Friday, July 1, 2016

ദാരാടാ..അബടെ

ദാരാടാ..അബടെ .....?
മൂടല്‍മഞ്ഞു പുതഞ്ഞ വയല്‍ വരമ്പിലേക്ക്‌ ടോര്‍ച്ചു ലൈറ്റ് മിന്നിച്ച് ചേക്കുഹാജി ചോദിച്ചു
“ ആരാന്നാ ചോയിച്ചത് ........ന്താടോ മുണ്ടാത്തത് ..?
തറവാട്ട്‌ വീട്ടിലെ രാത്രി സന്ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഹാജി , നീണ്ടു കിടക്കുന്ന പുഞ്ചപ്പാടം മുറിച്ചു കടന്നാണ് ഹാജിയാര്‍ക്ക് സ്വന്തം വീട്ടിലേക്കു പോകേണ്ടത്. രാത്രി വൈകിയിട്ടില്ല ...ഒമ്പത് മണിയോടടുത്തായിക്കാണും. നിലാവില്ലാത്തതിനാലും മഞ്ഞുമൂടിയതിനാലും പ്രായാധിക്യം കാരണം കാഴ്ച മങ്ങിയിരിക്കുന്നതിനാലും ചേക്കുഹാജി ഒന്ന് കൂടെ ഉച്ചത്തിലാക്കി ചോദ്യം ....
“ എന്താടോ മുണ്ടാണ്ടിരിക്ക്ണ്....ആരാന്നാ ചോയിച്ചത് ?
പച്ചപിടിച്ച നെല്ലിനുള്ളിലേക്ക് ഊര്‍ന്നുമുങ്ങി മറഞ്ഞിരിക്കുന്ന രണ്ടു പേരും പിടിക്കപ്പെട്ടു കഴിഞ്ഞു. മറുപടി പറഞ്ഞെ ഒക്കൂ..
ദ്....ഞങ്ങളാ..... പതിഞ്ഞ ശബ്ദത്തില്‍ മറുപടി
ഞങ്ങളോ ..? ...ഈ “ഞങ്ങള്” എന്തെടുക്ക്വാടോ അവടെ ?
“ ഞങ്ങള് നെല്ലിലെ കള പറിക്ക്യാ.....”
ഹാജി ഒന്ന് ഞെട്ടി ......! നെല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന ചെറുപ്പക്കാരുടെ മറുപടി കേട്ട്.
നട്ടപ്പാതിരക്കാണോടാ കള പറിക്കണത്‌ ..? സരസത കൈവിടാതെ ഹാജി.
“ഹാജിയാരെ..ഇത് ഞങ്ങള് കരാരെടുത്തതാ..തീര്‍ക്കാന്‍ വേണ്ടി രാത്രിയും പണിയാ..”
സ്വതേ ഗൌരവക്കാരനായ ഹാജിയാര്‍ കിലുങ്ങിചിരിച്ചു പോയി.. പിന്നൊന്നും പറഞ്ഞില്ല .. ഒന്നമര്‍ത്തിമൂളി മുണ്ടും കടിച്ചുപിടിച്ചു ടോര്‍ച്ചുമുന്നോട്ടു തെളിച്ചു ഹാജി നടന്നകന്നു.
വീട്ടിലെത്തി വസ്ത്രം മാറുന്നതിനിടയില്‍ ഹാജിയാര്‍ ബീടരോട് മൊഴിഞ്ഞു....... “ ന്നത്തെ ചെറുപ്പക്കാരുടെ തോന്നിയവാസം ....ഓല് നട്ടപ്പാതിരാക്ക്‌ നെല്ലിലെ കള പറിച്യാണോലോ....! ഹറാം പറന്ന മക്കള് ...ഹും ...എന്തിനാ കുട്ട്യോളെ പറയണ് .....ഓളെയാണ് നാട്ട്ന്ന് പായിക്കണ്ടത്..... ആ ഒരുമ്പെട്ട പൊലിയാടിച്ചിനെ..” ചെറുപ്പക്കാരെ ബെടക്കാക്കുണ ഇബ്‍ലീസ്..
പുഞ്ചപ്പാടത്തിനു നടുക്കുള്ള തുരുത്തില്‍ കുടില്‍ കെട്ടി താമസിക്കുന്ന ഗ്രാമത്തിലെ ആസ്ഥാന ഗണിക കൊരോത്തി സുബൈദയോടാണ് ഹാജിയാരുടെ ആത്മരോഷം.
പഴയ കാലത്തിന്റെ ഒരു ചിത്രം വരയ്ക്കാനാണ് ഇത്രയും നാടകീയമായി അവതരിപ്പിച്ചത് . വിഷയം ആനുകാലികമണെങ്കിലും ചരിത്രത്തിന്റെ കണ്ണാടിയിലൂടെ വിശകലനം ചെയ്യുമ്പോഴേ “സദാചാരപോലീസിംഗ് “ പോലെയുള്ള ഇന്നത്തെ ചെറുപ്പക്കാരുടെ പല സാമൂഹ്യ സമസ്യകളും നിര്‍ദ്ദാരണം ചെയ്യാനാവൂ .
 
പ്രദിപാദ്യയായ കൊരോത്തി സുബൈദ ഒരു പ്രതീകം മാത്രമാവുന്നു. പണ്ടൊക്കെ ഓരോ ഗ്രാമത്തിലും രണ്ടോ മൂന്നോ ആസ്ഥാന ഗണികമാര്‍ സാദാ സേവനസന്നദ്ധരായി ജീവിച്ചിരുന്നു. യുവാക്കളുടെ കൌതുകസാക്ഷാത്കാരം ഇവരുടെ ധര്‍മ്മമായി അവര്‍ കണക്കാക്കിയിരുന്നു. ചരിത്രത്തില്‍ സമൂഹത്തിന്റെ അംഗീകാരത്തോടെ നടപ്പിലുണ്ടായിരുന്ന വെപ്പാട്ടി സമ്പ്രദായവും ദേവദാസി സമ്പ്രദായവും ഉദാഹരണങ്ങളാണ് . ജീവിതസാഹചര്യങ്ങളുടെ സമര്‍ദ്ദത്താലോ മാതാപിതാക്കളുടെ ചാപല്യത്താലോ ഗണികാവൃത്തി തൊഴിലായി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി മാറിയ ഇത്തരം കൊരോത്തിമാര്‍ വാസ്തവത്തില്‍ ഒരവശ്യഘടകം തന്നെയായിരുന്നോ എന്ന് ചിന്തിച്ചു പോവുന്നത് ഇന്നിന്റെ പൌരബോധത്തിലെ അസഹനീയമായ ചില സങ്കീര്‍ണതകളാലാണ് ! മതപരമായ കാഴ്ചപ്പാടില്‍ അധാര്‍മികതയും അസാന്മാര്‍ഗികതയും ആയിരുന്നെങ്കിലും അതിലുപരി, അടിച്ചമര്‍ത്തപ്പെടുന്ന വികാരങ്ങള്‍ രാഷ്ട്രീയമായാലും ലൈംഗികതയായാലും അരാജകത്വവും അക്രമവാസനയും വളര്‍ത്തുന്നുവെന്ന ഫ്രോയിഡിയന്‍ മന:ശാസ്ത്രപര്യപ്രേക്ഷത്തില്‍ ഇവരുടെ സേവനം സാമൂഹ്യസുരക്ഷയ്ക്ക് അനിവാര്യതയായിരുന്നുവെന്നു നാം തിരിച്ചറിയുന്നുവോ ..?
പ്രവാസപര്‍വത്തിന്റെ ഉദയവും സാമ്പത്തിക സഹചര്യങ്ങളില്‍ ഉണ്ടായ ഉല്‍കര്‍ഷവും സമൂഹ്യബന്ധങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും കേരളീയരുടെ ജീവിതത്തെ തികച്ചും യാന്ത്രികമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ന്യുക്ളിയസ് കുടുംബങ്ങളും കുടുംബനാഥനില്ലാതെ വളരുന്ന കുട്ടികളും ലോഭജീവിതത്തിനു പ്രേരിപ്പിക്കുന്ന സാമ്പത്തികസൌകര്യങ്ങളും നിയമത്തെയെന്നല്ലആരെയും പേടിക്കാത്ത ഒരു തലമുറയെ സൃഷ്ട്ടിച്ചിരിക്കുന്നു! സാമൂഹ്യ ജീവിതത്തിലെ കാല്‍പനികഭാവവും സൌകുമാര്യവും ചോര്‍ന്നുപോയിരിക്കുന്നു.
പുതിയ കാലത്തിന്റെ സാങ്കേതികമാസ്മരികതയില്‍ സിനിമയും ടെലിവിഷനും സൈബര്‍ലോകവും മാനസിക ശാരീരിക മണ്ഡലങ്ങളില്‍ ചെലുത്തുന്ന സ്വാധീനവും, മദ്യവും മയക്കുമരുന്നും അതില്‍ പകരുന്ന അഗ്നിയും, പാശ്ചാത്യ-പൌരസ്ത്യ സംസ്കൃതികളുടെ ആദേശവിനാഴികയില്‍ ആശങ്കാകലുഷിതമാവുന്ന യുവാക്കളുടെ ചിന്താമണ്ഡലത്തില്‍ ‍ ലൈംഗികദാഹം അക്രമാസക്തിയായി മാറുന്നുവെങ്കില്‍ കുറ്റം പറയേണ്ടത് സമൂഹത്തിന്റെ ഹിപ്പോക്രാറ്റിക്ക് ജഡതയെത്തന്നെയാകുന്നു.
സമ്പത്തിന്റെ മടിത്തട്ടില്‍ വളരുന്ന വരേണ്യവര്‍ഗ്ഗത്തിനും സാമ്പത്തികസുരക്ഷിത്വത്തിന്റെ ശീതളിമയില്‍ വളരുന്ന ഇടത്തരക്കാരനും ക്ഷിപ്രസാധ്യമായ ഭൌതികസൌകര്യങ്ങള്‍, സ്വപ്നം കണ്ടു ജീവിക്കുന്ന അടിസ്ഥാനവര്‍ഗ്ഗ യുവതക്ക് അപ്രതീക്ഷിതമായി വീണുകിട്ടുന്ന ഈസിമണിയുടെ പളപളപ്പില്‍ സുഖഭോഗങ്ങള്‍ അനുഭവിക്കാനുള്ള ആക്രാന്തത്തിലാണ് അനഭിലഷണീയമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് വിരുന്നൂട്ടുന്നത്. പലപ്പോഴും ഉപരിവര്‍ഗ്ഗരതിയും അരാജകത്വങ്ങളും വാര്‍ത്തയാവുന്നില്ല എന്നതും വാസ്തവമാണ്.
വന്‍ നഗരങ്ങളില്‍ ഭരണകൂടത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഗണികാലയങ്ങള്‍ ഒരു പരിധിവരെ സാമാന്യ സമൂഹത്തിലെ ലൈംഗികപീഠനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും പരിഹാരമായിത്തീരുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ സ്ഥിതി നേരെ വിപരീതമാണ്. നമ്മുടെ ഗ്രാമങ്ങള്‍ സാംസ്കാരികമായി “ ഇല്ലത്ത് നിന്നിറങ്ങി, അമ്മാത്തൊട്ടെത്തിയുമില്ല “ എന്ന അവസ്ഥയിലാണിപ്പോള്‍!
ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും പോലെ ലൈംഗികതയും മനുഷ്യന്റെ മൌലികമായ ആവശ്യങ്ങളായി അംഗീകരിക്കാനും അവ ലഭിക്കാത്ത പൌരന് അത് ലഭ്യമാക്കാനും ഒരു ജനാധിപത്യസമൂഹത്തിനു ബാധ്യതയുണ്ടായിരിക്കണം. വര്‍ഗ്ഗപരമായ ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ഇത്തരം ന്യൂനതകളും മുഴച്ചു നില്‍ക്കും. അതൊരു യാഥാര്‍ത്ഥ്യമാണ്.
കണ്ണടച്ചാല്‍ ഇരുട്ടാവില്ല! സമൂഹത്തിലെ കളകള്‍പറിക്കാന്‍ കരാരെടുത്തു രാവും പകലും ഉറക്കമിളച്ചു സദാചാരകൊലകളില്‍ ന്യായീകരണം കാണുന്ന പകല്‍മാന്യന്മാര്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ കാണാഞ്ഞിട്ടല്ല.
കാണേണ്ടാത്തത് കണ്ടിട്ടും കാണാത്തമട്ടില്‍ നടന്നുപോയ സ്വാത്വികരായ ചേക്കുഹാജിമാരുടെ സഹിഷ്ണുത കൈമോശം വന്ന പുതിയ തലമുറ, വരികള്‍ക്കിടയിലൂടെ വായിക്കാതിരുന്നാല്‍ നമ്മുടെ ചെറുപ്പക്കാര്‍ ഇനിയുമിനിയും അനാവശ്യപ്രബുദ്ധതയുടെ ഇരകളായി ജയിലഴികള്‍ എണ്ണിയെണ്ണിക്കഴിയും.
                                                          ****************

No comments: