Tuesday, February 18, 2014

അതിഥി

ആകസ്മികമായി ഒരു സന്ദര്‍ശകന്‍ ഇന്നലെ എന്റെ ആപ്പീസിലെത്തി..!

അയാളെ മുമ്പൊരിക്കല്‍ എവിടെയോ കണ്ടിട്ടുണ്ട് , ചിലപ്പോള്‍ ഒന്നിലധികം പ്രാവശ്യം ..
എങ്കിലും പരിചിതമായ നിരവധി മുഖങ്ങള്‍ക്കു നടുവില്‍ ഈ മുഖം ഒരല്‍പ്പം അപരിചിതമായിത്തന്നെ തോന്നി..
എന്തായിരിക്കും സന്ദര്‍ശനോദ്ദേശ്യം ? ..

ചോദിക്കുവാന്‍ തോന്നിയെങ്കിലും... ഉപചാരങ്ങള്‍ ആകാംക്ഷക്ക് വഴി മാറി..

എന്താണ് കുടിക്കുവാന്‍ ..? ചൂടുള്ളതോ...കാപ്പി, ചായ ..കാപ്പുചിനോ ..?

"ഹേയ് ..ഒന്നും വേണ്ട ...തണുപ്പിക്കാത്ത വെള്ളം മാത്രം.."

ഓര്‍ഡര്‍  ചെയ്തു....

അതിഥി വിഷയത്തിലേക്ക് കടക്കുവാന്‍ ഞാന്‍ ക്ഷമയോടെ കാത്തിരുന്നു.

ഒന്നു മുരടനക്കി അയാള്‍ തന്നെ തുടങ്ങി :
"സുഹൃത്തേ .. എന്നെ നിങ്ങള്‍ക്ക് അറിയാം .. ഒരു പക്ഷെ മറ്റാരെക്കാളും..."

"എന്നാല്‍ നിങ്ങളുടെ മുഖഭാവത്തില്‍ നിന്നും നിങ്ങള്‍ എന്നെ മറന്നു എന്ന് തോന്നിപ്പോവുന്നു .."
"കാലം നിങ്ങള്‍ക്ക് നല്‍കിയ ജീവിതസൌഖ്യങ്ങള്‍ മറവിയുടെ മാറാലകളാല്‍ നിങ്ങളെത്തന്നെ മൂടുന്നു..."

ഓര്‍ത്തു നോക്കി.. ഒന്നും പിടികിട്ടുന്നില്ല..!

"എങ്കിലും  നിങ്ങള്‍ എന്നെ മറക്കാന്‍ പാടില്ലായിരുന്നു .. " 

ക്ഷമിക്കൂ സുഹൃത്തേ...പ്രായം കൂടിവരുന്നു.. ഓര്‍മ്മകള്‍ മങ്ങുന്നു..ദയവായി നിങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തൂ....

"നമ്മള്‍ അവസാനമായി കണ്ടത് ജിദ്ദയില്‍ വെച്ചാണ് ..." ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ....."

ഓര്‍ക്കാന്‍ ശ്രമിച്ചു നോക്കി .. നേരിയ ഓര്‍മ്മ പോലും കിട്ടുന്നില്ല .. ഈ മുഖം എനിക്കു പരിചിതമാണ് താനും ....!

എവിടെവെച്ചായിരുന്നു എന്നൊ..ന്ന് ....പറയുമോ..?

മുന്നിലെത്തിയ വെള്ളക്കുപ്പി പൊട്ടിച്ചു ഒരൊറ്റ വലിക്കു മുഴുവനായി കുടിച്ചു തീര്‍ത്ത് അയാള്‍ കസേരയില്‍ ഒന്നുകൂടി ഒതുങ്ങി ഇരുന്നു..

"ആദ്യമായി നമ്മള്‍ കണ്ടത് നാട്ടില്‍ വെച്ചായിരുന്നു.."  അയാള്‍ പറഞ്ഞു തുടങ്ങി..

ആകാംക്ഷ വിരിയുന്ന കണ്ണുകളുമായി ഞാന്‍ സാകൂതം അയാളുടെ കണ്ണുകളില്‍ തന്നെ നോക്കിക്കൊണ്ടിരുന്നു.. 

" അന്ന് നിങ്ങള്‍ക്ക് ഇത്രയ്ക്കു തടിയില്ലായിരുന്നു.. മുടി അല്പം നീട്ടിവളര്‍ത്തി , മൊത്തത്തില്‍ നിങ്ങളെ, പെണ്ണുങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുമായിരുന്നു.."

"സ്കൂളിലെ ജോലി കഴിഞ്ഞു മുക്കിലങ്ങാടിയില്‍ അടുത്തിടെയാരംഭിച്ച കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ധ്രതി പിടിച്ചു പായുമ്പോള്‍ ഞാന്‍ നിങ്ങളെ നോക്കി പലപ്പോഴും ചിരിച്ചു പോയിട്ടുണ്ട്.." 
" കമ്പ്യൂടര്‍മാഷ്‌ "..."തരികിടമാഷ്‌" എന്നൊക്കെ കൂട്ടുകാര്‍ നിങ്ങളെ കളിയാക്കിച്ചിരിക്കുമ്പോള്‍ സത്യത്തില്‍ അവരോടെനിക്ക് ഒരല്‍പ്പം ഈര്‍ഷ്യ തോന്നിയിരുന്നു.
."ഒരു ജോലിയും ചെയ്യാതെ, അഥവാ എന്തെങ്കിലും ചെയ്യാനൊരുങ്ങുന്നവനെ പരിഹാസം കൊണ്ട്  വെട്ടിനുറുക്കി,  ഇറച്ചി പച്ചക്കു തിന്നു സുഖിക്കുന്ന ഒരു വര്‍ഗ്ഗം " എന്ന് ആത്മഗതം ചെയ്തിരുന്നു ഞാന്‍ !

" എന്നാല്‍ അതൊന്നും വക വെക്കാതെ കിട്ടിയ വാഹനത്തില്‍ മുക്കിലങ്ങാടിയിലേക്ക്  വച്ച് പിടിക്കുന്നത്‌ കാണുമ്പോള്‍ നിങ്ങളോട് അറിയാതെ ഒരു ബഹുമാനവും തോന്നിപ്പോയിരുന്നു.. "

അത്ഭുതത്തോടെ ഞാന്‍ ആഗതനെ തുറിച്ചു നോക്കി.. ! എന്നെപ്പറ്റി,  എന്റെ ഗതകാലസ്മരണകള്‍ എന്നില്‍ നിന്ന് തന്നെ വിസ്മ്രിതമായിക്കൊണ്ടിരിക്കുമ്പോള്‍ ..എന്നേക്കാള്‍ ,   എന്നെ മറന്നുപോവാതെ ,  ഇതാ ഒരാള്‍ .... അതും എനിക്കത്രതന്നെ പരിചിതനല്ലാത്ത ഒരാള്‍ ....!!

ഒരു ദീര്‍ഘനിശ്വാസതിന് ശേഷം അയാള്‍ തുടര്‍ന്നു.. 
" അന്ന്, നിങ്ങളനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ ആരും അറിയുന്നില്ലായിരുന്നെങ്കിലും എനിക്കെല്ലാം മനസ്സിലായിരുന്നു.. "

ദൈവമേ..ഇന്ന് വരെ...എന്റെ ഭാര്യയ്ക്കു വരെ അറിയാത്ത രഹസ്യങ്ങള്‍ ഇയാള്‍ അറിഞ്ഞിരിക്കുന്നുവെന്നോ.. ?!   ഇതെങ്ങനെ ...?

"എങ്കിലും നിങ്ങളുടെ നിശ്ചയദാര്‍ഡ്യത്തിനു മുന്‍പില്‍ ഞാന്‍ തലകുനിച്ചു പോകുമായിരുന്നു.... ഒരു ദിവസം കമ്പ്യൂട്ടര്‍ ക്ലാസ്സിന്റെ ഇടവേളയില്‍ മുക്കിലങ്ങാടിയിലെ സ്രാമ്പിപ്പള്ളിയില്‍ നിങ്ങള്‍ മഗ്രിബു നമസ്കരിച്ചു ഒടുങ്ങാത്ത ദീര്‍ഘനിശ്വാസങ്ങളോടെ ഇരിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക്  മുമ്പിലുണ്ടായിരുന്നു.. നിങ്ങള്‍ എന്നെ ശ്രദ്ധിച്ചില്ല എന്ന് മാത്രം...!"

ഓര്‍ക്കാന്‍ ശ്രമിച്ചു നോക്കി .. സ്ഥിരമായി ആ പള്ളിയില്‍ വെച്ച് കാണാറുണ്ടായിരുന്നവരെ... തബുലീഗുകാരന്‍ ഒരു ഹാജിയാരെ മാത്രം ഓര്‍മ്മ വന്നു .. നൊ...അയാള്‍ ഉയരം കൂടിയ ആളല്ലേ..പിന്നെ...അധികം ഉയരമില്ലാത്ത ഇദ്ദേഹം....?!

"അന്നൊരിക്കല്‍ നിങ്ങള്‍ ബോംബെക്ക് വണ്ടി കയറുകയാണെന്ന്  നിങ്ങളുടെ ഗുരുനാഥനായിരുന്ന എന്‍ജിനീയര്‍ മുസ്തഫയോട് പറഞ്ഞതും ഞാന്‍ കേട്ടതാണ്.."

" പിന്നീട് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചുവെന്ന് ഞാന്‍ പറയണ്ടല്ലോ.. എനിക്കെല്ലമറിയാം.....നിങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുകയാവും  അല്ലെ..?"

ആരോടും പറയാതെ ...ഒരു ഒളിച്ചോട്ടം...!

ഒക്ടോബറിലെ തുലാവര്‍ഷമഴയത്ത് നനഞ്ഞൊട്ടിയ ഷര്‍ട്ടും പാന്റുമായി തോളിലൊരു ബാഗും തൂക്കി വീട്ടുകാരോട് പോലും ബോംബെക്കെന്നു കളവുപറഞ്ഞ് കട്ടക്കിലേക്കുള്ള വണ്ടിയില്‍ ഉറക്കം കിട്ടാതെ മൂന്നു നാളുകള്‍ ..!. പിന്നെ പാരദീപ്.....നിരന്തരം ചുണ്ടിലിരുന്നു ദഹിക്കുന്ന ചാര്‍മിനാര്‍ സിഗരറ്റുകള്‍ക്ക് പകരം ചുരുട്ടി വലിക്കാവുന്ന കടലാസും പുകയിലയും .....! ഒടുവില്‍,  ബോബെയിലെ കഫെപരേടിലെ അഭയാര്‍ഥി ക്യാമ്പിലെ ഒറ്റ മുറിയില്‍ അട്ടിയിട്ട ശരീരങ്ങള്‍ക്കിടയില്‍ വേണ്ടത്ര ശ്വാസവായു  കിട്ടാതെ നേരം പുലരുമ്പോള്‍ പാവ്റൊട്ടിയും കട്ടന്‍ചായയും ...! പാത്രം കഴുകുന്ന കൊട്ടത്തളത്തില്‍ നിറഞ്ഞു പൊങ്ങുന്ന ഗട്ടര്‍ വെള്ളവും തീട്ടത്തിന്റെ കട്ടകളും ..! '' കൊളാബയിലെ ടൈപ്പ്രയ്ട്ടര്‍ സെന്ററിലെ തുരുമ്പുപിടിച്ച കോണിപ്പടി ...!  മുന്നിലിരുന്നു വേഗത പരിശീലിക്കുന്ന ഭംഗിയുള്ള മുടിയഴിച്ചിട്ട പെണ്‍കുട്ടിയുടെ ഒളിഞ്ഞു നോക്കുന്ന കടക്കണ്ണുകള്‍ ..!  ................................. ഗിയറുകളുടെ  പിരിയയഞ്ഞ അഹമ്മ്ദു സേട്ടിന്റെ മാരുതികാറിലെ  ഡ്രൈവിംഗ് പഠനം ...! ശാസിക്കുമ്പോള്‍ കാല്‍വണ്ണയില്‍ ആഞ്ഞു പതിച്ച് അള്ളിപ്പിടിക്കുന്ന സേട്ടിന്‍റെ സ്വവര്‍ഗ്ഗകാമിയായ വിരലുകള്‍.......! 

ശരിയാണ് .. മറവിരോഗം എന്നെ ബാധിച്ചിരിക്കുന്നു.. ഒരിക്കലും മറക്കാനാവാത്തതെന്നു അന്ന് ഞാന്‍ വിധിച്ചിരുന്ന സംഭവങ്ങള്‍ പോലും ഞാന്‍ ഇപ്പോഴാണ് വീണ്ടും ഓര്‍ക്കുന്നത്..!

"ഞാന്‍ ചുരുക്കിപ്പറയാം...."

ആഗതന്റെ ശബ്ദം എന്നെ ചിന്തയില്‍നിന്നുണര്‍ത്തി ...

"....അവസാനമായി ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഫെബ്രുവരിയില്‍ , നിങ്ങള്‍ ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ജന്മദിനം കടന്നുപോയ ആ ശനിയാഴ്ച ..ഞാന്‍ നിങ്ങളെ വീണ്ടും കണ്ടു " 

അയാള്‍ അത് പറഞ്ഞപ്പോഴാണ് ഞാന്‍ ആലോചിച്ചത് ..ഇന്ന് ഫെബ്രുവരി പത്ത് ..ആറ് ദിവസങ്ങള്‍കൂടി കഴിഞ്ഞാല്‍ എനിക്ക് ഒരു വയസ്സ് കൂടി കൂടും.. ! 

" അന്ന് ആ ദിവസം നിങ്ങള്‍ കൊട്ടാരസദൃശ്യമായ നിങ്ങളുടെ വാടക ഫ്ലാറ്റില്‍ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ചു ഒരു തിരിച്ചുപോക്കിന് തയ്യാറെടുക്കുകയായിരുന്നു.."
"പതിനാറ് കൊല്ലം ജോലി ചെയ്ത സ്ഥാപനം മാന്യമായി നിങ്ങളെ യാത്രയാക്കിയെങ്കിലും നിങ്ങളുടെ പാളിച്ചകള്‍ , ..അല്ലെങ്കില്‍ ,  വേണ്ടത്ര സൂക്ഷ്മതയില്ലാത്ത ജീവിതം നിങ്ങളെ വല്ലാതെ നിരാശനാക്കിക്കളഞ്ഞിരുന്നു.."

ശരിയാണ് ...ഞാനെല്ലാം മറന്നുപോയിരിക്കുന്നു.. ഇതെല്ലം ഇയാള്‍ എന്നെ ഓര്‍മ്മപെടുത്താന്‍ ഇന്നിവിടെ എത്തിയില്ലായിരുന്നെങ്കില്‍ , ഒരിക്കലും എന്റെ ആത്മധൈര്യത്തോട്,  എന്റെ ദൈവത്തോട് ഞാന്‍ നീതിമാനായിരിക്കില്ലായിരുന്നു...!

ബഹുമാനത്തോടെ ആഗതന്റെ കണ്ണ്കളിലേക്ക് ഞാന്‍ വീണ്ടും നോക്കി .

അയാള്‍ തുടര്‍ന്നു..

"അതിനുശേഷം ..അതെ,...അതില്‍പിന്നെ നിങ്ങള്‍ ഒരു യാത്രയിലായിരുന്നു.. നിങ്ങളെപ്പോലെ ഒരു സ്കൂള്‍ വാധ്യാര്‍ക്ക് എത്തിപ്പിടിക്കാന്‍ ഒരിക്കലും കഴിയാത്ത അത്ര ഉയരങ്ങളിലേക്ക് വളരെ എളുപ്പം പറന്നു കയറി .." " നിങ്ങളോടുള്ള എന്റെ ബഹുമാനം വീണ്ടു കൂടി.." 
ശരിയാണ്.... ഹൊ.. എന്തെല്ലാം മാറ്റങ്ങളാണ് ലോകത്തിനും സംഭവിച്ചത്.. ഈ വലിയ ഭൂമിയുടെ ഒരു ഓണംകേറാ മൂലയിലാണെങ്കിലും ഇന്ന് ലോകം മുഴുവന്‍ നമ്മുടെ കൈവെള്ളയില്‍ ത്രസിക്കുന്നു..!

ഇടയ്ക്കു കയറി ഞാന്‍ ചോദിയ്ക്കാന്‍ തുടങ്ങിയതാണ്‌...

"നിങ്ങള്‍ക്കെങ്ങനെ ....."

പക്ഷെ അയാള്‍ സമ്മതിച്ചില്ല .. നരച്ചു തുടങ്ങിയ രോമനിബിഡമായ കണംകയ്യുയ‍‌ര്‍ത്തി അയാള്‍ തുടര്‍ന്നു..

"ഇന്നിപ്പോള്‍ ഞാനിവിടെ വന്നത് കൊണ്ട് മാത്രം..... നിങ്ങള്‍ ,  പിന്നിട്ട വഴികളിലൂടെ ഒന്നോടിത്തിരഞ്ഞു മടങ്ങിയെത്തി.." 

ശരിയാണ് .. ഇയാള്‍ പറഞ്ഞതത്രയും!

അപ്പോഴേക്കും പുറത്തു വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു..... ഓഫീസ്ബോയ്‌ ഫിലിപ്പന്‍സുകാരന്‍ ഓടിപ്പോയി വാതില്‍ തുറന്നു .. 

ബോസിന്റെ വരവാണ് ..

സന്ദര്‍ശകനെ അവഗണിച്ചു ഞാന്‍ കര്‍മ്മനിരതനായി ... 

നടന്നു വരുമ്പോള്‍ ബോസ്സ് അയാളെ ശ്രദ്ധിച്ചോ എന്നറിയില്ല.. ഏതായാലും കയ്യിലുള്ള കടലാസുകള്‍ വെച്ച് നീട്ടിക്കൊണ്ടു  പറഞ്ഞു..  മാഷ്‌ ...എനിക്ക് നിന്നോട് സ്വകാര്യമായി അല്പം സംസാരിക്കാനുണ്ട്.
ഒന്ന് നടുങ്ങി .....!
ഇത് പതിവില്ലാത്തതാണ് .. എന്തെല്കിലും പ്രശ്നം ..? അതല്ലെങ്കില്‍ അവധിക്ക് പോയ സമയത്ത് ആരെങ്കിലും  വച്ച പാര...? 
ബാത്ത്റൂമില്‍ നിന്ന് ഫ്രെഷായി അദ്ദേഹം ഇറങ്ങി വരുവോളം അവിടെത്തന്നെ നിന്നു ... മുഖം തുടച്ചു കസേരയില്‍ ഇരുന്നശേഷം ആംഗ്യം കാണിച്ചു.. എന്നോട്, മുന്നിലുള്ള കസേരയില്‍ ഇരിക്കാനായി ...! 
ഇതും ആദ്യത്തെ അനുഭവം .. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ ആദ്യമായി..!!

"മാഷ്‌......
പറയുമ്പോള്‍ ഒന്നും തോന്നരുത്.. നിന്നെക്കുറിച്ച് എനിക്കും ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനമേ തോന്നിയിട്ടുള്ളൂ ..ഇന്നുവരെ.. നിന്റെ ജോലിയില്‍ നീ അജയ്യനുമാണ്.. എങ്കിലും ..."

"ഇത് ഞങ്ങളുടെ രാജ്യമാണ് ..ഇവിടെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലി ഞങ്ങള്‍ക്ക് തന്നെ വേണം .... ആയതിനാല്‍ ...." 

.....................................................

മനസ്സിലായി സാര്‍ ..

മരണം പോലെ എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആ കല്പന കിട്ടിക്കഴിഞ്ഞു ..
ഇരുപത്തിരണ്ടു വര്‍ഷത്തെ എന്റെ പ്രവാസജീവിതം ഇവിടെ  അവസാനിക്കുന്നു....!

കാലുകളില്‍ നിന്ന് മുകളിലേക്ക് ഒരു തണുപ്പ് .. ഒരു തരിപ്പ് പോലെ അരിച്ചു കയറ്റാന്‍ തുടങ്ങി.. 
മരണം .. ഇത്ര വേഗത്തിലോ...വിശ്വസിക്കാനവാതെ ഞാന്‍ കാലുകള്‍ പതുക്കെ വിരലുകള്‍ കൊണ്ടു തൊട്ടു നോക്കി.. 

ഒരു രണ്ടു വര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ .. എല്ലാം വിചാരിച്ചപോലെ ആവുമായിരുന്നു.. !  അല്ലെങ്കില്‍ ആവുമായിരുന്നിരിക്കാം...?


"പക്ഷെ .. .......

ബോസ്സ് തുടര്‍ന്നു  

" നിന്നെ ഞങ്ങള്‍ ഉപേക്ഷിക്കുന്നില്ല .... തല്‍ക്കാലം പുതുതായി തുടങ്ങുന്ന പ്രോജെക്ടിലേക്ക് നിനക്ക് മാറേണ്ടി വരും ..."

അപ്പോള്‍ മുഖത്തേക്ക് പതുക്കെ വീശിയത് സെന്‍ട്രല്‍ എ സീ യുടെ തണുത്ത കാറ്റല്ലായിരുന്നു ...!

പ്രജ്ഞയുടെ പ്രകാശകിരണങ്ങള്‍ തലച്ചോറില്‍ നിലാവ് പോലെ ഒളിചിന്നിയപ്പോള്‍ പറഞ്ഞു : 

നന്ദി സാര്‍ .. ഒരുപാട് നന്ദി.. ജീവിതത്തില്‍ ഞാന്‍ പലതും പ്ലാന്‍ ചെയ്തിരുന്നു.....നന്ദി ...

ബോസ്സിനോട് സലാം പറഞ്ഞു  തിരിച്ചു ആപ്പീസിലെത്തി കസേരയില്‍ മലര്‍ന്നു കിടന്നു ടിഷ്യുപേപ്പര്‍ എടുത്തു മൂക്കിന്മേല്‍ പൊടിഞ്ഞ വിയര്‍പ്പു തുടച്ചു കളഞ്ഞ്  ദീര്‍ഘമായി ഒന്നു നിശ്വസിച്ചപ്പോഴാണ്  ഞാനോര്‍ത്തത്....

എവിടെ എന്റെ വിരുന്നുകാരന്‍ ..... ?

അയാള്‍ അപ്രത്യക്ഷനായിരുന്നു ....!

                                  ********


Tuesday, January 28, 2014

പ്രതീക്ഷ


കാത്തിരിപ്പിന്റെ
വിരസമായ കടവുകളില്‍ 
പ്രതീക്ഷകളുടെ വലനെയ്യുമ്പോള്‍
നിര്‍വൃതിയുടെ നനുത്ത,
തിളങ്ങുന്ന നൂലുകള്‍ കൊണ്ട്
ലംബകങ്ങള്‍ തീര്‍ക്കുന്ന
നെയ്ത്തുകാരന്
വിളിക്കാതെ വന്ന വിരുന്നുകാരനാവുന്നു 
മുള്ളിലുടക്കിയ ചിറകുകളുമായി
വേദനയുടെ ശലഭ സൌന്ദര്യം. 

വിശപ്പിന്റെ ചൂളച്ചൂടില്‍ 
പുകപിടിച്ച മുഖവുമായി 
നീരുവന്ന കാലുകളാല്‍
പാതിവഴി താണ്ടിയെത്തിയ 
കിതയ്ക്കുന്ന യൌവനത്തെ
ഇടംകണ്ണിട്ടു തുറിച്ചുനോക്കുന്നു
ജരാനരകളുടെ വാര്‍ധക്യം !



ഉണര്‍ന്നുയര്‍ന്ന ആവേശം
ആഹ്ലാദത്തിന്റെ മേഘച്ചിറകില്‍
ഉയര്‍ന്നുപറന്നു പോയപ്പോള്‍
എട്ടു ദിക്കുകള്‍ പൊത്തിപ്പിടിച്ചു 
ദിഗ്വിജയം കൊണ്ടാടിയപ്പോള്‍ 
വരാനിരിക്കുന്ന മഴമേഘങ്ങളെ,  
ഒന്നോര്‍ത്തതുപോലുമില്ലത്രേ... !

നിയതിയൊരിടിമിന്നലായി,
പെരുംകൊടുങ്കാറ്റായി
കോരിച്ചൊരിഞ്ഞു വന്നപ്പോള്‍ 
ഉരുളായി,  പെരുംപ്രവാഹമായി
കുത്തിപ്പുഴക്കിയുറഞ്ഞതുള്ളിയ
കടലോളങ്ങളായി,
അഴിഞ്ഞാടിയപ്പോള്‍
അതിലോലമായി നെയ്ത 
തിളങ്ങുന്ന നൂലുകളുടെ സ്വപ്‌നം 
മുറിഞ്ഞുപറിഞ്ഞുപോയതും
നിരാശയുടെ ചതുപ്പില്‍
പുതഞ്ഞുപോയതും.......

ഈ ചതുപ്പിന്‍റെയന്ധകാരത്തില്‍ 
പുതിയ പ്രതീക്ഷകള്‍ 
മുളപൊട്ടിവിരിയുമെന്ന 
പ്രതീക്ഷയുമായി
ഒരു ശിശിരനിദ്രയിലാണെന്നതും
ഒരു പ്രതീക്ഷയാണ്....!

      ********** 

Sunday, November 24, 2013

അസത്യം യാത്രയാവുമ്പോള്‍

അങ്ങനെ ഒരു നാള്‍
സത്യം ഒറ്റക്കായി!
കൊന്നും കലഹിച്ചും
കുലം മുടിച്ചു കളിച്ചു നടന്ന
അസത്യം എന്നെന്നേക്കുമായ്
പടിയിറങ്ങി !

കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ആരായാലും ഇതല്ലേ ചെയ്യൂ..
നിരന്തരം രാപ്പകല്‍
വിളയാടിയിട്ടും
ഒരാളും പോലും
"മതി"...... , "നിര്‍ത്തൂ....."
എന്നൊന്നും പറയാതിരുന്നാല്‍
ആര്‍ക്കായാലും മടുപ്പ് വരില്ലേ ?!
ആത്മഹത്യ ഭീരുത്വമാണെങ്കിലും
ജീവിതം മടുത്താല്‍ ...?
അങ്ങനെ ....
ഒടുവില്‍.....
അസത്യം ആത്മാഹുതി ചെയ്തു !

അതുവരെ
മിണ്ടാതെ
അടങ്ങിയിരുന്ന്
എല്ലാം
കണ്ടുകൊണ്ടിരുന്ന
സത്യം
ഇപ്പോള്‍ തികച്ചും ഏകനായി!
ഇനിയും എല്ലാ ഭാരവും
തനിക്കാണല്ലോ എന്ന സത്യം
ഭീതിയോടെ തിരിച്ചറിഞ്ഞു !

ഹോ...എന്തൊരു നിശ്ശബ്ദത ..!
സത്യത്തില്‍ ഇത് അസഹനീയം തന്നെ..
എന്തെങ്കിലും ശബ്ദിക്കാതിരുന്നാല്‍ ?
മരിക്കാതെ കുഴിച്ചു മൂടപ്പെട്ട
എല്ലാ സത്യങ്ങളും
ഈ ശാന്തിയുടെ ഗഹനതയില്‍
ചുഴിഞ്ഞിറങ്ങി
തകര്‍ന്നുടഞ്ഞലിഞ്ഞു പോവും..!


ഒടുവില്‍
നിവൃത്തിയില്ലാതെ
നിര്‍വികാരതയോടെയാണെങ്കിലും
സത്യം വാ തുറന്നു..!

'ഒരു ചെറു ചൂളമടി'

അങ്ങനെയായിരുന്നു
തുടക്കം ....
ഒരലയായി ..അലയടിയായി
ഒട്ടും പ്രതീക്ഷിക്കാതെ
അതൊരു കാറ്റായി മാറി

കണ്ടില്ലെന്നു പറഞ്ഞവര്‍
കണ്ടു എന്ന് തിരുത്തി !
കേട്ടില്ല എന്ന് പറഞ്ഞവര്‍
കേട്ടു എന്നുമാത്രമല്ല
കേള്‍പ്പിച്ചതും കാണിച്ചതും
രേഖപ്പെടുത്തിയതും
എഴുതിയതും വരച്ചതും
ഒപ്പിട്ടു കൊടുത്തതും
വിളിച്ചതും പറഞ്ഞതും
പറയിപ്പിച്ചതും തിരുത്തിയതും
വാഗ്ദാനം ചെയ്തതും
മോഹിപ്പിച്ചതും
ഇടപാടുചെയ്തതും
ഇടങ്കോലിട്ടതും
സ്വാധീനിച്ചതും ഒളിപ്പിച്ചതും
ഭിഷണിപ്പെടുത്തിയതും
ക്വട്ടേഷന്‍ കൊടുത്തതും
കൊലപ്പെടുത്തിയതും
പണം കൊടുത്തതും
പിടിച്ചടക്കിയതും
പീഡിപ്പിച്ചതും
കിടപ്പറ പങ്കിട്ടതും
കൂട്ടിക്കൊടുത്തതും
കള്ള സാക്ഷ്യം ചൊന്നതും
കള്ളക്കേസുകള്‍ ചമയ്ച്ചതും
അങ്ങനെയങ്ങനെ
അവസാനിക്കാത്ത ഏറ്റുപറച്ചില്‍
തുടരവേ...

കാറ്റു ക്രമേണ ശക്തി നേടി
ഒരു കൊടുങ്കാറ്റായി
പിന്നെപ്പിന്നെ ചുഴലിയായി
മഹാ ശക്തിയായി
ആഞ്ഞു വീശാന്‍ തുടങ്ങിയപ്പോള്‍

അധികാരത്തിന്റെ
കോട്ടകൊത്തളങ്ങള്‍
ഇളകിയാടി
അസത്യം കൊണ്ടു
പണിതുയര്‍ത്തിയ
സിംഹാസനങ്ങള്‍
തകര്‍ന്നു വീണു..

എല്ലാം കണ്ടുകൊണ്ടു
കറുത്ത പോത്തിന്റെ
പുറത്തു കിടന്നാടിപ്പോകുമ്പോള്‍
അസത്യം
ഓരോ തകര്‍ച്ചകളും
ആസ്വദിക്കുകയായിരുന്നു..
പിന്നെ
നിശ്ശബ്ദമായി മൊഴിഞ്ഞു

"എന്റെ ജന്മം സഫലമായി"





Friday, November 8, 2013

ഞാനറിഞ്ഞില്ല...!

നിന്‍
നിശ്വാസത്തിനീണം  
എന്‍റെ  ജീവ താളത്തില്‍
ശ്രുതിചേര്‍ന്നുവെങ്കിലും 
സുഷുപ്തിയുടെ
ചുഴിയാഴങ്ങളില്‍  
സ്വപ്നങ്ങളുടെ
വര്‍ണ്ണനൂലുകളാല്‍ നീ 
മഞ്ഞിന്റെ നിറമുള്ള 
ഉടയാടനെയ്തുവെന്ന്
ഞാനറിഞ്ഞില്ല...!

ആലസ്യത്തിന്റെ
മുലക്കച്ചയണിഞ്ഞ
പുലരിയുടെ
വിളറിയ മാറില്‍ 
മനം മറന്നുറങ്ങാന്‍
നിന്നെപ്പോലെയെനിക്ക്
കഴിയുന്നില്ലല്ലോ ..!

ഇരുളിന്റെയറകളില്‍
കുന്നിമണിമൊട്ടുകള്‍     
എന്റെ ചുണ്ടുകളുടെ 
ഒടുങ്ങാത്ത ദാഹത്തിന്റെ 
വരണ്ട സമതലങ്ങളില്‍ 
ഉരുമ്മിത്തണുത്തതും,
ഞാനറിഞ്ഞില്ല..!

ഇരുണ്ട ഇടവഴികളില്‍
ഉയിരുള്ള നാഗമായ് 
പടമഴിച്ചിഴിഞ്ഞതും 
പുതുമണ്ണിന്റെ മണം
നിന്റെ സിരകളില്‍
പടര്‍ന്നുകയറിയതും
ഞാനറിഞ്ഞില്ല ..!


ഒടുവില്‍, 
നിന്റെ കിനാവിന്റെ
ഉടയാടയഴിഞ്ഞു വീണപ്പോള്‍ 
ചിതറിയ ചിത്രങ്ങളില്‍ 
കിതപ്പോടെ ഞാന്‍ 
എന്നെത്തിരയുകയാണ് ..
                 ****

Wednesday, November 6, 2013

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌ തന്നെ 
എന്നും...

വരുമെന്ന് പറഞ്ഞതല്ലേ? 
കിഴക്ക് നിന്ന് വന്ന 
വിദ്വാന്മാര്‍ കണ്ട 
ദിവ്യനക്ഷത്രം
സാക്ഷ്യമായില്ലേ?
ഒരായുസ്സ് മുഴുവന്‍ 
ഞങ്ങള്‍ കാത്തു വെച്ചില്ലേ...?
വീണ്ടും വരാമെന്ന് പറഞ്ഞു 
പോയതല്ലേ..?
വേട്ടനായ്ക്കള്‍ കടിച്ചു പറിച്ച
കണങ്കാലില്‍,  കുടുങ്ങിയ 
ചങ്ങലക്കണ്ണികള്‍
മോചനം മോഹിച്ചു പോയത്  
നിന്റെ  വാഗ്ദാനം കൊണ്ടല്ലേ..?
അഴിയാത്ത ചങ്ങലകളില്‍ 
ഞങ്ങളുടെ സ്വപ്നങ്ങള്‍ ഇന്നും 
വിറങ്ങലിച്ചു കിടപ്പുണ്ടെന്ന്
നീയറിയുന്നില്ലേ...?
ഒന്നിച്ചു നിന്നാല്‍ 
പൊട്ടിയൊലിക്കുന്ന 
കരുത്തിന്റെ ലാവയില്‍ 
കുരുക്കുന്ന നാമ്പുകള്‍ 
കുളിര്‍ കാറ്റുകൊള്ളുമെന്നു
നീ കണ്ടെത്തിയപ്പോഴും 
ക്ഷമയോടെ ഞങ്ങള്‍ 
കാത്തു കാത്തു നിന്നില്ലേ..?!
പുകക്കുഴലുകള്‍ വിസര്‍ജ്ജിച്ച  
കറുത്ത പുകയില്‍
വേനല്‍ച്ചൂടിന്റെ മിഴിവില്‍  
ഇനിയുമെങ്ങനെ കറുക്കും ?!
ഒന്നിച്ചു നിന്നപ്പോള്‍ 
കണ്ട കിനാവുകള്‍ 
മരീചികകളായി
മറഞ്ഞു പോവുന്നുവോ ?
നമ്മള്‍ ഞാനായി 
പിന്നെ ഞങ്ങളായി 
നിയന്താക്കളായിട്ടും
അവര്‍ പറയുന്നു
കാത്തിരിക്കുക ..!
അതെ, ഞാനും നിങ്ങളും
ഇപ്പോഴും  എപ്പോഴും
കാത്തിരിക്കുകയാണ്...  
ആരെയോ
കാത്തിരിക്കുകയാണ്!

     *****

Monday, October 28, 2013

സൂര്യതപം

നിര്‍മ്മലേ....മുഗ്ധലാവണ്യധാമമേ 
നമ്രമുഖിയായിക്കണ്ടതില്ലല്ലോ നിന്നെ 
വന്നനേരം പാതിയന്ധനായ്ക്കാര്‍മുകില്‍ 
ക്കല്ലോലമാലകള്‍ നീന്തിക്കടന്നു ഞാന്‍ ?!

കണ്ണിമചിമ്മാതുഷസ്സായഹസ്സായി 
യുമ്മവെച്ചുജ്ജ്വലതേജസ്വിയാക്കി ഞാന്‍
പൊന്നിന്‍ കതിരൊളിത്തൂവലാല്‍ നിന്മേനി
മിന്നിത്തിളങ്ങുന്നരുണിമകണ്ടുഞാന്‍

കര്‍മ്മകാണ്ഡം കരിന്തിരിയാകവേ 
ഇന്നുമെന്നുമെന്‍ സന്ദേഹമായിനീ 
വെണ്ണിലാവാപിതന്‍ തീരത്തുതിങ്കളാല്‍
ഉണ്‍മതേടുന്നവോ ഉന്മാദിയാവുമോ?

(പെയിന്റിംഗ് കടപ്പാട് : സുഹറ ചാലില്‍ )

Wednesday, October 23, 2013

ഞാനുണ്ടായിട്ടും......

ഇന്നലെ നീ 
കുറിച്ചിട്ട വരികളില്‍ 
മധുരത്തില്‍ പൊതിഞ്ഞ
ഒരല്‍പ്പം കയ്പ്പുണ്ടെന്നു
ഞാനറിഞ്ഞില്ല.
ഞാനുണ്ടായിട്ടും
ഏകാന്തതയുടെ
പായല്‍ച്ചതുപ്പില്‍
കയ്പും ചവര്‍പ്പും
നുണഞ്ഞു കൊണ്ടിരുന്നതും,
സന്ധ്യയുടെ നെറ്റിയില്‍
സിന്ദൂരം ചാര്‍ത്തി
പകല്‍ പടിയിറങ്ങുമ്പോള്‍
നിന്റെ മൌനം
രാവിന്‍റെയുറക്കം കെടുത്തിയതും,
മഴയാല്‍ കുതിര്‍ന്ന ഭൂമിക്കു
നിന്റെ കണ്ണുനീര്‍ത്തുള്ളികള്‍,
ഒരു ഭാരമായി മാറിയതും,
നിലാവ് കാണാന്‍ കൊതിച്ചുപോയ
കറുത്ത ആകാശത്തില്‍
ഒരു വെള്ളിടിപോലെ
പ്രതീക്ഷകള്‍ കെട്ടുപോയതും,
നിനക്കായി മാത്രം പുലരുന്ന
ഉഷസ്സിന്റെ നിര്‍മ്മാല്യം
അണിയാനാവാതെപോയതും.....

ഞാനുണ്ടായിട്ടും
നീയെന്നെയറിയാതെ
അലയുകയാണെന്നും
ഇന്ന് നീയറിയുക !
*****

Monday, September 9, 2013

അനുതാപം

ഇറവെള്ളമിറ്റുന്ന കോലായി വക്കിലായ്‌ 
ചിറി തുറന്നീച്ചകള്‍ മുരളുന്ന മൂക്കുമായ്‌
വിറപൂണ്ടു കുന്തിച്ചിരിക്കുന്നു, കൌതുകം
വിരിയുന്ന കണ്ണുകള്‍ പതിയെത്തുറന്നിവള്‍

അറിയില്ല ബാല്യത്തിലറിയേണ്ട വിദ്യകള്‍
 ഗുരുവില്ല കൂട്ടുകാരതുമില്ലതറിയുവാന്‍
ഇരവേത് പകലേതതറിയാതെ നാളുകള്‍
ഇരതേടിയണയുന്നു വിടപറഞ്ഞകലുന്നു.

അകലെയാവയലിന്റെ
യരികത്തു തുമ്പികള്‍
പുതുമോടിയണിയുന്ന 
വെയിലില്‍ക്കളിക്കവേ
കൊതിയുണ്ടിവള്‍ക്കെന്നു 
തിരിയുന്നു, 
ചുണ്ടിലെയുമിനീരു
തേനായിയൊഴുകുന്ന വേളയില്‍ ..

അറിയില്ലിവള്‍ക്കിന്നു 
ലോകമെന്തെന്നതും
അറിവുകള്‍ നുണയുന്ന 
വിദ്യാലയങ്ങളും
കനവുകള്‍ പൂക്കുന്ന ചങ്ങാതിവട്ടവും
നിനവുകള്‍ പുകയുന്ന ജീവിതച്ചന്തയും !

കരുണയെത്തിരയുന്ന 
നിറകണ്ണുമടയുന്നു
ഒരു കടല്‍ത്തിരപോല്‍ 
ചുടുനീരുചൊരിയുന്നു
ഒടുവിലായൊരുനാളു വരുമെന്നുകരുതുന്ന
അരവിരല്‍ത്തുമ്പിനായ്‌ പരതിത്തളരുന്നു..

കടലാസു വഞ്ചികള്‍ 
പോലെയീ ജീവിതം
കടവുകള്‍ താണ്ടുന്നലിഞ്ഞുലഞ്ഞഴിയുന്നു
അറിയുന്നുവോ നിങ്ങളിവിടെയീ ലോകത്തിലറിയാത്ത ജന്മങ്ങളൊരു പാടുപിടയുന്നു..!

അതിരുകളില്ലാത്ത കരുണക്കടലിന്റെ
അരികത്തു പൂകുവാന്‍ ദുരമൂത്തു മന്ദിരം
പണിതുയര്‍ത്തീടുന്ന പരിവാരസംഘമേ
അണയില്ല നിങ്ങളാ തീരത്തൊരിക്കലും .!

നടുവിരല്‍ നീട്ടിയീപ്പാതിബാല്യങ്ങളെ
അരുമകളായി വളര്‍ത്തുവാനായുസ്സു
മുഴുവനും നേദിച്ച മര്‍ത്യദൈവങ്ങള്‍ക്കു
തണലായി മാറട്ടെയോരുനേരമെന്കിലും
മഴപോയി വെയില്‍മഞ്ഞപ്പുടവയുടുത്തോരീ
മലര്‍വാടി മേയുന്ന നിറവര്‍ണ്ണ ശലഭമായ്‌
നറുകോടിയുടയാടയണിയുന്ന പിഞ്ചിളം
മനതാരിലുയരുന്നു മിഴിവാര്‍ന്ന കനവുകള്‍ !
പല നിറക്കൂട്ടുകള്‍ ചാലിച്ച നിനവുകള്‍ !

                          ******

Tuesday, August 20, 2013

മരണമേ ....

"മരണമേ നിന്നെ ഭയമില്ല,
മറിച്ച് നിനക്കാണ് ഞങ്ങളെ ഭയം" 

പൊക്കിള്‍ക്കൊടി
മുറിഞ്ഞപ്പോള്‍ മുതല്‍ 
ശ്വാസനിശ്വാസങ്ങള്‍ക്കിടയിലെ 
നിമിഷാര്‍ദ്ധമൌനത്തിന്റെ
നേരിയ വിടവില്‍
അള്ളിപ്പിടിക്കാന്‍ ശ്രമിച്ച്,
അമ്മയുടെ കണ്ണീരിലൂറുന്ന 
സ്വകാര്യ ദുഖങ്ങളിലേക്ക് 
ഒളികണ്ണിട്ടു നോക്കി,
വിറച്ചു പുതച്ചുറങ്ങുന്ന 
പനിക്കിടക്കയിലേക്കു
തുറിച്ചു നോക്കി,
ദ്വാരം വീണ ഹൃദയത്തിന്‍റെ
താളാവതാളങ്ങളെ  ആസ്വദിച്ച്,
ഒട്ടിയ മുലക്കണ്ണുകളിലും 
ഈച്ചയാര്‍ക്കുന്ന ചുണ്ടുകളിലും
പറ്റിച്ചേര്‍ന്നിരുന്ന് നീ
ഞങ്ങളെ പേടിപ്പിക്കാന്‍ 
പാടുപെട്ടിരുന്നു..!
കാരാഗൃഹങ്ങളുടെ 
നരച്ചഭിത്തികളില്‍
ചുവന്ന ചായങ്ങളാല്‍
ചുവര്‍ചിത്രങ്ങള്‍ വരക്കുമ്പോഴും
സാമ്രാജ്യമോഹങ്ങളാല്‍
കത്തിയമരുന്ന കുടിലുകളില്‍
പുകയുന്ന എല്ലിന്‍കൂടുകള്‍
ചാരമായ് ഒടുങ്ങുമ്പോഴും 
നീ ചിരിക്കുന്നത് കണ്ടിട്ടുണ്ട് !
മാനവികതയുടെ ആട്ടിന്തോലണിഞ്ഞ് 
സമാധാനത്തിന്റെ മാന്‍പേടകളെ
വേട്ടയാടുന്ന നിന്റെ ധാര്‍ഷ്ട്യം 
ഞങ്ങളെ ഭയപ്പെടുത്തുന്നില്ല 
എന്നാല്‍
എത്രയോ കാലമായ്‌
നീ ഭയപ്പെടുത്തുന്ന ഞങ്ങള്‍
നിന്റെ ഭയമായി മാറുന്നത്
ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു.!

"മരണമേ നിന്നെ ഭയമില്ല,
മറിച്ച് നിനക്കാണ് ഞങ്ങളെ ഭയം" 

( കലാപഭൂമിയില്‍ മരിച്ചു വീണ ഹബീബ അഹ്മദ് അബ്ദുല്‍ അസീസിനു സമര്‍പ്പണം )

Saturday, August 10, 2013

Burial

Yesterday she died...

We burried it today... 

Let us start tomorrow 

With another sparkling story... 

The boat is still ashore

Waiting for our anxiety!

Heavy footsteps of soldiers, 

Are approaching the graveyard 

Dumping down the memories

Forever from the scene...!                                                                    

                              ****