Saturday, October 13, 2018

നുറുങ്ങു നൊമ്പരങ്ങള്‍

25-05-13
ഈ പെരും കൊള്ളക്കാരുടെ നാട്ടില്‍ 
ഒരു കൊച്ചു കള്ളനെങ്കിലുമായില്ലല്ലോ 
എന്നതാണിന്നെന്റെ ദു:ഖം !

മലയാളം ശ്രേഷ്ഠമാകുവാന്‍ 
മലയാളി ശ്രേഷ്ഠനാകുവാന്‍
മലയാളം വായിച്ചറിയണം!


24-06-13
വഴികള്‍ നിയമത്തിന്‍ വഴിക്കെന്നതൊരുകൂട്ടം!
വഴികള്‍ നിയമത്തെ വാഴിക്കാനെന്നൊരുകൂട്ടം!
വഴിയറിയാതലയുന്നു വിശക്കുന്ന ജനക്കൂട്ടം

01-07-13
കര്‍മ്മം അധര്‍മ്മത്തെ 
വളര്‍ത്തുമ്പോള്‍ ധര്‍മ്മം 
സകര്‍മ്മകമായിടും !

22-08-13
കണ്ണാടി വിഗ്രഹം 
തൊഴുകെന്നു ചൊന്ന ഗുരുവോ 
കണ്ണാടിക്കൂട്ടിലായി

08-09-13
അഴിമതികള്‍ക്ക് 
'അഴി'യില്ലാതെയാവുമ്പോള്‍
'മതി'യായിപ്പോവുന്നു !

16-09-13
ഇന്നലെകളോ ഇന്നോ 
അതോ നാളെയോ 
എന്നെ ആരാണ് തടവിലാക്കിയത് ?

17-09-13
ഞാനില്ലയെങ്കില്‍ നമ്മളുണ്ടാവില്ല !
ഞാന്‍ ഞാനാവണമെങ്കില്‍ 
നിങ്ങളും അവരും വേണമെന്നോ ?

19-09-13
കണ്ണടച്ചുപിടിക്കുന്നു 
മുഖക്കണ്ണാടി 
വൈകൃതം മറയ്ക്കുവാന്‍

20-09-13
Everybody says no.. never..! 
Somebody should come 
For yes.. forever...

24-09-13
നാവു നീട്ടി ചിറി തുടക്കുന്നു 
ഇളനീര്‍ക്കുലകളെ നോക്കി 
കുറേ വാക്കത്തികള്‍ !

24-09-13
ഉയരത്തിലുത്തരത്തില്‍ 
കഥയറിയാതെ ആടുന്നു 
ഒരു മലപ്പുറം കത്തി !

25-09-13
ചെകുത്താനും കടലിനും 
നടുക്കൊരു തുരുത്തുതേടി 
നീന്തിനീന്തിത്തളരുന്നു കഴുത !

26-09-13
പറഞ്ഞു പുകഴ്ത്തി 
ഞാനൊരു മഹാസംഭവമാണെന്ന് 
ഞെളിയുന്നു നീര്‍ക്കോലി !

മൊഴിമാറ്റങ്ങളും 'കിഴി'യാട്ടങ്ങളും
അരങ്ങുനിറഞ്ഞു വാഴുമ്പോള്‍ 
വിദൂഷകന്‍ വിഷണ്ണനാവുന്നു !

27-09-13
ഒടുവിലീവാരിധി നടുവില്‍ 
തുരുത്തൊന്നിലണയുന്നു ഗർദഭം..
അതു "സമ്മതിനിരാസ"മെന്നാകിലും..!
28-09-13
മാ നിഷാദാ...
നിഷേധികളാല്‍ നിഷ്ഫലമാക്കാതെയീ   
മഹാജനാധിപത്യം !

ഹൃദയം പകുത്തു നീ 
നേടിയ സൌഹൃദം
വഴിയിലെക്കുഴികളില്‍ 
വീണുടഞ്ഞോ ?

01-10-13
ഇരട്ടത്താഴിട്ടു പൂട്ടി
കോലോത്തെ ഭണ്ടാരപ്പെട്ടി 
തട്ടിന്‍പുറത്തെ എലികള്‍ !

അമ്പത്തൊന്നെന്നക്ഷരങ്ങളാല്‍
എണ്ണിയുറഞ്ഞാടിയവര്‍
ഏമ്പക്കവും വിട്ടുറക്കത്തിലാണല്ലേ...! 

02-10-13
നാഥുറാം കരയുന്നു 
ഗാന്ധി ജനിച്ചില്ലായിരുന്നെങ്കില്‍
എന്നോര്‍ത്തപ്പോള്‍

07-10-13
ഞാനും ഒരു മരത്തലയന്‍ 
ആയതിനാല്‍ നീയും 
ഒരു നേതാവായി !

08-10-13
തലക്കനം കൊണ്ട്
കണ്ണ് തുറക്കാനാവാതെ 
തറവാട്ടു കാരണവന്മാര്‍ !

18-10-13
ഉടുമുണ്ടഴിഞ്ഞു വീഴില്ലഹോ..!
അധികാരം കൊണ്ടരഞ്ഞാണം
തിരുമനസ്സിന് ..!

19-10-13

ഇരതേടിയലയുന്നു മാതൃകം 

മഞ്ഞിന്റെയുടയാട

മാറുന്നയിടവേളയില്‍




എരിയുന്ന ഹൃദയത്തില്‍ 

ഉയരും ജ്വരാഗ്നിയാല്‍ നെടുനീളെ


യോടുന്നു ജീവിതപ്പാതയില്‍ !



20-10-13

മൂപ്പെത്തിയാല്‍ മൂപ്പനാകും 
മുഴുപ്പെത്തിയാല്‍ മുഴുവനാവും 
മിഴി പൊത്തിയാല്‍ കുരുടനാവില്ല !


23-10-13

കടുപ്പമേറുന്നു നിരന്തരം 
കടും കാപ്പിക്കും ലഹരിക്കും 
പിന്നെ വെറുപ്പിനും


27-10-13
തല്ലു കൊള്ളുവാനേറെയിഷ്ടമോ..? 
അമ്മനാക്കിന്നു കൊമ്പു കോര്‍ക്കുവാന്‍ 
വീണ്ടുമമ്മൂമ്മ വന്നതെന്തിനാം !

No comments: