Wednesday, August 8, 2012

ഇരുവഴഞ്ഞി


ഇരുവഴഞ്ഞിയിവള്‍,  ഇരുകരകളും
വഴിഞ്ഞൊഴുകട്ടെയിനിയുമശാന്തയായ്‌
പെരുമഴയില്‍ കുത്തിയൊലിച്ചിടട്ടെയീ
പെരുംദുരയും തെരുവിന്‍റെയെച്ചിലും 

അരയിലെ വെള്ളിയരഞ്ഞാണവും
മിവളുടെ കരളിലെയാഭിജാത്യവും
കവരുന്നഴകോലുമാ മാറിടം മാന്തി 
യൊരു വകതിരിവുമില്ലാത്ത കശ്മലര്‍

കവിളിലെയരുണിമയായ്‌ തളിരണിയു-  
മാമരങ്ങളും മലരണിയുമാലതകളും 
കടപുഴകിയൊഴുകട്ടെയാര്‍ക്കുവേണ്ടിനീ 
കവിതകളെഴുതി നിന്‍ കരിനീലക്കയങ്ങളില്‍ ?

ഇരുവഴഞ്ഞി ....നീയിനിയും കരകവിഞ്ഞൊ-
ഴുകുകയൊരു സംഹാര രുദ്രയായ്‌ പുളയുക നിന്‍  
ചെറുമക്കള്‍ നിന്നോടു ചെയ്തോരു പാപക്കറകള്‍
കഴുകി വെളുപ്പിക്കാനായ്‌...  നീ നിറഞ്ഞൊഴുകുക ..


സൌഹൃദം



നിന്നോട് മിണ്ടുവാന്‍ നിന്നെയറിയുവാന്‍ 
നിന്നിലെ നന്മകളെന്റേതുമാക്കുവാന്‍
ഇന്നിന്റെ  മിഥ്യകള്‍  നന്നായറിയുവാന്‍ 
കണ്ണാടിപോലെ നിന്‍ കണ്ണില്‍ തിളങ്ങുവാന്‍ 

ഒന്നായി നമ്മളീ കന്യാവനത്തിന്റെ 
ഉള്ളിന്‍റെയുള്ളിലെക്കാണാമറയത്ത്
ഊളിയിട്ടവിരാമ സ്വര്‍ഗ്ഗം രചിക്കുവാന്‍  
ഉണരാതനന്തമായമൃതം രുചിക്കുവാന്‍ 

ഞാനെന്നൊരസ്തിത്വമെന്നോ കൊതിച്ചതിന്‍
ഞാണറ്റു പോയിന്നു മുന്നേ ഗമിക്കുന്ന 
ഞാവകം മാത്രമായ് നീയെന്ന സത്യവും 
വേരറ്റോരാറ്വേശമായിക്കരിഞ്ഞെന്‍ കിനാക്കളും!