‍ നിന്ന് ഹെഡ്‌മാസ്റെര്‍ മൂസ്സക്കുട്ടി മാഷും പുറകെയിറങ്ങി.

" മഴ ഇങ്ങനെ പെയ്യുകയാണെങ്കില്‍ കുട്ടികളെ ഇനിയും ഇതിനകത്ത് ഇരുത്തുന്നത്‌ ബുദ്ധിയല്ല "
അയമുട്ടി മാഷ്‌ 
" അപ്പൊ വിട്ടാലോ ..? അതാവും നല്ലത് " ഹെഡ്‌ മാഷ് ശരിവച്ചു .

കൂട്ടമണി മുഴങ്ങി ..
മഴയുടെ ഇരമ്പലില്‍ ദേശീയഗാനം ഒളിച്ചു പോയി !
കുട്ടികള്‍ കോരിച്ചൊരിയുന്ന മഴയത്തു എങ്ങനെ പോകും..? 
മഴ കുറയുന്നത് വരെ കാത്തു നില്‍ക്കുക തന്നെ..

" സംഗതി അതല്ലല്ലോ..ഇങ്ങനെ ചോര്‍ന്നൊലിച്ചും കൊണ്ട് നമ്മള്‍ എങ്ങനെയാഇതിനകത്ത് കുട്ട്യോളെ പടിപ്പിക്ക്വ.." "മാനേജരെ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കണം " 
അയമുട്ടി മാഷ്‌ പറഞ്ഞത് ആരും ശ്രദ്ധിച്ചില്ല എന്ന് തോന്നിയതിനാല്‍ അദ്ദേഹം ഒന്നുകൂടി ശബ്ദം കൂട്ടി പറഞ്ഞു..
" എന്താ ഞാന്‍  പറഞ്ഞത് ആരും കേട്ടില്ലേ.. ഇന്ന് തന്നെ ഹെഡ്‌മാഷ്‌ പോയി മാനേജരെ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കണം "
 "മാഷേ.. ങ്ങള് പുതിയ ആളായത് കൊണ്ടാ ഇത്രയ്ക്കു ആവേശം..മാനേജരെ കാണാന്‍ മാഷ് തന്നെ അങ്ങട്ട്‌ പോയ്കോളൂ.. ഞങ്ങള് ത്രീം കാലം സഹിച്ചതുപോലെ ഇനിയും കഴിഞ്ഞു കൂടിക്കൊള്ളാം "
ഹെഡ്‌മാഷ് തടിയൂരി !
"അതെന്താ അങ്ങനെ ? ഇത് ന്റെ മാത്രം കാര്യാണോ..? ഞമ്മക്ക് എല്ലാര്ക്കും കൂടി പോവാം " -

അല്പനേരത്തെ നിശ്ശബ്ധത ....
"ശരിയാ എല്ലാരും കൂടി ചെന്ന് പറഞ്ഞാലേ അയിനൊരു വിലയുണ്ടാവൂ .." കൊള്ളിക്കാട്ടുകാരന്റെ സ്വഭാവം ശരിക്കറിയാമായിരുന്ന മടവൂര്‍ മാഷ്‌  അയമുട്ടി മാഷിന്റെ അഭിപ്രായത്തെ പിന്താങ്ങി .

മഴ ഒന്ന് ശമിച്ചിരുന്നു.. കുട്ടികള്‍ മിക്കവാറും പോയിക്കഴിഞ്ഞു..അപൂര്‍വ്വം ചിലര്‍ രക്ഷിതാക്കള്‍ വരാന്‍ വേണ്ടി കാത്തു നില്‍ക്കുന്നു ..

പുതുതായി വാങ്ങിയ  വളഞ്ഞ മരത്തിന്റെ കാലുള്ള അല്പാകിന്റെ കുടയും നിവര്‍ത്തി മൂസ്സക്കുട്ടി മാഷ്‌ മുന്‍പിലും മറ്റുള്ളവര്‍ ചിലരൊക്കെ വാഴയിലയും കൈപ്പത്തിയും  കുടയാക്കി പുറകിലും ചെറുകരയിലേക്ക് നടത്തം തുടങ്ങി..
ഒന്ന് രണ്ടു പേര്‍ അങ്ങാടിയില്‍ വച്ച് തന്നെ മുങ്ങി.. അവസാനം ചെറുകരയില്‍ എത്തിയപ്പോള്‍ മൂന്നു പേര്‍ മാത്രം ..! ഹെഡ്‌മാഷും മടവൂര്‍മാഷും അയമുട്ടി മാഷും !


ചെരുകരയില്‍ അന്ന് പേരുകേട്ട ഒരു മക്കാനിയുണ്ടായിരുന്നു.. കുന്നുമ്മലങ്ങാടിയിലെപ്പോലെ ചുമട്ടുകാരും കാളവണ്ടിക്കാരും തിന്നാനും കുടിക്കാനും പരദൂഷണം പറയാനും ഒക്കെ വേദിയായി മാറുന്ന സെയ്താലിക്കയുടെ മക്കാനി..!
മൂസ്സക്കുട്ടി മാഷ് സെയ്താലിക്കയുടെ മക്കാനിയില്‍ കയറി ഒരന്വേഷണം നടത്തി.. വക്കീല്‍ പോക്കര്‍ക്ക ഇപ്പോള്‍ വീട്ടിലുണ്ടാവുമോ..?
സില്‍ബന്ധികളില്‍ ചിലര്‍ തന്നെ പറഞ്ഞു.."ദാ ഇപ്പൊ കടവു കടന്നു വീട്ടിലേക്ക് പോയിട്ടെയുള്ളൂ "
"എന്താ മാഷമ്മാരുടെ ഉദ്ദേശം ?
"ഏയ് ഒന്നൂല്ല ശമ്പളം കൂട്ടിത്തരുമൊന്നു ചോദിക്കാനാ.." - അയമുട്ടി മാഷ്‌ 
"ങ്ഹാ...തരക്കെട്ല്ലാ ...ബക്കം ചെല്ലി പ്പം കിട്ടും.." "കിട്ട്ണതും കൊണ്ട് ബെക്കം സ്ഥലം കാലിയാക്കണം ട്ടോ" 
വയല്‍ക്കരയില്‍ പറക്കാന്‍ പാകത്തില്‍ പോക്കരാക്കയുടെ ബംഗ്ലാവ് " കോയില്‍ പറമ്പത്ത്" അസ്തമയസൂര്യന്റെ പ്രഭയില്‍ മുങ്ങി നില്‍ക്കുന്നു.. 
പടിക്കലെത്തിയപ്പോള്‍ അകത്തേക്ക് കയറാന്‍ മടിച്ചു ഹെഡ്‌മാഷ്‌ പുറം തിരിഞ്ഞു.. ആദ്യമായാണ് നാട് വിറപ്പിക്കുന്ന ജന്മിത്തറവാടിന്റെ മുറ്റത്ത്‌ കയറുന്നത് ..ഐശ്വര്യത്തിന്റെ മുദ്രകളായ ആനപ്പന്തിയും കാലിത്തൊഴുത്തും ആളുകള്‍ വര്‍ണ്ണിച്ചു കേട്ടിട്ടേയുള്ളൂ ..
അയമുട്ടിമാഷു ചോദ്യഭാവത്തില്‍ ഹെഡ്‌മാഷെ നോക്കി ..
"കേര്വ.....ലേ ..."
ഹെഡ്‌മാഷ് ധൈര്യം സംഭരിക്കുകയായിരുന്നു ..
ഒടുവില്‍ അയമുട്ടിമാഷ്‌ പടി കടന്നു.. പുറകെ മറ്റുള്ളവരും !

മഴക്കാലമായിട്ടും ഇഷ്ടിക പാകിയ മുറ്റത്ത്‌  നല്ല വൃത്തി .. കോലായില്‍ രണ്ടു പേര്‍ ഇരിക്കുന്നു.. 
ആരാണ് എന്താണ് എന്ന ചോദ്യങ്ങള്‍ക്ക് അയമുട്ടിമാഷ്‌ തന്നെ ഉത്തരം പറഞ്ഞു..
അവരിലൊരാള്‍ അകത്തേക്ക് ഊളിയിട്ടു .. നിവേദകസംഘം മുറ്റത്ത്‌ തന്നെ നില്‍പ്പായി ..

അരമണിക്കൂര്‍ നിന്ന് കാണും ..അകത്തുപോയ സില്‍ബന്ധി പുറത്തേക്കു വന്നു ..
"എന്താ ങ്ങളെ പ്രസനം ?

"അത് ഞങ്ങള് മാനേജരോട് നേരിട്ടു പറഞ്ഞോളാം "- അയമുട്ടിമാഷ്‌ 

" ജ്ജ്യാരട തുക്ടിസായ്‌വോ ?  അധികപ്രസംഗം മാണ്ട..ബന്ന കാര്യം പറി "

"ന്യുസൌത്ത് സ്കൂളിന്റെ സ്ഥിതി വല്യ പ്രയാസത്തിലാ ..അതൊന്നു പറയാനാ "
മടവൂര്‍ മാഷ് ഇടയ്ക്കു കയറി 

ഞാന്‍ കേട്ടാല്‍ പോരാ..ല്ലേ ? .....ങ ഹൂം ....
അയാള്‍ വീണ്ടും അകത്തേക്ക് പോയി.

വീണ്ടും കാത്തിരിപ്പ്‌ ...ഒടുവില്‍ അവതരിച്ചു ..തടിച്ചു കറുത്ത് ഭീമാകാരനായ ഞങ്ങളുടെ സ്കൂളിന്റെ മാനേജര്‍ !

" ന്തടോ പ്പം ങ്ങക്ക് പഠിപ്പിക്കാന്‍ കൊള്ളിക്കാടന്‍ പോക്കരിനെത്തന്നെ കിട്ടണം ല്ലേ ...?

ങഹൂം ....ന്തേയ് ങ്ങള് മൂന്നാളും കൂടി ?

കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന സ്കൂളിന്റെ അവസ്ഥ അയമുട്ടി മാഷ്‌ വിവരിച്ചു ..

തീഷ്ണമായ കണ്ണുകളോടെ അയാള്‍ കുറേനേരം അയമുട്ടിമാഷെ തുറിച്ചു നോക്കി ..

"അന്നെ അബടെ ജോലിക്ക് ബച്ചപ്പം തന്നെ ച്ചത് തോന്നിനി.....ജ്ജി കൊയപ്പംണ്ടാക്കും ന്നു "..
ആയ്ക്കോട്ടെ,.. ജ്ജോരു കാര്യം ചെജ്ജ്‌ ...അന്റെ സംബളം ഒരു മൂന്നാല് മാസത്തേക്ക് മാണ്ടാന്നു ബക്ക്..ആ പൈസ കൊണ്ട് ഞാന്‍ ചോര്‍ച്ച ബലിച്ചട്ടോ.."

ഇടിവെട്ടിയ പോലെ ആ കല്‍പ്പന അവര്‍ ചെവികൊണ്ടു..

അയമുട്ടി മാഷ്ക്ക് ഒന്നും ഉരിയാടാന്‍ അവസരം കൊടുക്കാതെ കൊള്ളിക്കാടന്‍ അകത്തേക്ക് കയറിപ്പോയി..

എന്ത് ചെയ്യണമെന്നറിയാതെ മൂവരും മുഖത്തോടു മുഖം നോക്കി ..തലകുനിച്ചു ഹെഡ്‌ മാഷ്‌ ആദ്യം തിരിച്ചു നടന്നു.. പുറകെ മടവൂര്‍ മാഷും ..
അല്പം അമാന്തിച്ച് അയമുട്ടി മാഷും പടി കടന്നു..

സ്കൂളിന്റെ ചോര്‍ച്ച അടക്കാനോ..ക്ഷേമം അന്വേഷിക്കാനോ മാനേജരുടെ അടുത്ത് നിന്ന് ആരും വന്നില്ല ..ഈങ്ങല്ലീരിയിലെ യുവജനസംഘം ഒരു വെള്ളിയാഴ്ച ദിവസം ഒത്തു ചേര്‍ന്ന് പനയോലകള്‍ വെട്ടി സ്കൂളിന്റെ ചോര്‍ച്ച വലിച്ചു...

എങ്കിലും ..അടുത്ത അഞ്ചു മാസങ്ങള്‍ അയമുട്ടി മാഷിനു ശമ്പളം കൊടുക്കാതിരിക്കാന്‍ മാനേജര്‍ കൊള്ളിക്കാടന്‍  മറന്നു പോയതേയില്ല !

 (തുടരും... )

Friday, August 24, 2012

മുകുളം


ഇല കൊഴിഞ്ഞ മരത്തിന്റെ
ഉണങ്ങാതെ ബാക്കിയായ ചില്ലയില്‍
ഒരു പുതു മുകുളം !
നരച്ച രോമങ്ങള്‍  കറുക്കുകില്ലെന്നും 
കരിഞ്ഞ സ്വപ്‌നങ്ങള്‍ കിളുര്‍ക്കുകില്ലെന്നും
ഉണങ്ങാത്ത മുറിവുകള്‍ മനസ്സിലാണെന്നും
മരുന്നിനായിനി തിരയേണ്ടതില്ലെന്നും
മനസ്സു മരിച്ചാലും ജീവിച്ചിരിക്കുമെന്നും
തിരിച്ചറിഞ്ഞപ്പോഴിതാ  
വരണ്ട ചുടുകാറ്റിലും
നനുത്ത നിശ്വാസത്തിന്റെ 
അലകളിലാടുന്നു 
പ്രതീക്ഷയുടെ ഒരു കൊച്ചു മുകുളം ! 

Wednesday, August 15, 2012

സ്വാതന്ത്ര്യത്തിന്റെ പേറ്റുനോവ്‌




ഇനിയുമീ സ്വാതന്ത്ര്യം പാടിപ്പുകഴ്ത്തരുത്.
ഇനിയുമീ നാടിന്‍റെ മാനം കെടുക്കരുത്.

ഇനിയുമായിലകള്‍ പൊഴിക്കും ചരിത്രത്തെ 
അറിയാതെപോലുമൊന്നകമേ ശപിക്കരുത്.

ഒരു നല്ലനാളെയെന്നുയിര്‍കൊണ്ട മക്കളെ 
ഒരു പൊയ്ക്കുതിരയെപ്പൂട്ടിയ വണ്ടിയില്‍

ഒരുപാട് കാലമായ്‌ കണ്‍കെട്ടു വിദ്യയാല്‍  
പല ചൊല്ലുകാഴ്ചകള്‍ കാട്ടിച്ചതിക്കുന്നു !


ആവടിപ്പൂരത്തിനുണ്ടായ വെളിപാട് 
ആടിത്തിമര്‍ക്കുവാന്‍ വഴിപാടു നേര്‍ന്നു നീ

ആരോഹണം ചെയ്ത തമ്പുരാക്കള്‍ക്കായി 
ഗോപുരപ്പടിവാതില്‍ താഴിട്ടു പൂട്ടിനീ

നാടന്‍ വാങ്ങിയെന്‍ നാടുനന്നാക്കുവാന്‍ 
നാടുമുഴുക്കെപ്പെരുമ്പറ കൊട്ടി നീ

നാവിട്ടലച്ചിട്ടു നിലവറക്കുള്ളിലെ 
പൊന്നിട്ട പെട്ടികള്‍ കയ്യിട്ടു വാരി നീ

ഉടുമുണ്ടു ചുറ്റിപ്പുതച്ചോരാ വൃദ്ധന്റെ 
ഉടയാത്ത വിഗ്രഹം മറയാക്കി മാറ്റി നീ

ആളുകള്‍ക്കന്നം കൊടുക്കുന്ന കൈകളില്‍ 
ജോലിക്ക് കൂലിയും ഭിക്ഷയായ്‌ നല്‍കി നീ

ആരൂഡമൂല മീ  കാടിന്റെമക്കളെ
ആയുധം കൊണ്ടിന്നു മാന്തിപ്പറിച്ചു നീ

ഊഴിതന്നാഴത്തിലെന്നോ സമൃദ്ധമാം
നാകവുമശ്മജമെല്ലാമെടുത്തു നീ

എണ്ണപ്പണത്തിനാല്‍ വണ്ണം പെരുക്കുന്ന
പങ്കു കച്ചോടത്തില്‍ കണ്ണ് വെക്കുന്നു നീ

പങ്കപ്പാടല്ലാതെ പങ്കുവെക്കാനൊന്നു
മില്ലാതെ സങ്കടം തിന്നുന്നു പാമരന്‍ !

അരുതെന്നുചൊന്നവര്‍, അടിമതന്‍ മോചകര്‍ 
അരുതാത്ത കനികള്‍ ഭുജിച്ചിട്ടു മത്തരായ്‌

ഒരുകയ്യില്‍ വേദവും മറുകയ്യില്‍ വാളുമായ്‌
ഉറയുന്ന ദൈവങ്ങള്‍ നാടിന്നു  ശാപമായ്‌

ഇരുകാലികള്‍ പതിതര്‍ ഇനിയും പൊറുക്കില്ല 
അരുതായ്മയ്കള്‍ മാത്രമറിയുന്ന കൂട്ടരേ..

ഉറയുന്ന മൌനത്തിന്‍ ഗര്‍ഭാശയങ്ങളില്‍ 
എരിയുന്നു പുകയുന്നു...  പേറ്റുനോവ്...
..........
എഴുതാപ്പുറങ്ങള്‍ തന്‍ പേറ്റുനോവ് ...!

Saturday, August 11, 2012

വിത്തും കൈക്കോട്ടും അപ്പു നായരും


അപ്പു  നായരുടെ കൈവിരല്‍ എന്റെ കൈ പിടിയില്‍  നിന്ന് ഊര്‍ന്നു പോയി 
അല്ലെങ്കിലും... പരുപരുത്ത ആ കൈവിരല്‍  പിടിച്ചു തൂങ്ങിയുള്ള ഈ നടത്തം
അത്ര സുഖമുല്ലള്ളതായി തോന്നിയില്ല....
"അട കുട്ട്യേ..... ജ്ജോന്നു ബേഗം നട കുട്ട്യേ.."
ദേഷ്യം തോന്നി ...ദയ  എന്നാല്‍ എന്താ എന്ന്  ഈ നായര്ക്ക് അറിയില്ലേ ?
കൂടെയെത്താനായി ഒരു കാതം ഓടേണ്ടി വന്നു ..
ചുവന്നു ക്രൂരമായ കണ്ണുകളോടെ പുരികം വളച്ച്  അപ്പുനായര്  നോക്കുന്നു...
പേടി തോന്നി ...ഇയാള്‍ ദുഷ്ടനാനെന്നു ഉമ്മ എപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട് 

ഇയാളൊരു തറവാടി നായരായിരുന്നുവെന്നു ഉപ്പ  പറഞ്ഞാണ് അറിയുന്നത് 
എങ്കിലും പുടവ  കൊടുത്തത് തിയ്യത്തിക്കാണത്രേ ...
'അമ്മുക്കുട്ടി. ' 
ആയ കാലത്ത്  അവളൊരു സുന്ദരി ആയിരുന്നിരിക്കണം ..
അല്ലെങ്കില്‍ ഈ  തറവാടി നായര്‌ ഒരു തിയ്യത്തിയെ വേട്ടു പൊറുപ്പിക്കുമോ ?
ഇരട്ട പെറ്റ രണ്ടു പെണ്‍കുട്ടികളെയും ഒക്കത്ത്കെട്ടി മെലിഞ്ഞുണങ്ങിയ മുലകളുമാട്ടി മൂവന്തി മയങ്ങുമ്പോള്‍ ഇരുളിന്റെ മറ പറ്റി അമ്മുക്കുട്ടിയുടെ  മാറ് മറക്കാത്ത കൃശഗാത്രം ഇടവഴിയിലൂടെ പോകുന്നത് കൌതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. തലയിലെ ഭാണ്ഡക്കെട്ടില്‍ അന്നുരാത്രിയും പിറ്റേന്ന് രാവിലെയും നായര്‍ക്ക് വെച്ച് വിളമ്പാനുള്ള അരിയും ചില്വാനവുമായിരുന്നത്രേ ...ഇടയ്ക്കെപ്പോഴെങ്കിലും ഉമ്മ ദാനം കൊടുക്കുന്ന നാളികേരം ഈ കെട്ടിന്റെ മുകളില്‍ വെച്ച്  ബാലന്‍സ് ചെയ്യാന്‍ പണിപ്പെട്ടു അവള്‍ നടത്തം തുടരും ..

" ജ്ജ് ന്തട കുട്ട്യേ കിനാവ് കാണ്വാ ...ഒന്ന് ബേങ്ങട്ടു നടക്കേ.."

നായരുടെ ചെലമ്പിച്ച ശകാരം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി..
അരീക്കോട് ചന്തയാണ് ലക്ഷ്യം ...നടക്കേണ്ട ദൂരത്തിന്റെ കാല്‍ ഭാഗം പോലും ആയിട്ടില്ല ..എന്റെ കൊച്ചു കാലുകള്‍ ക്ഷീണിച്ചു തുടങ്ങിയിരുന്നു..
പൊറ്റമ്മലങ്ങാടിയാണ് മുന്നില്‍ ..അങ്ങാടിയിലെത്തിയാല്‍ നായര്‍ക്ക്‌ ഒരു ചായകുടി ഉണ്ടാവും ..അപ്പോള്‍ അല്പം വിശ്രമം കിട്ടും എന്ന് സമാധാനിച്ചിരുന്നു..
പടിഞ്ഞാറ് ചെറുവാടിക്കടവത്ത് നിന്നു ചരക്കും കെട്ടി വരുന്ന കാളവണ്ടികള്‍ അങ്ങാടിയില്‍ നിറുത്തിയിട്ടിരിക്കുന്നു.. വായില്‍ നിന്നു കേലയൊലിപ്പിച്ചു കൊണ്ട് കാളകള്‍ അയവിറക്കുന്നു.. ഈച്ചകള്‍അവയുടെ മൂക്കിന്‍ തുമ്പത്തുള്ള പഴുപ്പുബാധിച്ച മുറിവില്‍ ഉന്മത്തരായി നൃത്തം ചെയ്യുന്നു. ..
ഈ കാളകള്‍ക്ക് പോലും വിശ്രമം നല്‍കുന്നു.. നായര് എനിക്ക് വിശ്രമിക്കാന്‍ ഒരവസരം തരില്ലേ ..!
അയാള്‍ മുന്നില്‍ നടക്കുകയാണ് ..ഉഴന്നു വേച്ചു പുറകെ ഞാനും.. !

ഇല്ല .. ഇയാള്‍ ചായ കുടിക്കുന്ന ലക്ഷണം കാണുന്നില്ല ...നട തുടരുകയാണ് ..കയറ്റം തുടങ്ങിയിരിക്കുന്നു ..എനിക്ക് കിതപ്പും ..
വിയര്‍പ്പു ചാലിട്ടോഴുകി  കണ്ണിലും വായിലും കടന്നു കേറുന്നു ..
കയറ്റം കയറിക്കഴിഞ്ഞപ്പോള്‍  ഒരു  മുക്കവലയാണ്  മുന്നില്‍ .കവിലട മുക്ക്.  നായര് കുറെ മുമ്പിലാണ് .. കവലയില്‍ എന്നെക്കാത്ത് നില്‍ക്കുന്നു ..
അയാളുടെ ക്രൂരമായ മുഖത്ത് ഒരു കള്ളച്ചിരി..!
ഞാന്‍ അയാള്‍ പറയാതെ തന്നെ റോഡരുകിലെ സര്‍വേക്കല്ലില്‍ ഇരുന്നു.. 

"മോനെ ജ്ജി വടെ കുത്തിരി ഞാനിപ്പം ബരാട്ടോ  ..."
അതും  പറഞ്ഞു  അയാള് കവലയില്‍ നിന്നു കുന്നു കയറിപ്പോവുന്ന ഇടവഴിയിലേക്ക് ഊളിയിട്ടു.

എനിക്ക് നന്നായി ദാഹിക്കുന്നു..ചുറ്റും നോക്കി കവലയില്‍ ആകെയുള്ളത് ഒരു പെട്ടിക്കട ..അവിടെക്കു നടന്നു.. മോരിന്‍ കുപ്പികള്‍ ...സര്‍വത്തു കുപ്പികള്‍ ....ദാഹം ഇരട്ടിച്ചു..
ഉമ്മ നായരരിയാതെ കീശയിലിട്ടു തന്ന നാണയങ്ങള്‍ തപ്പിനോക്കി.. ട്രൌസറിന്റെ കീശയില്‍ കിലുകിലാന്ന് ശബദമുണ്ടാക്കാതിരിക്കാന്‍  പത്രത്തിന്റെ കഷ്ണത്തില്‍ പൊതിഞ്ഞു വെച്ചതാണ്.. പുറത്തെടുത്തു .
" ഒരു മോരും ബെള്ളം "
പെട്ടിക്കടക്കാരന്‍ എഴുന്നേറ്റു.. ഗ്ലാസില്‍ മോരൊഴിച്ചു.. കുപ്പിയില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഉപ്പുംപച്ചമുളകും ചേര്‍ത്ത മിശ്രിതം അതിലൊഴിച്ചു..ബാക്കി നിലത്ത് തെരുകയില്‍ വിശ്രമിക്കുന്ന മണ്കലത്തില്‍ ഉറങ്ങി തണുത്ത വെള്ളവും ..
പളുങ്കുഗ്ലാസില്‍ പിച്ചളയുടെ സ്പൂണിട്ടു ഇളക്കി '' ണിം..ണിം..ണിം.."
മുളകിന്റെ എരുവും മോരിന്റെ ഉപ്പുചേര്‍ന്ന സ്വാദും ആസ്വദിക്കാന്‍ കഴിഞ്ഞില്ല ..അത് പോലെ രണ്ടെണ്ണവും കൂടി കുടിക്കാനുള്ള ദാഹം ബാക്കിയുണ്ടായിരുന്നു ..
കുടിച്ചു കഴിഞ്ഞു പെട്ടിക്കടക്കാരനോട് ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചു .. ആ വലിയ ഗ്ലാസില്‍ ഒരു കപ്പു വെള്ളം കൂടി അയാള്‍ പകര്‍ന്നു തന്നു ..

" ഞ്ഞിയേട്ടാ കുട്ട്യേ നായെരോപ്പം പോണത് .... ചന്തക്കാ ?"
"ങഹും ..."
നായര് മിനുങ്ങാന്‍ പോയതാ ..കൊറച്ചു കഴിഞ്ഞിട്ട് നോക്യാ മതി ..കുട്ടി ബടെ ഇരുന്നോ" ഒരു മരപ്പലക ചൂണ്ടി പെട്ടിക്കടക്കാരന്‍ പറഞ്ഞു.. 
"മിനുങ്ങുക "എന്ന് പറഞ്ഞാല്‍ എന്താണെന്നു മനസ്സിലായില്ല ..എങ്കിലും മനസ്സിലായ പോലെ ഞാന്‍ മൂളി ..
ഈ അപ്പു നായര് എവടെക്കാ എന്നെ ഈ കവലയില്‍ ഇരുത്തി മുങ്ങിയതു ..? ...ഉള്ളില്‍ തോന്നിയ സങ്കടം  ഞാന്‍ അകത്തോട്ടു വിഴുങ്ങി ..വലിയ ആളെപ്പോലെ കാല് മുപ്പിരി കൂട്ടി ഞാന്‍ പെട്ടിക്കടിയുടെ ഭിത്തിയും ചാരി ഇരുന്നു..

അല്പം കൂടി കഴിഞ്ഞപ്പോള്‍ നായര് കുന്നിറങ്ങി വന്നു.. നാലുപാടും നോക്കുന്നു.. എന്നെ തിരയുകയാണ്..ഞാന്‍ പെട്ടിക്കടക്കാരനോട് സമ്മതം വാങ്ങി പുറത്തേക്കിറങ്ങി..
 "പോക്വാ...'
നായര് നടത്തം തുടങ്ങി ..കൈവിരല്‍ നീട്ടിയെങ്കിലും ഞാന്‍ അതില്‍ പിടിച്ചില്ല ..കുപ്പായമിടാത്ത അയാള്‍ക്ക്‌ നന്നായി വിയര്‍ക്കുന്നുണ്ട് ..വിയര്‍പ്പിന് അതുവരെ ഇല്ലാത്ത ഒരു നാറ്റവും ...!

നടന്നു നടന്നു ത്രിക്കളിയൂരും കുനിയിലങ്ങാടിയും പിന്നിട്ടു.. ഇടയ്ക്കു രണ്ടു പ്രാവശ്യം ഞാന്‍ ഇരുന്നു ..പിറുപിറുത്തു കൊണ്ട് നായരും ഇരുന്നു ..
കടവിലെത്തി ..തോണി അക്കരെയാണ് ..
" കൂ.........യ് "
നായര് കൂവി ..
വലിയ പുഴയുടെ ഈ ഭാഗം ഞാന്‍ ആദ്യമായാണ് കാണുന്നത് ..ചെറുപ്പത്തില്‍ ഉമ്മയും വലിയുമ്മയും അമ്മാവന്മ്മാരും ഒക്കെയായി കൂട് വെച്ച തോണിയില്‍ ഇരുവഴഞ്ഞിയിലൂടെ വലിയപുഴ കേറി ചെറുവണ്ണൂരിലേക്ക് ബീവിയെക്കാണാന്‍ പോകാറുണ്ടായിരുന്നു .മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ആ യാത്രകള്‍ ഈ കടവില്‍ നിന്നു ഒരുപാട് താഴെയായിരുന്നു ...
തണുത്ത കാറ്റു വീശുന്നു .. കടവിലേക്ക് പടര്‍ന്നു പന്തലിച്ച ചീനി മരത്തിന്റെ വേരില്‍ ഇരുന്നു മയങ്ങിതുടങ്ങിയ എന്നെ നായരുടെ ഗര്‍ജ്ജനം ഉണര്‍ത്തി..

കടവ്തോണിഎത്തി.. നായരുടെ കൈയില്‍ പിടിച്ചു അകത്തു കയറി.. മീനെണ്ണ മണക്കുന്ന തോണി.. വര്‍ഷക്കാലത്തെ വരവേല്‍ക്കാന്‍ പുഴയും തോണിയും തോണിക്കാരനും എല്ലാം ഒരുങ്ങി നില്‍പ്പാണ്..
അക്കരെയെത്തുവോളം തോണിയുടെ വക്കില്‍ വളഞ്ഞു കിടന്നു ഓളപ്പരപ്പിലെ പുളിനങ്ങളും ഒഴുക്കിന്റെ ഗതിവിഗതികളും ആസ്വദിച്ചു.. 
" അങ്ങട്ടു മറിഞ്ഞു ബിഗണ്ട .. പ്പിലിട്ടു പോഉം  "  നായരുടെ ശാസന 
" എന്താ നായരെ ഇന്ന് ഒരു റാന്തലും തൂക്കിയാണല്ലോ " എവടന്നു കിട്ടി " തോണിക്കാരന്‍ 
അപ്പോഴാണ് ശ്രദ്ധിച്ചത് ..തോണിക്കാരനു ഒരു കാല്‍ ഇല്ല.. !
എങ്കിലും അയാള്‍ നിത്യവും ഈ ഒഴുക്കിനെതിരില്‍ എത്ര വട്ടം തുഴയുന്നു ! ഗ്രാമങ്ങള്‍ തോറും സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന എത്ര വണിക്കുകള്‍ നിത്യവും ഇതുവഴി കടന്നു പോവുന്നു ..എല്ലാവരെയും ഈ വികലാംഗന്‍ അറിയുന്നു ..അവരുടെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കു വെക്കുന്നു ..സ്വന്തം ദുഃഖങ്ങള്‍ മറച്ചുവെച്ചുകൊണ്ട് അവരോടു തമാശ പറയുന്നു ..

കടവ് കടന്നു കയറിയെത്തിയത് പരിചിതമല്ലാത്ത വഴികളിലാണ്.. അക്കരെ കുനിയില്‍ വരെ പലപ്പോഴായി വരാറുണ്ടായിരുന്നു..അമ്മായിയുടെ മകള്‍ അവിടെയാണ് താമസിക്കുന്നത് ..
ഇതിപ്പോള്‍ സ്ഥലപ്പേര് പോലും അറിയില്ല..
 'ഇതേതാ അപ്പ്വായരെ ഈ സ്ഥലം ?
ഇതോ ...ഇത് ....ഉഗ്രപുരം"

നായര് കളിയാക്കി പറയുകയാണെന്ന് തോന്നി ആദ്യം ..
"ശരിക്കും ? 
അപ്പുനായര് ഒന്ന് മിണ്ടിയില്ല.. 
സ്ഥലപ്പേര് പോലെത്തന്നെ ..അതാ മുന്നില്‍ ഒരു വമ്പന്‍ കയറ്റം ..കയറ്റം ആണെങ്കിലും സഹിക്കാം നിറയെ കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ വഴി..അപ്പുനായരെപ്പോലെത്തന്നെ വഴിയും !

നടക്കുമ്പോഴൊക്കെയും  മനസ്സില്‍ വേവലാതി,  ഈ ദൂരമത്രയും തിരിച്ചും നടക്കണമല്ലോ എന്നായിരുന്നു.. 

മലയിറങ്ങി അരീക്കൊട്ടെത്തി..
ചന്ത ദിവസമായതിനാല്‍ നല്ല തിരക്കാണ് . മാപ്പിള ലഹളക്കാലത്തെ  പട്ടാള ബാരക്കുകള്‍ നിരന്നു നില്‍ക്കുന്ന കുന്നിന്‍പുറം ...ചന്ത ദിവസം കച്ചവടക്കാര്‍ കയ്യടക്കും ..
മഴയ്ക്ക് മുമ്പേ വാങ്ങി വെക്കണ്ട വിത്തുകള്‍ക്കായാണ് നായരെ ചട്ടം കെട്ടി ഉമ്മ ചന്തക്കയച്ചത് ..
ഒരു വിനോദയാത്രയുടെ വീര്യവുമായാണ് ഞാന്‍ കൂടെ പുറപ്പെട്ടത്‌ ..
നായര് ചേമ്പും, കിഴങ്ങും കൂര്‍ക്കയും തരംനോക്കി, ഗുണം നോക്കി വിലപേശി വാങ്ങി .. സഞ്ചികള്‍ നിറഞ്ഞു..
മടക്കയാത്രക്ക് തലയിലേറ്റാന്‍ എനിക്കും കിട്ടി ഒരു ചുമട്.. 
നല്ല വിശപ്പുണ്ടായിരുന്നു .. ഇന്നേരമോക്കെയായിട്ടും ഒരു കാലിച്ചായ പോലും ദുഷ്ടന്‍ വാങ്ങിത്തന്നിട്ടില്ല ..
ചന്തയില്‍ നിന്നു തിരിച്ചിറങ്ങുമ്പോള്‍ നായര് ചോദിച്ചു :
"അണെക്കെന്താ ചോറോ മാണ്ടി അതോ ചായ്യോ..?
നേരം വെളുത്തത് മുതല്‍ നടക്കാന്‍ തുടങ്ങിയതാണ് ..ഇടയ്ക്കു കവിലട വച്ച്  നായരറിയാതെ കുടിച്ച  മോരും വെള്ളം കടവ് കടന്നപ്പോഴേക്കും ആവിയായിപ്പോയിരുന്നു..
എന്നിട്ടും ചോദിക്കുന്നു കണ്ടില്ലേ " ചായ്യോന്നു "
ഈറ കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു 
"ചോറ് "
തിരക്കുള്ള ഒരു ഹോട്ടലില്‍ കയറി , വിത്ത് സഞ്ചികള്‍ കാലിനിടയില്‍ വെച്ച് സ്ടൂളില്‍ കാത്തിരുന്നു ..ഇലയില്‍ അച്ചാറും പപ്പടവും സമ്മന്തിയും ഇറ്റു വീണു ..പുറകെ ചോറും മലവെള്ളം പോലൊരു സാമ്പാറും..!
കുഴച്ചുരുട്ടി  വിഴുങ്ങി .. വെള്ളം കുടിച്ചു വയറു നിറച്ചു..
ഉച്ച തിരിഞ്ഞിരിക്കുന്നു ...ഇനി നടത്തം തുടങ്ങണം ...ഒന്നും മിണ്ടാതെ നായരെ പിന്തുടര്‍ന്നു..
കവലിട മുക്കിലെത്തിയപ്പോള്‍ അപ്പു നായര്‍ക്ക് എന്നോട് വാല്‍സല്യം വീണ്ടും കൂടി ..
പെട്ടിക്കടക്കാരനോട് എനിക്കൊരു സര്‍ബത്ത് കൊടുക്കാന്‍ പറഞ്ഞു തലയിലെ വിത്ത് സഞ്ചി പെട്ടിക്കടയുടെ പുറകില്‍ വെച്ച് നായര് മുങ്ങി..!
സര്‍ബത്ത് വാങ്ങിക്കുടിച്ചു എത്ര നേരം അവിടെ ഇരുന്നുവെന്നു എനിക്കറിയില്ല,..ക്ഷീണം കൊണ്ടു ഞാന്‍ മയങ്ങിപ്പോയിരുന്നു 
കണ്ണ് തുറന്നപ്പോള്‍ നേരം വൈകിയിരിക്കുന്നു ..പുറത്തിറങ്ങി നോക്കി ..
നായരുടെ പൊടി പോലും കാണുന്നില്ല ....!
സര്‍ബത്തിന്റെ പൈസയും എണ്ണിക്കൊടുത്തു ഞാന്‍ നടന്നു..
..........

പിറ്റേന്ന് രാവിലെ ഉമ്മ  എണീറ്റ്‌ അടുക്കള വാതില്‍ തുറന്നപ്പോള്‍ അകത്തേക്ക് മറിഞ്ഞു വീണു തലേന്ന് നായര് വാങ്ങിയ വിത്തുകള്‍ നിറച്ച ആ സഞ്ചി ...!

" മോനേ ബടോന്നു വന്ന്വോക്യാ.." ഉമ്മ വിളിച്ചു ..

 മുറ്റത്തെ പ്ലാവിന്റെ കൊമ്പിലെവിടെയോ ഇരുന്നു ഒരു കിളി പാടി 
" വിത്തും കൈക്കോട്ടും '
അപ്പോള്‍ വീശിയ കാറ്റിനു അപ്പുനായരുടെ വിയര്‍പ്പിന്റെ മണമുണ്ടായിരുന്നുവെന്നു എനിക്ക് തോന്നിയതാണോ..?


Wednesday, August 8, 2012

ഇരുവഴഞ്ഞി


ഇരുവഴഞ്ഞിയിവള്‍,  ഇരുകരകളും
വഴിഞ്ഞൊഴുകട്ടെയിനിയുമശാന്തയായ്‌
പെരുമഴയില്‍ കുത്തിയൊലിച്ചിടട്ടെയീ
പെരുംദുരയും തെരുവിന്‍റെയെച്ചിലും 

അരയിലെ വെള്ളിയരഞ്ഞാണവും
മിവളുടെ കരളിലെയാഭിജാത്യവും
കവരുന്നഴകോലുമാ മാറിടം മാന്തി 
യൊരു വകതിരിവുമില്ലാത്ത കശ്മലര്‍

കവിളിലെയരുണിമയായ്‌ തളിരണിയു-  
മാമരങ്ങളും മലരണിയുമാലതകളും 
കടപുഴകിയൊഴുകട്ടെയാര്‍ക്കുവേണ്ടിനീ 
കവിതകളെഴുതി നിന്‍ കരിനീലക്കയങ്ങളില്‍ ?

ഇരുവഴഞ്ഞി ....നീയിനിയും കരകവിഞ്ഞൊ-
ഴുകുകയൊരു സംഹാര രുദ്രയായ്‌ പുളയുക നിന്‍  
ചെറുമക്കള്‍ നിന്നോടു ചെയ്തോരു പാപക്കറകള്‍
കഴുകി വെളുപ്പിക്കാനായ്‌...  നീ നിറഞ്ഞൊഴുകുക ..


സൌഹൃദം



നിന്നോട് മിണ്ടുവാന്‍ നിന്നെയറിയുവാന്‍ 
നിന്നിലെ നന്മകളെന്റേതുമാക്കുവാന്‍
ഇന്നിന്റെ  മിഥ്യകള്‍  നന്നായറിയുവാന്‍ 
കണ്ണാടിപോലെ നിന്‍ കണ്ണില്‍ തിളങ്ങുവാന്‍ 

ഒന്നായി നമ്മളീ കന്യാവനത്തിന്റെ 
ഉള്ളിന്‍റെയുള്ളിലെക്കാണാമറയത്ത്
ഊളിയിട്ടവിരാമ സ്വര്‍ഗ്ഗം രചിക്കുവാന്‍  
ഉണരാതനന്തമായമൃതം രുചിക്കുവാന്‍ 

ഞാനെന്നൊരസ്തിത്വമെന്നോ കൊതിച്ചതിന്‍
ഞാണറ്റു പോയിന്നു മുന്നേ ഗമിക്കുന്ന 
ഞാവകം മാത്രമായ് നീയെന്ന സത്യവും 
വേരറ്റോരാറ്വേശമായിക്കരിഞ്ഞെന്‍ കിനാക്കളും!