Sunday, November 24, 2013

അസത്യം യാത്രയാവുമ്പോള്‍

അങ്ങനെ ഒരു നാള്‍
സത്യം ഒറ്റക്കായി!
കൊന്നും കലഹിച്ചും
കുലം മുടിച്ചു കളിച്ചു നടന്ന
അസത്യം എന്നെന്നേക്കുമായ്
പടിയിറങ്ങി !

കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ആരായാലും ഇതല്ലേ ചെയ്യൂ..
നിരന്തരം രാപ്പകല്‍
വിളയാടിയിട്ടും
ഒരാളും പോലും
"മതി"...... , "നിര്‍ത്തൂ....."
എന്നൊന്നും പറയാതിരുന്നാല്‍
ആര്‍ക്കായാലും മടുപ്പ് വരില്ലേ ?!
ആത്മഹത്യ ഭീരുത്വമാണെങ്കിലും
ജീവിതം മടുത്താല്‍ ...?
അങ്ങനെ ....
ഒടുവില്‍.....
അസത്യം ആത്മാഹുതി ചെയ്തു !

അതുവരെ
മിണ്ടാതെ
അടങ്ങിയിരുന്ന്
എല്ലാം
കണ്ടുകൊണ്ടിരുന്ന
സത്യം
ഇപ്പോള്‍ തികച്ചും ഏകനായി!
ഇനിയും എല്ലാ ഭാരവും
തനിക്കാണല്ലോ എന്ന സത്യം
ഭീതിയോടെ തിരിച്ചറിഞ്ഞു !

ഹോ...എന്തൊരു നിശ്ശബ്ദത ..!
സത്യത്തില്‍ ഇത് അസഹനീയം തന്നെ..
എന്തെങ്കിലും ശബ്ദിക്കാതിരുന്നാല്‍ ?
മരിക്കാതെ കുഴിച്ചു മൂടപ്പെട്ട
എല്ലാ സത്യങ്ങളും
ഈ ശാന്തിയുടെ ഗഹനതയില്‍
ചുഴിഞ്ഞിറങ്ങി
തകര്‍ന്നുടഞ്ഞലിഞ്ഞു പോവും..!


ഒടുവില്‍
നിവൃത്തിയില്ലാതെ
നിര്‍വികാരതയോടെയാണെങ്കിലും
സത്യം വാ തുറന്നു..!

'ഒരു ചെറു ചൂളമടി'

അങ്ങനെയായിരുന്നു
തുടക്കം ....
ഒരലയായി ..അലയടിയായി
ഒട്ടും പ്രതീക്ഷിക്കാതെ
അതൊരു കാറ്റായി മാറി

കണ്ടില്ലെന്നു പറഞ്ഞവര്‍
കണ്ടു എന്ന് തിരുത്തി !
കേട്ടില്ല എന്ന് പറഞ്ഞവര്‍
കേട്ടു എന്നുമാത്രമല്ല
കേള്‍പ്പിച്ചതും കാണിച്ചതും
രേഖപ്പെടുത്തിയതും
എഴുതിയതും വരച്ചതും
ഒപ്പിട്ടു കൊടുത്തതും
വിളിച്ചതും പറഞ്ഞതും
പറയിപ്പിച്ചതും തിരുത്തിയതും
വാഗ്ദാനം ചെയ്തതും
മോഹിപ്പിച്ചതും
ഇടപാടുചെയ്തതും
ഇടങ്കോലിട്ടതും
സ്വാധീനിച്ചതും ഒളിപ്പിച്ചതും
ഭിഷണിപ്പെടുത്തിയതും
ക്വട്ടേഷന്‍ കൊടുത്തതും
കൊലപ്പെടുത്തിയതും
പണം കൊടുത്തതും
പിടിച്ചടക്കിയതും
പീഡിപ്പിച്ചതും
കിടപ്പറ പങ്കിട്ടതും
കൂട്ടിക്കൊടുത്തതും
കള്ള സാക്ഷ്യം ചൊന്നതും
കള്ളക്കേസുകള്‍ ചമയ്ച്ചതും
അങ്ങനെയങ്ങനെ
അവസാനിക്കാത്ത ഏറ്റുപറച്ചില്‍
തുടരവേ...

കാറ്റു ക്രമേണ ശക്തി നേടി
ഒരു കൊടുങ്കാറ്റായി
പിന്നെപ്പിന്നെ ചുഴലിയായി
മഹാ ശക്തിയായി
ആഞ്ഞു വീശാന്‍ തുടങ്ങിയപ്പോള്‍

അധികാരത്തിന്റെ
കോട്ടകൊത്തളങ്ങള്‍
ഇളകിയാടി
അസത്യം കൊണ്ടു
പണിതുയര്‍ത്തിയ
സിംഹാസനങ്ങള്‍
തകര്‍ന്നു വീണു..

എല്ലാം കണ്ടുകൊണ്ടു
കറുത്ത പോത്തിന്റെ
പുറത്തു കിടന്നാടിപ്പോകുമ്പോള്‍
അസത്യം
ഓരോ തകര്‍ച്ചകളും
ആസ്വദിക്കുകയായിരുന്നു..
പിന്നെ
നിശ്ശബ്ദമായി മൊഴിഞ്ഞു

"എന്റെ ജന്മം സഫലമായി"





Friday, November 8, 2013

ഞാനറിഞ്ഞില്ല...!

നിന്‍
നിശ്വാസത്തിനീണം  
എന്‍റെ  ജീവ താളത്തില്‍
ശ്രുതിചേര്‍ന്നുവെങ്കിലും 
സുഷുപ്തിയുടെ
ചുഴിയാഴങ്ങളില്‍  
സ്വപ്നങ്ങളുടെ
വര്‍ണ്ണനൂലുകളാല്‍ നീ 
മഞ്ഞിന്റെ നിറമുള്ള 
ഉടയാടനെയ്തുവെന്ന്
ഞാനറിഞ്ഞില്ല...!

ആലസ്യത്തിന്റെ
മുലക്കച്ചയണിഞ്ഞ
പുലരിയുടെ
വിളറിയ മാറില്‍ 
മനം മറന്നുറങ്ങാന്‍
നിന്നെപ്പോലെയെനിക്ക്
കഴിയുന്നില്ലല്ലോ ..!

ഇരുളിന്റെയറകളില്‍
കുന്നിമണിമൊട്ടുകള്‍     
എന്റെ ചുണ്ടുകളുടെ 
ഒടുങ്ങാത്ത ദാഹത്തിന്റെ 
വരണ്ട സമതലങ്ങളില്‍ 
ഉരുമ്മിത്തണുത്തതും,
ഞാനറിഞ്ഞില്ല..!

ഇരുണ്ട ഇടവഴികളില്‍
ഉയിരുള്ള നാഗമായ് 
പടമഴിച്ചിഴിഞ്ഞതും 
പുതുമണ്ണിന്റെ മണം
നിന്റെ സിരകളില്‍
പടര്‍ന്നുകയറിയതും
ഞാനറിഞ്ഞില്ല ..!


ഒടുവില്‍, 
നിന്റെ കിനാവിന്റെ
ഉടയാടയഴിഞ്ഞു വീണപ്പോള്‍ 
ചിതറിയ ചിത്രങ്ങളില്‍ 
കിതപ്പോടെ ഞാന്‍ 
എന്നെത്തിരയുകയാണ് ..
                 ****

Wednesday, November 6, 2013

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌ തന്നെ 
എന്നും...

വരുമെന്ന് പറഞ്ഞതല്ലേ? 
കിഴക്ക് നിന്ന് വന്ന 
വിദ്വാന്മാര്‍ കണ്ട 
ദിവ്യനക്ഷത്രം
സാക്ഷ്യമായില്ലേ?
ഒരായുസ്സ് മുഴുവന്‍ 
ഞങ്ങള്‍ കാത്തു വെച്ചില്ലേ...?
വീണ്ടും വരാമെന്ന് പറഞ്ഞു 
പോയതല്ലേ..?
വേട്ടനായ്ക്കള്‍ കടിച്ചു പറിച്ച
കണങ്കാലില്‍,  കുടുങ്ങിയ 
ചങ്ങലക്കണ്ണികള്‍
മോചനം മോഹിച്ചു പോയത്  
നിന്റെ  വാഗ്ദാനം കൊണ്ടല്ലേ..?
അഴിയാത്ത ചങ്ങലകളില്‍ 
ഞങ്ങളുടെ സ്വപ്നങ്ങള്‍ ഇന്നും 
വിറങ്ങലിച്ചു കിടപ്പുണ്ടെന്ന്
നീയറിയുന്നില്ലേ...?
ഒന്നിച്ചു നിന്നാല്‍ 
പൊട്ടിയൊലിക്കുന്ന 
കരുത്തിന്റെ ലാവയില്‍ 
കുരുക്കുന്ന നാമ്പുകള്‍ 
കുളിര്‍ കാറ്റുകൊള്ളുമെന്നു
നീ കണ്ടെത്തിയപ്പോഴും 
ക്ഷമയോടെ ഞങ്ങള്‍ 
കാത്തു കാത്തു നിന്നില്ലേ..?!
പുകക്കുഴലുകള്‍ വിസര്‍ജ്ജിച്ച  
കറുത്ത പുകയില്‍
വേനല്‍ച്ചൂടിന്റെ മിഴിവില്‍  
ഇനിയുമെങ്ങനെ കറുക്കും ?!
ഒന്നിച്ചു നിന്നപ്പോള്‍ 
കണ്ട കിനാവുകള്‍ 
മരീചികകളായി
മറഞ്ഞു പോവുന്നുവോ ?
നമ്മള്‍ ഞാനായി 
പിന്നെ ഞങ്ങളായി 
നിയന്താക്കളായിട്ടും
അവര്‍ പറയുന്നു
കാത്തിരിക്കുക ..!
അതെ, ഞാനും നിങ്ങളും
ഇപ്പോഴും  എപ്പോഴും
കാത്തിരിക്കുകയാണ്...  
ആരെയോ
കാത്തിരിക്കുകയാണ്!

     *****

Monday, October 28, 2013

സൂര്യതപം

നിര്‍മ്മലേ....മുഗ്ധലാവണ്യധാമമേ 
നമ്രമുഖിയായിക്കണ്ടതില്ലല്ലോ നിന്നെ 
വന്നനേരം പാതിയന്ധനായ്ക്കാര്‍മുകില്‍ 
ക്കല്ലോലമാലകള്‍ നീന്തിക്കടന്നു ഞാന്‍ ?!

കണ്ണിമചിമ്മാതുഷസ്സായഹസ്സായി 
യുമ്മവെച്ചുജ്ജ്വലതേജസ്വിയാക്കി ഞാന്‍
പൊന്നിന്‍ കതിരൊളിത്തൂവലാല്‍ നിന്മേനി
മിന്നിത്തിളങ്ങുന്നരുണിമകണ്ടുഞാന്‍

കര്‍മ്മകാണ്ഡം കരിന്തിരിയാകവേ 
ഇന്നുമെന്നുമെന്‍ സന്ദേഹമായിനീ 
വെണ്ണിലാവാപിതന്‍ തീരത്തുതിങ്കളാല്‍
ഉണ്‍മതേടുന്നവോ ഉന്മാദിയാവുമോ?

(പെയിന്റിംഗ് കടപ്പാട് : സുഹറ ചാലില്‍ )

Wednesday, October 23, 2013

ഞാനുണ്ടായിട്ടും......

ഇന്നലെ നീ 
കുറിച്ചിട്ട വരികളില്‍ 
മധുരത്തില്‍ പൊതിഞ്ഞ
ഒരല്‍പ്പം കയ്പ്പുണ്ടെന്നു
ഞാനറിഞ്ഞില്ല.
ഞാനുണ്ടായിട്ടും
ഏകാന്തതയുടെ
പായല്‍ച്ചതുപ്പില്‍
കയ്പും ചവര്‍പ്പും
നുണഞ്ഞു കൊണ്ടിരുന്നതും,
സന്ധ്യയുടെ നെറ്റിയില്‍
സിന്ദൂരം ചാര്‍ത്തി
പകല്‍ പടിയിറങ്ങുമ്പോള്‍
നിന്റെ മൌനം
രാവിന്‍റെയുറക്കം കെടുത്തിയതും,
മഴയാല്‍ കുതിര്‍ന്ന ഭൂമിക്കു
നിന്റെ കണ്ണുനീര്‍ത്തുള്ളികള്‍,
ഒരു ഭാരമായി മാറിയതും,
നിലാവ് കാണാന്‍ കൊതിച്ചുപോയ
കറുത്ത ആകാശത്തില്‍
ഒരു വെള്ളിടിപോലെ
പ്രതീക്ഷകള്‍ കെട്ടുപോയതും,
നിനക്കായി മാത്രം പുലരുന്ന
ഉഷസ്സിന്റെ നിര്‍മ്മാല്യം
അണിയാനാവാതെപോയതും.....

ഞാനുണ്ടായിട്ടും
നീയെന്നെയറിയാതെ
അലയുകയാണെന്നും
ഇന്ന് നീയറിയുക !
*****

Monday, September 9, 2013

അനുതാപം

ഇറവെള്ളമിറ്റുന്ന കോലായി വക്കിലായ്‌ 
ചിറി തുറന്നീച്ചകള്‍ മുരളുന്ന മൂക്കുമായ്‌
വിറപൂണ്ടു കുന്തിച്ചിരിക്കുന്നു, കൌതുകം
വിരിയുന്ന കണ്ണുകള്‍ പതിയെത്തുറന്നിവള്‍

അറിയില്ല ബാല്യത്തിലറിയേണ്ട വിദ്യകള്‍
 ഗുരുവില്ല കൂട്ടുകാരതുമില്ലതറിയുവാന്‍
ഇരവേത് പകലേതതറിയാതെ നാളുകള്‍
ഇരതേടിയണയുന്നു വിടപറഞ്ഞകലുന്നു.

അകലെയാവയലിന്റെ
യരികത്തു തുമ്പികള്‍
പുതുമോടിയണിയുന്ന 
വെയിലില്‍ക്കളിക്കവേ
കൊതിയുണ്ടിവള്‍ക്കെന്നു 
തിരിയുന്നു, 
ചുണ്ടിലെയുമിനീരു
തേനായിയൊഴുകുന്ന വേളയില്‍ ..

അറിയില്ലിവള്‍ക്കിന്നു 
ലോകമെന്തെന്നതും
അറിവുകള്‍ നുണയുന്ന 
വിദ്യാലയങ്ങളും
കനവുകള്‍ പൂക്കുന്ന ചങ്ങാതിവട്ടവും
നിനവുകള്‍ പുകയുന്ന ജീവിതച്ചന്തയും !

കരുണയെത്തിരയുന്ന 
നിറകണ്ണുമടയുന്നു
ഒരു കടല്‍ത്തിരപോല്‍ 
ചുടുനീരുചൊരിയുന്നു
ഒടുവിലായൊരുനാളു വരുമെന്നുകരുതുന്ന
അരവിരല്‍ത്തുമ്പിനായ്‌ പരതിത്തളരുന്നു..

കടലാസു വഞ്ചികള്‍ 
പോലെയീ ജീവിതം
കടവുകള്‍ താണ്ടുന്നലിഞ്ഞുലഞ്ഞഴിയുന്നു
അറിയുന്നുവോ നിങ്ങളിവിടെയീ ലോകത്തിലറിയാത്ത ജന്മങ്ങളൊരു പാടുപിടയുന്നു..!

അതിരുകളില്ലാത്ത കരുണക്കടലിന്റെ
അരികത്തു പൂകുവാന്‍ ദുരമൂത്തു മന്ദിരം
പണിതുയര്‍ത്തീടുന്ന പരിവാരസംഘമേ
അണയില്ല നിങ്ങളാ തീരത്തൊരിക്കലും .!

നടുവിരല്‍ നീട്ടിയീപ്പാതിബാല്യങ്ങളെ
അരുമകളായി വളര്‍ത്തുവാനായുസ്സു
മുഴുവനും നേദിച്ച മര്‍ത്യദൈവങ്ങള്‍ക്കു
തണലായി മാറട്ടെയോരുനേരമെന്കിലും
മഴപോയി വെയില്‍മഞ്ഞപ്പുടവയുടുത്തോരീ
മലര്‍വാടി മേയുന്ന നിറവര്‍ണ്ണ ശലഭമായ്‌
നറുകോടിയുടയാടയണിയുന്ന പിഞ്ചിളം
മനതാരിലുയരുന്നു മിഴിവാര്‍ന്ന കനവുകള്‍ !
പല നിറക്കൂട്ടുകള്‍ ചാലിച്ച നിനവുകള്‍ !

                          ******

Tuesday, August 20, 2013

മരണമേ ....

"മരണമേ നിന്നെ ഭയമില്ല,
മറിച്ച് നിനക്കാണ് ഞങ്ങളെ ഭയം" 

പൊക്കിള്‍ക്കൊടി
മുറിഞ്ഞപ്പോള്‍ മുതല്‍ 
ശ്വാസനിശ്വാസങ്ങള്‍ക്കിടയിലെ 
നിമിഷാര്‍ദ്ധമൌനത്തിന്റെ
നേരിയ വിടവില്‍
അള്ളിപ്പിടിക്കാന്‍ ശ്രമിച്ച്,
അമ്മയുടെ കണ്ണീരിലൂറുന്ന 
സ്വകാര്യ ദുഖങ്ങളിലേക്ക് 
ഒളികണ്ണിട്ടു നോക്കി,
വിറച്ചു പുതച്ചുറങ്ങുന്ന 
പനിക്കിടക്കയിലേക്കു
തുറിച്ചു നോക്കി,
ദ്വാരം വീണ ഹൃദയത്തിന്‍റെ
താളാവതാളങ്ങളെ  ആസ്വദിച്ച്,
ഒട്ടിയ മുലക്കണ്ണുകളിലും 
ഈച്ചയാര്‍ക്കുന്ന ചുണ്ടുകളിലും
പറ്റിച്ചേര്‍ന്നിരുന്ന് നീ
ഞങ്ങളെ പേടിപ്പിക്കാന്‍ 
പാടുപെട്ടിരുന്നു..!
കാരാഗൃഹങ്ങളുടെ 
നരച്ചഭിത്തികളില്‍
ചുവന്ന ചായങ്ങളാല്‍
ചുവര്‍ചിത്രങ്ങള്‍ വരക്കുമ്പോഴും
സാമ്രാജ്യമോഹങ്ങളാല്‍
കത്തിയമരുന്ന കുടിലുകളില്‍
പുകയുന്ന എല്ലിന്‍കൂടുകള്‍
ചാരമായ് ഒടുങ്ങുമ്പോഴും 
നീ ചിരിക്കുന്നത് കണ്ടിട്ടുണ്ട് !
മാനവികതയുടെ ആട്ടിന്തോലണിഞ്ഞ് 
സമാധാനത്തിന്റെ മാന്‍പേടകളെ
വേട്ടയാടുന്ന നിന്റെ ധാര്‍ഷ്ട്യം 
ഞങ്ങളെ ഭയപ്പെടുത്തുന്നില്ല 
എന്നാല്‍
എത്രയോ കാലമായ്‌
നീ ഭയപ്പെടുത്തുന്ന ഞങ്ങള്‍
നിന്റെ ഭയമായി മാറുന്നത്
ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു.!

"മരണമേ നിന്നെ ഭയമില്ല,
മറിച്ച് നിനക്കാണ് ഞങ്ങളെ ഭയം" 

( കലാപഭൂമിയില്‍ മരിച്ചു വീണ ഹബീബ അഹ്മദ് അബ്ദുല്‍ അസീസിനു സമര്‍പ്പണം )

Saturday, August 10, 2013

Burial

Yesterday she died...

We burried it today... 

Let us start tomorrow 

With another sparkling story... 

The boat is still ashore

Waiting for our anxiety!

Heavy footsteps of soldiers, 

Are approaching the graveyard 

Dumping down the memories

Forever from the scene...!                                                                    

                              ****

Sunday, July 28, 2013

ഹേ.. മഹാവാരിധീ..., (ഒരു മൊഴിമാറ്റം)


ഹേ.. മഹാവാരിധീ..., അരുളൂ എനിക്കെന്റെ
പ്രിയര്‍ തന്‍ വിശേഷങ്ങള്‍,.... 
വിശ്വാസരഹിതരാല്‍  ബന്ധിതരല്ലായ്കില്‍
എന്നോ നിന്നിലേക്കൂളിയിട്ടെത്തി ഞാന്‍
എന്നിഷ്ട തോഴരോടൊന്നിച്ചു ചേര്‍ന്നിട്ടു
നിന്റെ കരങ്ങളില്‍ എല്ലാമൊടുക്കുവേന്‍

ദുഖം വഴിയുന്ന നിന്റെ തീരങ്ങളോ 
ബന്ധിതം ദുര്‍ന്നീതി വേദനാ പൂരിതം!
സഹനം തകര്‍ക്കുന്നു കയ്പ്പിന്റെ കാഠിന്യം
മൃതിപോലെ ശാന്തം,  വിചിത്രം നിന്നലമാല!
ഉയരുന്ന തിരകള്‍ തന്‍ ശാന്തമാം ഞൊറികളില്‍
ഒളിയമ്പുമായിട്ടു  മരുവുന്നു നിശബ്ദം
അവിരാമ ശാന്തമായലയുന്ന തിരകളില്‍ 
അമരുന്നു നാവികന്‍,  മറയുന്നു വഴികാട്ടി

സൌമ്യയായ്‌  അലസയായ്‌ മൂകയായ്‌
കോപിഷ്ടയായി നീ ശവമഞ്ചവാഹിയായ്‌
ഒരുവേള പവനനാല്‍ കുപിതയായ്‌ ചപലയായ്‌ 
മറുവേളയവനൊന്നു പതിയെത്തലോടവേ
ചെറുകുഞ്ഞലകളും വേലിയേറ്റങ്ങളും  

ഹേ.. മഹാവാരിധീ...
തടയുന്നുവോ നിന്നെ ചങ്ങലക്കണ്ണികള്‍?
ഇതുഞങ്ങളറിയാതെപേറുന്ന യാത്രകള്‍ !
അറിയുമോ ഞങ്ങള്‍ തന്‍ പാപങ്ങളെന്തെന്ന് ?
എറിയുന്നു ഞങ്ങളെ വിഷാദത്തിലെന്നുമറിയുന്നുവോ?

ഹേ.. മഹാവാരിധീ, പരിഹസിക്കുന്നുവോ 
ഭീകരം ഞങ്ങള്‍ തന്‍ ബന്ധനം കാണ്‍കെ നീ ?
ഞങ്ങളറിയാതെ ശത്രുവെ  ബാന്ധവം ചെയ്തു നീ
ക്രൂരയായ്‌ പാറാവുകാരിയായ്‌ മേവി നീ 

പാറകള്‍ സാക്ഷികള്‍ ചൊല്ലിയോ നിന്നോട് ?
പാതകം ഞങ്ങളോടെന്തോക്കെ ചെയ്തിവര്‍ !
പാടെത്തകര്‍ന്നോരീ ക്യൂബയും ചൊല്ലിയോ 
പാടിത്തളര്‍ന്നതാം സങ്കടം സന്തതം ?

കൂടെപ്പൊറുത്തു നീ  നീണ്ടമൂന്നാണ്ടുകള്‍ 
നേടിയെതെന്തു നീയിക്കാലമത്രയും ?
വാരിധി ഹൃദയത്തില്‍ കവിത തന്‍ യാനങ്ങള്‍ 
വേവുന്ന ഹൃദയത്തില്‍ ചാവും കരിന്തിരി !

കവിമൊഴികള്‍,  ഞങ്ങള്‍തന്‍ ശക്തിതന്നക്ഷരം
കവിമൊഴിയാട്ടങ്ങള്‍ തപഹൃദയദാസരും..
                             *******
(ഇബ്രാഹീം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത ‘ഓഡ് ടു ദ സീ’ - ഒരു മൊഴിമാറ്റപരിശ്രമം) 

Monday, June 17, 2013

വല്ലായ്മകള്‍










ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
ഇല്ലിക്കാടുകളല്ലാതൊന്നും !

ഇല്ലായ്മകളുടെ കുന്നുകളൊഴികെ,
കുന്നായ്മകളുടെ കന്നുകളൊഴികെ,
ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
ഇല്ലിക്കാടുകളല്ലാതൊന്നും !

മണ്ണിന്‍ മാറിലുറങ്ങും പണിയന്
അല്ലലുമാറ്റാനിന്നു വരേക്കും
കണ്ടില്ലൂരില്‍ വന്നില്ലല്ലോ 
ഉള്ളലിവുള്ളവരാരും തന്നെ  

കള്ളും പുകലയുമന്നുമുതല്‍ക്കേ
തന്നു മയക്കിച്ചാര്‍ത്തിയെടുത്തത്
കാവിന്‍ മക്കള്‍ക്കുണ്ണാനഴുകാന്‍ 
ഉള്ളു നിറഞ്ഞൊരു മണ്ണാണല്ലോ 

പള്ള പയിപ്പിനു വേലക്കെത്തിയ  
പെണ്ണിന്‍ പള്ളയിലുണ്ണിയെ നല്‍കി
പെണ്ണു പിഴച്ചവളെന്നു വിളിച്ചു 
ഊരുവിലക്കിപ്പിണ്ഢം വെച്ചു

കണ്ണും കാതും കൊട്ടിയടച്ചോള്‍
ദെണ്ണം വന്നു കുഴഞ്ഞു വലഞ്ഞോള്‍ 
തെരുവില്‍ തിണ്ണയിലീറ്റില്ലത്തില്‍ 
പുലയച്ചെക്കനു ജന്മം നല്‍കി.

സ്വന്തം കോണക വാലില്‍ തൂങ്ങി
കുഞ്ഞു മരിച്ചതു കണ്ടാപെണ്ണിന്‍ 
പുഞ്ചിരിമണ്ണു പുരണ്ടൊരു കണ്ണീര്‍  
നെഞ്ചിന്‍ കൂടുതകര്‍ക്കുന്നേരം

ഇന്നും നിങ്ങള്‍ തംബ്രാക്കന്മാര്‍
കുന്നും കേറി വരുന്നുണ്ടല്ലോ 
ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
ഇല്ലിക്കാടുകളല്ലാതൊന്നും !

ഇല്ലായ്മകളോ വല്ലായ്‌മകളോ ?
ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
എല്ലിന്‍ കൂടുകളല്ലാതൊന്നും !‌‍
ഇല്ലിക്കാടുകള്‍ അല്ലാതൊന്നും !‌‍

                     ****

Sunday, June 9, 2013

ഒരു കൈ






































അവിടെയൊരാള്‍
മുങ്ങിച്ചാവുന്നു ..
മരണവെപ്രാളത്താല്‍ 
ഉറക്കെ നിലവിളിക്കുന്നു..

ആര്‍ക്കും സമയമില്ലായിരുന്നു 
എനിക്കും...
മുങ്ങിച്ചാവുന്നവന്റെ വിളിക്ക് 
മാറ്റൊലി മാത്രം മറുപടി !

വഴിയേ കിടക്കുന്ന വയ്യാവേലികള്‍
ഞാനെനെന്തിനെടുത്തണിയണം?
എനിക്കെന്റെ കാര്യം 
നോക്കാന്‍ തന്നെ സമയമില്ല.
ഒടുക്കത്തെ ഒരു നിലവിളി !
അവന്‍ ചാവാന്‍ കണ്ട ഒരു നേരമേ ..!

പുലരും മുതല്‍ വൈകുവോളം 
നിലക്കാതെ ഓടിയിട്ടും 
ഒഴിവു സമയം തികയുന്നില്ല !
സഹായിക്കണംന്നുണ്ടായിരുന്നു
ഒരു വേള മുന്നോട്ടു വച്ചതാ...
ആരോ പിടിച്ചു വലിക്കുന്നു ..!
പുറകില്‍ നിന്ന് ഒരു മുള്ള് 
കോര്‍ത്തതു  പോലെ ...!

നേരത്തിനു പള്ളിയിലെത്തണം;
കൂട്ടം ചേര്‍ന്ന്  മുട്ടിപ്പായി 
പ്രാര്‍ത്ഥിക്കണം;
നേര്‍ച്ചക്കടങ്ങള്‍ വീട്ടണം; 
നോമ്പ് നോറ്റു വീട്ടണം;
ദാനധര്‍മ്മങ്ങള്‍ ചെയ്യണം;
വേദപുസ്തകം മന:പാഠമാക്കണം;
നീ നിന്റെ കാര്യം നോക്കണം.
പരലോകത്ത്
നിനക്ക് നീ മാത്രം... 
നീ ചെയ്ത പുണ്യങ്ങളും..!

ആയതിനാല്‍
എനിക്കൊട്ടും സമയമില്ല..
നീ പിന്നെയൊരിക്കല്‍ വിളിക്ക്.
ഒഴിവുകിട്ടിയാല്‍ , 
പുറകില്‍ നിന്നാരും 
ഉടക്കി വിളിച്ചില്ലയെന്കില്‍,
ഞാന്‍ ഒരു കൈ തരാം...

           *******

Monday, June 3, 2013

സുപ്രഭാതം..

ങ്ഹൂം...?
എന്തേയ് ?
നീയിങ്ങനെ കനപ്പിച്ചു നോക്കുന്നു ?

എന്നത്തെയും പോലെ
ഉറക്കമുണര്‍ന്നപ്പോള്‍
എന്നെക്കണ്ട സന്തോഷത്താല്‍  
ഒരു തുള്ളി കണ്ണുനീര്‍ 
ഇന്നും നീ വീഴ്ത്തിയല്ലോ..!
ഒരുപാടുകാലമായ്‌ 
പറയാനറച്ച വിങ്ങലുകള്‍
പറയാനുറച്ചു നോക്കുകയാണോ ?
മണ്ണില്‍ വളരേണ്ട നിന്നെയീ
കുപ്പിയിലെ വെള്ളത്തില്‍
ബന്ധിതയാക്കിയതിന്റെ 
പരിഭവമാണോ..?
ആവാന്‍ വഴിയില്ല....!
ഞാനുണ്ടായതിനാല്‍,
എനിക്കല്‍പ്പം, വട്ടുണ്ടായതിനാല്‍
നീയിന്നും ആരോഗ്യവതിയായി 
ജീവിച്ചിരിക്കുന്നു...! .ങ്ഹാ.......
..................

സ്വാതന്ത്ര്യം തേടിപ്പോയവര്‍
കല്ലമര്‍ത്തിയന്ത്രത്തിന്റെ
ഉരുക്കുചക്രത്തിനടിയില്‍
അരഞ്ഞു മരിച്ചതും;
വളര്‍ന്നു വള്ളിയായ 
നിന്റെ അമ്മായിയെ 
വെട്ടിച്ചീന്തികുട്ടതീര്‍ത്തതും;
ഇരുകാലികള്‍ക്ക്
മുട്ടില്ലാതെ തിന്നാന്‍
ഹരിതവിപ്ലവം വന്നപ്പോള്‍
രാസവളങ്ങളും 
കളനാശിനിയും വന്നു വീണു
വംശനാശം വരെയെത്തിയതും;
ജീനുകളുടെ ഘടനമാറ്റി
ശൈശവവിവാഹം നടത്തുന്നതും  
തുടര്‍ച്ചയായ പ്രസവത്താല്‍
നിന്റെ സഹോദരിമാര്‍ 
ചുക്കിച്ചുണങ്ങിപ്പോയതും;
തറവാടികളായ
നിന്റെ കുടുംബക്കാരെ, 
'മരുന്നി'നു പോലും കിട്ടാതെ
കാടിന്റെ മക്കളുടെ മക്കള്‍  
ധര്‍മ്മാശുപത്രിയില്‍
പൊട്ടിപ്പൊളിഞ്ഞ
സിമന്റു തറയില്‍
മരിച്ചു മരവിച്ചു കിടക്കുന്നതും;
ഇങ്ങനെ എന്തൊക്കെയോ 
കഥകള്‍ , കുശുമ്പുകള്‍ , കുന്നായ്മകള്‍  
കാറ്റിനോട് കേട്ടറിഞ്ഞു ചിരിക്കാന്‍  
ജനല് തുറക്കാത്തതെന്തേ...
എന്നതാവാം നിന്റെ 
തേനീച്ച കുത്തിയ
മുഖത്തുള്ള ഈ ചോദ്യം ..!

മ്ഊ.....ഇപ്പൊ തുറക്കാട്ടോ...

            ******