Sunday, April 14, 2013

മേടപ്പക്ഷി , അന്നും ഇന്നും

അച്ഛന്‍ കൊമ്പത്ത്, 
അമ്മ വരമ്പത്ത്,
മക്കള് ചാരത്ത് , 
ചൂടി കൊന്നപ്പൂ , 
പാടി ചെമ്പോത്ത്
വിത്തും കൈക്കോട്ടും,
എത്താറായല്ലോ 
തക്കം നോക്കാതെ 
വെക്കം വന്നോളൂ
കൊത്താറായല്ലോ..
മണ്ണിനെ, മുത്താറായല്ലോ 

***

അച്ഛന്‍ കമ്പത്ത്
അമ്മ വിദേശത്ത്
മക്കള് തേനിയില്
വാടിയ കൊന്നപ്പൂ..
ചൂടിലുണങ്ങുന്നു
വിത്തും കൈക്കോട്ടും
പത്തായപ്പുരയില്‍ 
മൊത്തം കച്ചവടം
കത്തിക്കേറുന്നു
വെള്ളരി വാങ്ങണ്ട
നിറപറ വേണ്ടല്ലോ
നല്ക്കണി കാണിക്കാം 
കണ്ണ് തുറന്നോളൂ 
ടി വി ക്കോവിലിലെത്തുമ്പോള്‍ 

****

Friday, March 22, 2013

കണ്ണുകള്‍ അടയാതെ വെക്കുക


നീ നിന്റെ കണ്ണുകള്‍ അടയാതെ വെക്കുക ..
കനലായെരിഞ്ഞതാം  കഥകള്‍ നീയോര്‍ക്കുക 

കരിവീട്ടിയുടലുള്ള അടിയാച്ചെറുക്കനെ
ചളികൂട്ടിയന്തിക്കുമടവീണചിറയിലിട്ട-
ണതീര്‍ത്തകേമന്‍റെ ചതിനീമറന്നുവോ? 

മംഗല്യരാവിലപ്പുല്‍പ്പായ മെത്തയില്‍ 
മണവാളനറിയേണ്ടമലരിന്റെ കൌതുകം 
മുതലാളിയറിയുവാൻ ഗതി വന്നതെങ്ങനെ? 

അരിവാളുകൊണ്ടവളഴകുള്ള കൊങ്കകള്‍ 
അരിയുന്നു, ഇലയിലിയിട്ടധികാരിയിങ്കലേക്കണയുന്നു,
മൊഴിയുന്നു... 
"കരമേറ്റെടുക്കുവാന്‍ ഇനിയില്ല...മാറിടം" !

കത്തുന്നവെയിലത്തുമഴിയുംനിലാവത്തും 
അകത്തമ്മമാരെ നുകത്തിന്നു പൂട്ടിയിട്ടുടയോന്റെ
പാടങ്ങളോരോന്നുമുഴുതു മറിച്ചതുമോര്‍ക്കുക.

പതിരൊക്കെ മാറ്റിയളന്നിട്ട നെല്ലിന്റെ 
പാട്ടം വടിക്കുന്ന കങ്കാണി മൂപ്പനെ  
പറവടിക്കോലിനാല്‍ പണിതീര്‍ത്തതോര്‍ക്കുക.











കഥകള്‍...,...കടുംതുടികൊട്ടുന്ന വഴികളില്‍
കരവിരുതു വിളയുന്ന വയലുകള്‍ ചോമന്റെ
കതിരുകള്‍ നിറയുന്ന മനമായ് പ്രതീക്ഷയായ്‌.,.....(?)

ഒരുപാടു ദൂരം നടന്നു നാം സന്തതം,  
തുടിയൊച്ചകേള്‍ക്കാതെയാവുന്നു, കാണുന്നു 
അരുതാത്ത കാഴ്ചകകള്‍ നിത്യം നിരന്തരം..!

ഇടതൂര്‍ന്ന കാടുകള്‍ മരുഭൂമിയായതും 
ഇടപാടുചെയ്തവര്‍ ശതകോടി കൊയ്തതും
ഇടപടാന്‍ ചെന്നവര്‍ കുരുടരായ്പ്പോയതും 

മഴയില്ല ,മണലില്ല, നീരില്ല, നേരില്ല 
അകവും പുറവും കറുപ്പും വെളുപ്പമായ്
അടിവേരുപോലും മുറിക്കുന്ന സ്വാര്‍ത്ഥത..!

കടമെടുത്താദ്യത്തെ വിളയിട്ട കര്‍ഷകന്‍
മുടിയുന്ന പലിശയും ഇടിയുന്ന വിലകളും 
ഒടുവില്‍ക്കഴുമരം തനിയേ വരിക്കുന്നു ..

അരുമക്കുരുന്നിനെ  വില്‍ക്കുന്നൊരമ്മയും
ലഹരിക്കയങ്ങളില്‍, മൃഗമായി മാറിതന്‍
മകളെപ്പിഴപ്പിക്കുമച്ചനും മാന്യനായ്..!

ധര്‍മ്മിഷ്ടരാവും  പുരോഹിതസ്രേഷ്ട്ടരും
ധര്‍മ്മം വെടിഞ്ഞിട്ടു കാമാര്‍ത്തിയാലിന്നു
കൊന്നു തള്ളിപ്പിന്നെ  കള്ളസാക്ഷ്യം ചൊന്നു 

"ഉന്നതര്‍"," തിന്നിട്ട ഉച്ചിഷ്ടമെത്തയില്‍ 
നിന്ദിതര്‍ ശയനപ്രദക്ഷിണം ചെയ്യുന്നു
ഉന്നതം ഭരതന്റെ സാമ്രാജ്യമോഹങ്ങള്‍ !

തൊഴില്‍ തേടിയുഴറുന്ന അറിവിന്റെ ഭാരവും 
വഴിതേടിയലയുന്ന യുവതയും ലഹരിയും 
മഴവില്ലു വിരിയുന്ന പുതുചക്രവാളവും ..

ഖജനാവു ചോര്‍ത്തുന്ന അഴിമതിക്കഥകളാല്‍
നിറയുന്ന വളരുന്ന ദേശീയപൈതൃകം 
ഉടുമുണ്ടു വീണ്ടും മുറുക്കുന്ന പൊതുജനം !

പല ജാതി പല ദേശ പല വര്‍ഗ്ഗ ചിന്തകള്‍ 
എരിതീയിലെണ്ണ പകരുന്ന സംഘങ്ങള്‍ 
അരുതെന്നു പറയാത്ത നീതിപീഠങ്ങളും..!

എവിടെയാണിനിയെന്റെ അവസാന രക്ഷകര്‍,
കരയുന്നയമ്മതന്‍ അഭിമാന മോചകര്‍,
ഒരുനാള്‍ തിരിച്ചെത്തുമടിമതന്‍ നായകര്‍ ?

നീ നിന്റെ കണ്ണുകള്‍ അടയാതെ വെക്കുക ..
കനലായെരിഞ്ഞു കൊണ്ടണയാതിരിക്കുക... 

                           ****

Saturday, March 9, 2013

ഞാനാരാവണം....?


ഞാനാരാവണമെന്നാണ്
ഞാനാലോചിക്കുന്നത് ..!

അച്ഛനായാല്‍ ഞാനെന്റെ മോളെ
മദ്യലഹരിയില്‍ വേട്ടയാടും..
മോള്‍ക്ക്‌ അച്ഛന്റെ കുഞ്ഞു പിറക്കും !

അമ്മയായാല്‍ ഞാന്‍ മോളെ,
അറുപതു വെള്ളിക്കാശിനു വേണ്ടി
അങ്ങാടിയില്‍ വിറ്റു വെറ്റില വാങ്ങി മുറുക്കും !

ആങ്ങളയായാല്‍ ഞാന്‍ പെങ്ങളെ
മൈസൂര്‍ച്ചേരികളിലെ മണവാളന് വിറ്റ്
കാമുകിയുടെ വീട്ടിലേക്കു വണ്ടി വിളിക്കും

അമ്മാവനായാല്‍ ഞാന്‍ മരുമകളെ
ഒറ്റക്കുകിട്ടിയാല്‍ അനുഭവിക്കും, പിന്നെ
കൊന്നു കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയും

സഹോദരീ ഭര്‍ത്താവായാല്‍ ഞാന്‍
ഊമയായ ഭാര്യാസഹോദരിയെ
നിശ്ശബ്ദനായി നശിപ്പിച്ചു കൈകഴുകും

അധികാരം കൈയിലുള്ള ഞാന്‍
സൂര്യതേജസ്സ് പങ്കിട്ടു നിരപരാധിയെന്ന്
നിയമംകൊണ്ട് എഴുതിപ്പിക്കും

നാടുഭരിക്കുന്ന ജാരന്‍ ഞാന്‍
ഭാര്യയുടെ കൈവിരലാലെന്‍
കവിളില്‍ പാടുകള്‍ കോറിയിടും

ദേശാഭിമാനിയാം ഭരതപുത്രന്‍ ഞാന്‍
അച്ഛനെ വെട്ടി അമ്മയെ സാക്ഷിയാക്കി
കൊച്ചിളംകുഞ്ഞിനെ പച്ചയ്ക്ക് തിന്നു തീര്‍ക്കും

ഞാനാരാവണം എന്നെനിക്കറിയില്ല
ആരെങ്കിലും വഴികാട്ടുമോ
ഞാനാരാവണം എന്ന് വരച്ചു കാട്ടുമോ..?

*****

Wednesday, March 6, 2013

അമരന്‍:


നീ മൂന്നാമനായി വന്നു..

ഒന്നാമന്‍,

വസന്തത്തിന്‍റെ ഇടിമുഴക്കമായിവന്നു,

ഇയ്യാംപാറ്റ പോലെ 

പ്രതിരോധത്തിന്റെ അഗ്നിനാളങ്ങളില്‍

മലയിടുക്കില്‍ കരിഞ്ഞു പോയി

രണ്ടാമന്‍,

ഒരു ലോകത്തിന്റെ സ്വപ്‌നങ്ങള്‍

മുഴുവന്‍ സഞ്ചിയിലാക്കി

വേട്ടയാടുന്ന കഴുകന്റെ

ചോര വറ്റാത്ത നഖങ്ങളില്‍പ്പെടാതെ

ബഹുദൂരം സഞ്ചരിച്ചു.

ഒടുവിലൊരിക്കല്‍

നീ തളര്‍ന്നു വീഴുമ്പോള്‍

കഴുകനും തളര്‍ന്നു പോയിരുന്നു.

മൂന്നാമന്‍,

ഒരഗ്നിസ്ഫുലിമ്ഗമായി,

നരച്ച ചക്രവാളത്തില്‍

അങ്കം കുറിച്ചപ്പോള്‍,

കോട്ടകൊത്തളങ്ങള്‍ വിറച്ചു !

കല്ത്തൂണുകള്‍ ഇളകിയാടി

പ്രതീക്ഷയുടെ വെള്ളിനക്ഷത്രം

കിഴക്കുനിന്നും വിദ്വാന്മാര്‍

അടയാളം വെച്ച് നടന്നപ്പോള്‍

ഇരുട്ടിന്റെ കാവല്‍ക്കാര്‍

കാല്‍വരിക്കുന്നില്‍

കുരിശു മലകള്‍ തീര്‍ക്കുകയായിരുന്നു.

ഒടുവിലിന്നു നീ എരിഞ്ഞടങ്ങുമ്പോള്‍

അന്ധകാരപര്‍വങ്ങള്‍ക്കമേല്‍

ഒരു സ്വര്‍ണ്ണ താരകമായ്‌

അമരത്വം പൂകിയിരുന്നു...

ആയിരം നക്ഷ്ത്രങ്ങള്‍ക്ക് നീ

രക്ത ശോഭയേകിയിരുന്നു..!

****

Tuesday, February 26, 2013

പളുങ്കുപാത്രം

മരുഭൂമിയുടെ,

വരണ്ട നിശ്ശബ്ദതയില്‍,
നരകത്തിന്റെ പാറക്കെട്ടുകളില്‍,
വീണുടയുന്നു...പളുങ്കുപാത്രം!

ആകാശനീലിമ
ആദ്യമായ്കാണുന്ന കണ്ണുകളില്‍
വിരിഞ്ഞുതളിര്‍ത്ത കൌതുകം 
വര്‍ണസ്വപ്നങ്ങളുടെ
നറുനാമ്പുകളില്‍  
വീഴാനൊരുങ്ങിനിന്ന
ഒരു ഹിമബിന്ദു..
ചത്ത പകലിന്റെ
നിറം കെട്ട നെറ്റിയിലെ
മായാനൊരുങ്ങുന്ന
സിന്ദൂരരേഖകള്‍.....
എരിഞ്ഞുതീര്‍ന്ന കനലിന്റെ
കണ്ണിലെ മരണത്തിളക്കം..
മൃതിരാഗം  മൂളുന്ന തണുത്തകാറ്റിന്റെ
ആലിംഗനങ്ങളില്‍
ഞെരിഞ്ഞമര്‍ന്ന തീനാളങ്ങള്‍

വിടവാങ്ങുന്ന നിമിഷങ്ങളുടെ 
ഗദ്ഗതങ്ങളില്‍ ഉഴറി വീഴുന്ന
രാത്രിയുടെ മൌനരോദനം..
പ്രതീക്ഷകളുടെ  പ്രഭാതങ്ങളില്‍ 
പടം പൊഴിക്കുന്ന യൌവനം.
ഉണ്മയുടെ ഉയിരില്‍ 
നിറയുന്ന പാനപാത്രങ്ങളില്‍
നുരയുന്ന ജീവിതം...
ഒടുവില്‍ .......
നരകത്തിന്റെ കാവല്‍ക്കാര്‍
മയക്കം തുടങ്ങുമ്പോള്‍ 
വിസ്മൃതിയുടെ
അനന്ത തീരങ്ങളില്‍
എവിടെയോ വീണുടയുന്നു
ഒരു പളുങ്കുപാത്രം...!
തിരിനാളമണഞ്ഞുപോയ
ആ... പളുങ്കുപാത്രം !

           ******

Sunday, February 17, 2013

വിധുരന്‍


ചുടു നെടുവീര്‍പ്പുകള്‍ ഞെട്ടറ്റു വീഴുന്നു 
ചടുലമായ്‌ സജലമാം കണ്ണിമകളടയുന്നു 
ഉടയോന്റെ കോടതിപ്പടികള്‍ വിറക്കുന്നു 
ഉടവാളുമായെന്റെ മരണം രമിക്കുന്നു 

അരുതാത്തെന്തു ഞാന്‍ ചെയ്തുവെന്നറിയില്ല  
ഇരവിന്റെ കാവുകള്‍ ചിക്കിച്ചികഞ്ഞതോ..!
വയറിന്റെ വിളികേട്ടു മക്കളെപ്പോറ്റുവാന്‍
ഇരതേടിയാസ്ഥാനനഗരം വരിച്ചതോ..?

മധുരമെന്‍  ഗ്രാമത്തിനധരം മറന്നിട്ടു
നഗരം രുചിച്ചെന്‍റെ വിധിയെപ്പഴിച്ചു ഞാന്‍  
ഇരവും പകലുമെന്‍ കൊറ്റിനായ്‌പ്പുതുമണ്ണു
പരതിച്ചികഞ്ഞതോ വിധുരനായ്ത്തീര്‍ന്നതോ..?

ദുരമൂത്ത കശ്മലര്‍ കാവുകള്‍ തീണ്ടിയോര്‍ 
കടലില്‍ മഴക്കെവിടെ കാവെന്നു ചൊന്നവര്‍
ഇടതൂര്‍ന്ന നഗരത്തിനത്യുന്നതങ്ങളില്‍ 
സുഖിയരായ് അടിയാന്റെയുയിരൂറ്റിവാഴുന്നു  

എവിടെഞാനിരതേടുമിന്നെന്റെമക്കള്‍ക്കു
എവിടെഞാനഴലിന്നു നിഴല്‍തേടിയെത്തിടും?
ഉടലോടെ സ്വര്‍ഗ്ഗംവരിക്കുവാന്‍ കഴിയുമോ 
അടരാടി മൃത്യുവെപ്പുല്കിയാലെങ്കിലും..?
                     
                           *******

Thursday, February 14, 2013

അമ്മ നൊമ്പരം


നൊന്തുപെറ്റമ്മതന്‍ മാറിലുറങ്ങുന്ന
കുഞ്ഞിളം പൈതലെക്കട്ടെടുത്താല്‍ .
നൊമ്പരം കൊണ്ടവള്‍ തട്ടിത്തകര്‍ക്കു
മേതംബരം വാഴുന്ന രാജനേയും.

പൊണ്ണനുറുമ്പുതൊട്ടാനയുമീച്ചയും 
വണ്ണം പെരുത്തതിമിംഗലവും
പെണ്ണല്ല യുണ്ണിക്കു ജന്മംകൊടുക്കുകില്‍  
മണ്ണിലും വിണ്ണിലുമമ്മതന്നെ...

അമ്മതന്‍ സ്നേഹം നശിക്കില്ലോരിക്കലും  
യമ്മിഞ്ഞപ്പാലിന്‍ വിശുദ്ധി പോലെ..
അമ്മതന്‍ ശൌര്യം ശമിക്കില്ലൊരിക്കലും 
അമ്മധരിത്രിതന്നുണ്‍മ്മയോളം 

കണ്ണിണ കത്തിച്ചോരീറ്റപ്പുലിയായി
ഉണ്ണിയെത്തേടിയലയുമെന്നും 

അവള്‍  ഉള്ളിണതേടി.. അലയുമെന്നും..
                               ****

Saturday, February 2, 2013

അസ്ഥിച്ചിരി..


അസ്ഥി,...!
ഒരസ്ഥിമാത്രം മതി 
കാലം കുപ്പയിലേക്ക്
ചവച്ചു തുപ്പിയ 
വെന്ത മാംസത്തിന്റെ കഥകള്‍ 
നഗ്നലോകത്തോട്
വിളിച്ചു പറയാന്‍,
അതേറെ വൈകിയാണെങ്കിലും!

ഇരതേടി
അവര്‍ കൂട്ടമായല്ല
ഒറ്റതിരിഞ്ഞു വന്നപ്പോള്‍,
ഓടിയൊളിക്കുവാന്‍
പ്രാണഭയമല്ലാത്ത
മറ്റു മാളങ്ങളില്ലാതെ,
അലിവു തേടി,
ഓരോ വേട്ടാളന്‍റെയും 
കണ്ണുകളിലുറ്റു നോക്കി
യാചിച്ചപ്പോള്‍,
നിര്‍വികാരത 
നിസ്സഹായതയായ്‌  
കണ്ണിലെണ്ണയൊഴിച്ച്
ഇരയെ കാത്തു സൂക്ഷിച്ചപ്പോള്‍,
വെന്തു പാകമാവുന്ന
മാംസ ഗന്ധം,
പുറത്തു കാത്തു നിന്നവര്‍ 
നുണഞ്ഞിറക്കുകയായിരുന്നു..!

തിന്നു മടുത്തപ്പോള്‍ 
ബാക്കി വന്ന മാസം 
വേട്ടനായ്ക്കള്‍ക്ക് 
വലിച്ചെറിഞ്ഞു കൊടുത്തതും 
വേട്ടക്കാരുടെ പൊയ്മുഖങ്ങള്‍ 
അഴിയാതിരിക്കുവാനായിരുന്നു. 
കൊന്നാല്‍ പാപം തിന്നാല്‍ തീരും 
എന്നല്യോ പഴമൊഴി ..
എന്നാല്‍ 
കൊന്നില്ലെങ്കിലോ..?

വേട്ടനായ്ക്കള്‍  വലിച്ചെറിഞ്ഞ 
അസ്ഥിക്കഷ്ണങ്ങളില്‍ 
മണ്മറഞ്ഞു പോയ ഒന്ന്,  
ഓര്‍മ്മയുടെ ചാരം നീക്കി 
നമ്മെ നോക്കി ചിരിക്കുന്നു..
അസ്ഥിയുടെ പുഞ്ചിരി...!
ആരെയോ അസ്വസ്ഥമാക്കുന്ന
അസ്ഥിച്ചിരി... 

            

Monday, January 7, 2013

പീഡനത്തിന്റെ നാള്‍വഴി



ഇന്നലെകളുടെ
ഇടനാഴികളിലെങ്ങും 
പീഡനങ്ങള്‍ 
തുടര്‍ക്കഥയായിരുന്നു ..

പ്രാകൃതരില്‍
പൌരുഷമായിരുന്നു 
ഗോത്രങ്ങളില്‍ 
കുലമഹിമയായിരുന്നു 
അടിമത്വത്തില്‍ 
അധീശത്വമായിരുന്നു 

നാടുവാഴിത്വത്തില്‍ 
മൃഗയാവിനോദമായിരുന്നു 
യുദ്ധങ്ങളില്‍ 
പ്രതികാരമായിരുന്നു 
നാട്ടുരാജ്യങ്ങളില്‍ 
ദേവദാസ്യമായിരുന്നു
ചക്രവര്‍ത്തിമാര്‍ക്ക് 
ലീലാവിനോദമായിരുന്നു
പുരോഹിതര്‍ക്ക് 
പുണ്യകര്‍മ്മമായിരുന്നു
മതസംസ്ഥാപനത്തില്‍ 
പ്രതിരോധമായിരുന്നു 
അധിനിവേശത്തില്‍ 
അടവുകളായിരുന്നു 
മുതലാളിത്തത്തില്‍ 
കച്ചവടമായിരുന്നു 
ആഗോളവല്ക്കരണത്തില്‍ 
ലഹരിയുടെ 
ലോക ജാലകങ്ങള്‍
മലര്‍ക്കെ തുറന്നു 
വെയ്ക്കുമ്പോള്‍
സ്ഥിതിസമത്വം പുലരുന്നു. 
പെണ്ണിറച്ചിയുടെ സ്വാദ്‌ 
മാധ്യമങ്ങള്‍ 
ചൂടോടെ വിളമ്പുമ്പോള്‍ 
ആസ്വാദനം 
ജനകീയമാവുന്നു ..
പ്രതിഷേധവും 
ആസ്വാദ്യമാവുന്നു !

Sunday, January 6, 2013

9- മൂന്നാം ക്ലാസ്‌

"മൂന്നാം  ക്ലാസ്സില്‍ കോയസ്സന്‍മാഷാണ് ...

"വിരലുകള്‍ക്കിടയില്‍ ചെറിയ കല്ല്‌ ഒളിപ്പിച്ചുവെച്ചു തലയ്ക്കു കുത്തും" 

തടിച്ചു കറുത്ത നാലാം ക്ലാസ്സുകാരി കുറിഞ്ഞിയാണ് കുട്ടികളെ പറഞ്ഞു പേടിപ്പിക്കുന്നത് ..രണ്ടില്‍ നിന്നും മൂന്നിലേക്ക് ജയിക്കരുതേ എന്നായിരുന്നു ബാവുട്ടന്റെ അന്നത്തെ പ്രാര്‍ത്ഥന..!

സത്യമായിട്ടും ആ കിഴുക്കു കൊള്ളാത്തവര്‍ വിരളമായേ മൂന്നാം തരം കഴിഞ്ഞു കടന്നു പോയിട്ടുണ്ടാവൂ ..

പ്രാര്‍ത്ഥന ഫലിച്ചില്ല ...കൊല്ലപ്പരീക്ഷക്ക്  കേട്ടെഴുത്തിനു സ്ലേറ്റില്‍ പത്തില്‍ പത്തും വാങ്ങിത്തന്നെ ജയിച്ചു..
പത്തില്‍ ഏഴ്  കിട്ടിയ ഹെട്മാസ്റ്റ രുടെ മകന്‍ ഫിലിപ്പോസ് വാവിട്ടു കരഞ്ഞപ്പോള്‍ കണ്ണിചൂരലുമായി മുണ്ടിന്റെ ഒരറ്റം പൊക്കിപ്പിടിച്ച് വരാന്തയിലൂടെ നടക്കുകയായിരുന്ന ഹെഡ്‌മാഷ്‌ രണ്ടാം ക്ലാസ്സിലേക്ക് തലയിട്ടു നോക്കി ......
അത് കണ്ട ആലിക്കുട്ടി മാഷ്‌ അവന്റെ സ്ലേറ്റ് വാങ്ങി ഏഴിന്റെ തല മായിച്ചു അപ്പുറത്തൊരു പൂജ്യമിട്ടു പത്താക്കി കൊടുത്തു......!അവന്‍ കരച്ചില്‍ നിര്‍ത്തി..കുപ്പായത്തിന്റെ തലപ്പുകൊണ്ട് ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചു മാറ്റി...

അവധിക്കാലം കഴിഞ്ഞു സ്കൂള്‍ തുറക്കാറായി.. ദിവസം കഴിയും തോറും ബാവുട്ടന് ആധി കൂടിക്കൂടി വന്നു ..

തലപ്പൊയിലില്‍ വൈകിട്ട് റബ്ബര്‍ പന്ത് കളിക്കാനെത്തുന്ന മുതിര്‍ന്ന കുട്ടികള്‍ കോയസ്സന്‍മാഷുടെയും വേലായുധന്‍ മാഷുടെയും ക്രൂരകൃത്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നത് കേട്ട് ബാവുട്ടന്‍ ഒന്ന് കൂടി ഭയന്നു..
നാലാം ക്ലാസ്സിലെ കുട്ടികള്‍  വേലായുധന്‍മാഷിന്റെ  ചൂരല്‍ കഷായം കുടിച്ച് ഏങ്ങലടിച്ചു കരയുന്നത്  ബാവുട്ടന്‍ പലപ്പോഴും കണ്ടിട്ടുമുണ്ട് ...

സ്കൂളില്‍ പോകാതെ കഴിക്കുവാന്‍ എന്താണ് മാര്‍ഗ്ഗമെന്നായി പിന്നെ ചിന്ത ...ഇനിയും രണ്ടു ദിവസം മാത്രം !
പുത്തന്‍ നിക്കറും കള്ളി ഷര്‍ട്ടും തേച്ചു മടക്കി വെച്ചിരിക്കുന്നു അലമാരിയില്‍ ...അലമാര തുറക്കുമ്പോള്‍ തന്നെ ഭയമാണ്.. ഉടുപ്പുകള്‍ കാണുന്നതും ..
ഒടുവില്‍ ആ ദിവസവും വന്നു.. 
നേരം പുലര്‍ന്നിട്ടും ഉറക്കമുണരാതെ കമിഴ്ന്നുകിടന്നു..
പലതവണ വിളിച്ചുണര്‍ത്തിയ ഉമ്മയോട് വയറുവേദനയാണെന്ന് പറഞ്ഞു വയറില്‍ കൈകളമര്‍ത്തിവീണ്ടും കമിഴ്ന്നു കിടന്നു ..

പ്രതീക്ഷിച്ചതു പോലെ അടുത്തത് ഉപ്പയുടെ ഊഴമായിരുന്നു ..

" ബാവുട്ടാ... ' 

ഒരൊറ്റ വിളിയെ ഉണ്ടായുള്ളു ...ഞെട്ടി യെഴുന്നേറ്റു കിണറ്റു കരയിലേക്ക് ഓടി ..ഇല്ലെങ്കില്‍ ഉറപ്പാണ് അടുത്തത് ചന്തി പൊള്ളുന്ന ഒരടിയായിരിക്കും ...

മുക്കിയും മുരണ്ടും ഉമ്മയുടെ ഉന്തും തള്ളും ഒക്കെയായി സ്ലേട്ടുമെടുത്തു ഇടവഴിയിലേക്കിറങ്ങി..പുറകെ കുടയുമെടുത്തു ഉമ്മയും ..

മൂന്നാം  ക്ലാസ്സിലേക്ക് ജയിക്കണ്ടായിരുന്നു ...
ഒരു നേരിയ പ്രതീക്ഷയുള്ളത് മൂന്നാം  ക്ലാസ്സ് രണ്ടെണ്ണം ഉണ്ടെന്നുള്ളതാണ്... മൂന്ന് എ യും മൂന്നു  ബീ യും ..ഇതില്‍ മൂന്ന്  ബിയില്‍ ആയിക്കിട്ടിയാല്‍ രക്ഷപ്പെട്ടു.. അവിടെ ദിനേശന്‍ മാഷാണ്..നന്നായി പാട്ട് പാടി കളിപ്പിച്ചു പഠിപ്പിക്കുന്ന നല്ല മാഷ്‌.......... ..... ...... കുട്ടികള്‍ക്കെല്ലാം ദിനേശന്‍ മാഷിനെ ഒരുപാട് ഇഷ്ടമാണ് ...

പുതുമഴ പെയ്തു വെള്ളം കെട്ടിക്കിടക്കുന്ന ഇടവഴിയിലൂടെ നടക്കുമ്പോള്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു .."പടച്ചവനേ നീ എന്നെ മൂന്നു  ബി യിലാക്കണേ..."

സ്കൂളിന്റെ പടിവാതില്‍ കാണും വിധം ഉമ്മ ദൂരെ മാറി  റോഡരികില്‍ നിന്നു .. മറ്റുള്ള കുട്ടികള്‍ക്കൊപ്പം വിറക്കുന്ന കാലുകളുമായി മുന്നോട്ട് നടന്നു..

മൈതാനത്ത്ല  കലപില കൂട്ടി കുട്ടികള്‍ ഓടിക്കളിക്കുന്നു..  കെട്ടിക്കിടക്കുന്ന ചളിവെള്ളത്തില്‍ ചാടിക്കളിക്കുന്നു ...
ഇവര്‍ക്കിടയില്‍ നിന്ന് ഭൂതം പോലെ അതാ വരുന്നു അവള്‍ ........'കുറിഞ്ഞി " ..
മുലയും തലയും വലുതായ കറുത്ത് തടിച്ചി കുറിഞ്ഞി തന്റെ  അടുത്തേക്ക് തന്നെയാണ് വരുന്നത്...
 അത്ഭുതം തോന്നി ബാവുട്ടന്...ഇവളെങ്ങനെ താന്‍ വന്നു കയറിയത് ഇത്ര വേഗം കണ്ടു പിടിച്ചു ..!
അടുത്ത് വന്ന കുറിഞ്ഞി ബവുട്ടന്റെ മുന്നില്‍ കുത്തിയിരുന്നു ...ബാവുട്ടന് കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി...ബാവുട്ടന്റെ ഇരുചെവികളിലും ബലമായി പൊത്തിപ്പിടിച്ചു അവള്‍ നെറ്റിയില്‍ ഉമ്മ വെച്ചു... കണ്ടു നിന്ന കുട്ടികള്‍ ആര്‍ത്തട്ടഹസിച്ചു..
ബാവുട്ടന് ബോധം നശിക്കുന്നത് പോലെ തോന്നി....
പിന്നെ മുഖത്തേക്ക് തുറിച്ചു നോക്കി സ്നേഹപൂര്‍വ്വം അവള്‍ വിളിച്ചു .. "പാത്തുമ്മ" 

ബാവുട്ടന് ഒന്നും മനസ്സിലായില്ല .. വീരകൃത്യം കഴിഞ്ഞു കുറിഞ്ഞി കുട്ടികളോടൊപ്പം ഓടിയകന്നെന്കിലും മറ്റു കുട്ടികള്‍ ബാവുട്ടനെ പൊതിഞ്ഞു കൊണ്ട് നടന്നു.. 
രണ്ടാം ക്ലാസ്സിന്റെ പടിവാതില്‍ വരെ അവര്‍ അകമ്പടി സേവിച്ചു.. ബാവുട്ടന്‍ ക്ലാസ്സിലേക്ക് ഊര്‍ന്നിറങ്ങിയപ്പോള്‍ പിറകില്‍ നിന്നും ആരോ വീണ്ടും വിളിച്ചു........... "പാത്തുമ്മ" 
കരഞ്ഞു പോയി.. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും ഒലിക്കാന്‍ തുടങ്ങിയിരുന്നു.. കൈവണ്ണകല്‍ കൊണ്ട് തുടച്ചിട്ടും തുടച്ചിട്ടും തീരുന്നില്ല ...പൌഡറിട്ട് മിനുക്കിയിരുന്ന മുഖം കണ്ണീരുകൊണ്ട് വികൃതമായി..
പെട്ടെന്നാണ് സ്ഥലകാലബോധമുണ്ടായത് ...!  
രണ്ടാംബെല്ലടിക്കാറായിരിക്കുന്നു..
പടച്ചവനേ.. മൂന്നു  ബീയില്‍ ആക്കണേ.. മനസ്സ് നൊന്തു വീടും പ്രാര്‍ത്ഥിച്ചു ..
ദാ ..കയറിവരുന്നു കോയസ്സന്‍ മാഷ്‌.. കയ്യില്‍ ഒരു രജിസ്ട്രുമായി...മുഖം നിറയെ വസൂരിക്കലകളുള്ള നെറ്റിയില്‍ മുഴയുള്ള നീണ്ടു വളഞ്ഞ കോയസ്സന്‍ മാഷ്‌ ..!
ബാവുട്ടന്റെ പകുതി ജീവന്‍ പോയി.. നെഞ്ചു പടപടാന്നടിച്ചു..
പുറകെ ദിനേശന്‍ മാഷും കയറി വന്നു.. ഒരല്പം ആശ്വാസമായി...നറുക്ക് വീണാലോ....!

ആദ്യം കോയസ്സന്‍ മാഷ്‌ ലിസ്റ്റ് വായിച്ചു തുടങ്ങി.. ബാവുട്ടനെപ്പോലെ മറ്റുള്ള കുട്ടികളും തങ്ങളുടെ വിധി കേള്‍ക്കാന്‍ ശ്വാസം അടക്കിപ്പിടിച് ഇരിപ്പായി.. പേര് വായിച്ചവര്‍ മൂന്നു എ യിലേക്ക് പോവാന്‍ അറവമാടുകളെപ്പോലെ വരിനിന്നു ...
അപ്പോഴാണ്‌ കോയസ്സന്‍മാഷ്‌ മുന്നിലെ ബഞ്ചില്‍ മുഖം താഴ്ത്തിയിരിക്കുന്ന ബാവുട്ടനെ കണ്ടത്..
" അടാ ജ്ജി നമ്മളെ അയമുട്ടിമാഷെ മോനല്ലേ..മാഷ് അടുത്തേക്ക് വന്നു.. പരുക്കന്‍ കൈകള്‍ തലയില്‍ ഉഴിഞ്ഞു..
 ഇപ്പൊ....പ്പോ ..പുറത്തു വരും ...........ആ കല്ല്‌.....  ....   ബാവുട്ടന്‍ ശ്വാസം അടക്കിപ്പിടിച്ചു നിന്നു..
കിടുകിടാ വിറക്കുന്ന കുട്ടിയെ കോയസ്സന്‍ മാഷ്‌ തുറിച്ചു നോക്കി... "തെന്തു പറ്റി ക്കുട്ടിക്ക് ..?" കോയസ്സന്‍ മാഷ് ദിനേശന്‍ മാഷെ നോക്കി ചോദിച്ചു.
ദിനേശന്‍ മാഷ്‌ അരികിലേക്ക് വന്നു.. .......ഒരു കുളിര്‍കാറ്റു വീശിയത് പോലെ............ വിയര്‍ക്കുന്ന മുഖത്ത് ഒരു തണുപ്പ് തോന്നി ബാവുട്ടന്...

കോയസ്സന്‍ മാഷ്‌ ലിസ്റ്റ് വായിച്ചു തീര്‍ന്നു ....തന്റെ പേരില്ല... ! ഹാവൂ..  രക്ഷപ്പെട്ടു..ഇനിയും സാമൂഹ്യപാഠം പിരിയഡ് മാത്രം പേടിച്ചാല്‍ മതിയല്ലോ..!
പിന്നെ മനസ്സിലായി താന്‍ മാത്രമല്ല ..ഹെട്മാസ്ടരുടെ മോനും രക്ഷപ്പെട്ടിട്ടുണ്ട്.. അവന്‍ ബാവുട്ടനെ നോക്കി കണ്ണിറുക്കി ...


വൈകിട്ട് കളിക്കാന്‍ വിട്ടപ്പോള്‍ ഫിലിപ്പോസ് ബാവുട്ടന്റെ  ചെവിയില്‍ അടക്കം പറഞ്ഞു.." ഞാന്‍ അച്ചാച്ചനോട് പറഞ്ഞതാ നമ്മളെ രണ്ടു പേരേം മൂന്ന് ബിയിലാക്കാന്‍ ..."
ആദ്യമായി ബാവുട്ടന് ഫിലിപ്പോസിനോട് അതിയായ സ്നേഹം തോന്നി. 


 ( അവസാനിക്കുന്നില്ല )